അമേഠിയില്‍ രാഹുലിന്റെ തോല്‍വിക്ക് പിറകേ സ്മൃതി ഇറാനിയുടെ അടുത്ത സഹായി വെടിയേറ്റ് മരിച്ചു... പിന്നിൽ?
ലഖ്നൗ: അമേഠിയില്‍ രാഹുല്‍ യുഗം അവസാനിപ്പിച്ച് സ്മൃതി ഇറാനി മണ്ഡലം പിടിച്ചെടുത്തു. കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിട്ടാണ് അമേഠിയിലെ പരാജയത്തെ വിലയിരുത്തുന്നത്. എന്നാല്‍ അതിലും ഞെട്ടിപ്പിക്കുന്ന ഒരു സംഭവം ആണ് ഇപ്പോള്‍ അമേഠിയില്‍ അരങ്ങേറിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ അമേഠി ബിജെപി പിടിച്ചെടുത്തത് ഇങ്ങനെ, കോണ്‍ഗ്രസിന് പിഴച്ചത് ഒരേയൊരു കാര്യത്തില്‍
സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും ബിജെപി നേതാവും ആയ സുരേന്ദ്ര സിങ് വെടിയേറ്റ് മരിച്ചു. സംഭവം രാഷ്ട്രീയ കൊലപാതകം ആകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
ബരോലി ഗ്രാമത്തിന്റെ മുന്‍ ഗ്രാമത്തലവന് ആയിരുന്നു സുരേന്ദ്ര സിങ്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ അജ്ഞാത സംഘം ആണ് സുരേന്ദ്ര സിങ്ങിനെ വെടിവച്ചത്. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബരോലി ഗ്രാമവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗ്രാമത്തില്‍ ഷൂസുകള്‍ വിതരണം ചെയ്ത സ്മൃതി ഇറാനിയുടെ നടപടി പ്രിയങ്ക ഗാന്ധി ചോദ്യം ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ വേണ്ടിയാണ് സ്മൃതി ഇങ്ങനെ ചെയ്തത് എന്നായിരുന്നു ആരോപണം. ഷൂസുകള്‍ വിതരണം ചെയ്യാന്‍ മുന്നില്‍ നിന്നിരുന്നത് സുരേന്ദ്ര സിങ് ആയിരുന്നു.
ബരോലി ഗ്രാനമത്തലവന് ആയിരുന്ന സുരേന്ദ്ര സിങ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് സ്ഥാനം ഒഴിഞ്ഞത്. താഴെക്കിടയില്‍ അത്രയും സ്വാധീനമുള്ള നേതാവായിരുന്നു സുരേന്ദ്ര സിങ് എന്നാണ് ബിജെപി വൃത്തങ്ങള്‍ പറയുന്നത്. സുരേന്ദ്ര സിങിന്റെ കൊലപാതകത്തില്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിടണം എന്ന് ബിജെപി അമേഠി ലോക്സഭ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
2004 മുതല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ അജയ്യനായി തിരഞ്ഞെടുക്കപ്പെട്ട് വരികയായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി അരലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്മൃതി രാഹുലിനോട് പരാജയപ്പെട്ടിരുന്നു.