വോട്ടെണ്ണല്‍ ദിനത്തില്‍ ദില്ലിയില്‍ അപ്രതീക്ഷിത നീക്കവുമായി പ്രതിപക്ഷം: 'എസ്ഡിഎഫ്' രൂപീകരിച്ചു
Recommended Video
ദില്ലി: വേട്ടെണ്ണലിന് നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങളുമായി പ്രതിപക്ഷം. ഫലം പുറത്തു വരുമ്പോഴേക്കും പ്രതിപക്ഷ ഐക്യം സാധ്യമാക്കുന്നതിനുള്ള നീക്കങ്ങളാണ് രാജ്യതലസ്ഥാനത്ത് ഒരുങ്ങുന്നത്. എന്‍ഡിഎയ്ക്ക് ഭൂരിപക്ഷം നേടാനാകാതിരിക്കുകയും തൂക്ക് സഭ വരികയോ ചെയ്താല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്യത്തില്‍ പുതിയ മുന്നണി രൂപീകരിച്ച് രാഷ്ട്രപതിയെ കാണാനാണ് പുതയ സഖ്യത്തിന്‍റെ നീക്കം.
എങ്ങനെ? ആരൊക്കെ? എണ്ണും നമ്മുടെ വോട്ടുകള്‍; വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ആരൊക്കെ
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തെ താല്‍ക്കാലികമായി മരവിപ്പിച്ച് നിര്‍ത്തി കൂടുതല്‍ പ്രാദേശിക സഖ്യത്തെ ഉള്‍പ്പെടുത്തിയാണ് പുതിയ സഖ്യനീക്കങ്ങല്‍ നടത്തുന്നത്. സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്‍ഡിഎഫ്) എന്നാണ് പുതിയ സഖ്യത്തിന്‍റെ പേര്. വിശദ വിവരങ്ങള്‍ ഇങ്ങനെ..
സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ട്
തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ബിഎസ്‍പി, എസ്‍പി, തെലുഗു ദേശം പാർട്ടി, ഇടതുപക്ഷം എന്നീ പാർട്ടികളെ കൂടി ഉള്‍പ്പെടുത്തിയാണ് സെക്യുലർ ഡെമോക്രാറ്റിക് ഫ്രണ്ടിന്‍റെ രൂപീകരണം. നവീൻ പട്‍നായികിന്‍റെ ബിജു ജനതാദൾ, കെ ചന്ദ്രശേഖർ റാവുവിന്‍റെ തെലങ്കാന രാഷ്ട്രസമിതി, ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് എന്നീ പാർട്ടികളെ ഇതുവരെ സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ശരദ് പവാര്‍
മുംബൈയിൽ നിന്ന് ഈ മൂന്ന് പ്രധാന പ്രതിപക്ഷ പാർട്ടികളെ ഒപ്പം നിർത്താൻ ശരദ് പവാറിന്‍റെ നേതൃത്വത്തിലാണ് ചരട് വലികള്‍ നടക്കുന്നത്. ഇന്ന് നിയമസഭാ ഫലം കൂടി വരുന്ന ഒഡിഷയിൽ നിന്ന് ബിജു ജനതാദളിനെ ഒപ്പം നിർത്താൻ ബിജെപിയും ശ്രമം തുടങ്ങിയെന്നാണ് സൂചന. ഓഡീഷ സമ്പൂര്‍ണ്ണ സഹായമാണ് ബിജെപിയുടെ വാഗ്ദാനമെന്നാണ് റിപ്പോര്‍ട്ട്.
വൈഎസ്ആര്‍ കോണ്‍ഗ്രസ്
ആന്ധ്രാപ്രദേശിലെ സംസ്ഥാനത്തെ നിലവിലെ ഭരണകക്ഷിയായ ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടിയാണ് വിജയം നേടുന്നതങ്കില്‍ കോണ്‍ഗ്രസിന് ആശങ്കകളില്ലായിരുന്നു. ബിജെപി ഇതര സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നെട്ടോട്ടത്തിലാണ് നായിഡു ഇപ്പോള്‍. എന്നാല്‍ അതേസമയം പ്രവചനങ്ങള്‍ പറയുന്നത് ആന്ധ്രാപ്രദേശില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നാണ്.
പ്രതിപക്ഷ വിശാല സഖ്യത്തിലേക്ക്
ഈ സാഹചര്യത്തിലാണ് ജഗന്‍ മോഹനെക്കൂടി പ്രതിപക്ഷ വിശാല സഖ്യത്തിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ സജീവാക്കുന്നത്. അതേസമയം ഫലം വന്നതിന് ശേഷം മാത്രമായിരിക്കും ജഗന്‍ നിലപാട് വ്യക്തമാക്കുകയുള്ളു എന്നാണ് വൈഎസ്ആര്‍ കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.. 25 സീറ്റുകളാണ് ആന്ധ്രാപ്രദേശില്‍ ഉള്ളത്. ജഗനെ ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള നീക്കങ്ങളും സജീവമാണ്.
ടിആര്‍എസ്
17 സീറ്റുകള്‍ ഉള്ള തെലങ്കാനയില്‍ 15 ലേറെ സിറ്റുകള്‍ കെ ചന്ദ്രശേഖരാവുിന്‍റെ ടിആര്‍എസ് നേടിയേക്കുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ബിജെപി-കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന റാവു ഏത് പക്ഷത്തേക്കും ചായാനും സാധ്യതയുണ്ട്. ഫലം പുറത്ത് വരുമ്പോഴേക്കും കെസിആറിനെ ബിജെപി ഇതരപക്ഷത്ത് നിലയുറപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.
സാങ്കേതിക പ്രശ്നം
പ്രതിപക്ഷ കക്ഷികള്‍ സഖ്യമായി മത്സരിക്കാത്തതിനാല്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് ഉള്ളത്. ഇതിനെ മറികടക്കാനാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള നീക്കങ്ങള്‍ നടത്തുന്നത്.
സുപ്രീംകോടതി
സർക്കാർ രൂപീകരണത്തിന് നിയമപരമായ സഹായം നൽകാനും കോൺഗ്രസ് ഒരുങ്ങുന്നുണ്ട്. കർണാടക തെരഞ്ഞെടുപ്പിലേത് പോലെ നിയമപരമായ പ്രതിസന്ധിയുണ്ടായാൽ വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാനും കോൺഗ്രസ് തയ്യാറായേക്കും.