മോദിയെ പുറത്താക്കാന്‍ ഓടിനടന്ന നായിഡുവിന് വന്‍ തിരിച്ചടി; ആന്ധ്രയില്‍ അധികാരം നഷ്ടപ്പെട്ടു
ഹൈദരാബാദ്: കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതിന് തടയിടാന്‍ വോട്ടെണ്ണലിന്‍റെ തലോനാള്‍ വരെ വലിയ പ്രയത്നമായിരുന്നു ടിഡിപി അധ്യക്ഷനായ ചന്ദ്രബാബു നായിഡു നടത്തിയത്. കേന്ദ്രത്തില്‍ തൂക്കുസഭ വരും എന്ന കണക്ക് കൂട്ടലിലായിരുന്നു പ്രാദേശിക കക്ഷികളെ ഒരു കുടക്കീഴില്‍ അണിനിരത്താനുള്ള ചന്ദ്രബാബു നായിഡുവിന്‍റെ ശ്രമം.
എന്നാല്‍ വോട്ടെണ്ണി തുടങ്ങിയപ്പോള്‍ കേന്ദ്രത്തില്‍ ബിജെപി 2014 ലേതിനേക്കാള്‍ മികച്ച പ്രകടനവുമായി മുന്നോട്ടുപോകുന്നു എന്നത് മാത്രമല്ല ആന്ധ്രയില്‍ ടിഡിപിയുടെ നിലനില്‍പ്പ് തന്നെയാണ് ഭീഷണിയിലായിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രാപ്രദേശില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് മികച്ച മുന്നേറ്റമാണ് നടത്തുന്നത്.
വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ തരംഗം
ആന്ധ്രപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ തരംഗം തന്നെയാണെന്ന സൂചനയാണ് ആദ്യഘട്ടത്തിലെ ലീഡ് നല്‍കുന്ന സൂചന. നിയമസഭയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ ലീഡ് നില കേവല ഭൂരിപക്ഷത്തിനും അപ്പുറം കടന്നു കഴിഞ്ഞു. സംസ്ഥാനത്തെ 149 നിയമസഭാ സീറ്റുകളിലാണ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടി മുന്നിട്ടു നില്‍ക്കുന്നത്.
വലിയ തിരിച്ചടി
ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിക്ക് വലിയ തിരിച്ചടിയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വോട്ടെണ്ണല്‍ ആദ്യ അഞ്ച് മണിക്കൂറിലേക്ക് കടക്കുമ്പോള്‍ 25 സീറ്റില്‍ മാത്രമാണ് ടിഡിപി മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം കഴിഞ്ഞ തവണ 4 സീറ്റുകള്‍ പിടിച്ച ബിജെപി ഇതുവരെ ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുന്നില്ല എന്ന്ത് ശ്രദ്ധേയമാണ്.
ലോക്സഭാ സീറ്റുകളിലും
നിയമസഭ സീറ്റുകളിലെന്നപോലെ ലോക്സഭാ സീറ്റുകളിലും ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്‍റെ മുന്നേറ്റം തുടരുകയാണ്. സംസ്ഥാനത്ത് ആകെയുള്ള 25 സീറ്റുകളില്‍ 24 സീറ്റുകളിലും ജഗന്‍മോഹന്‍റെ പാര്‍ട്ടിയാണ് മുന്നിട്ടു നില്‍ക്കുന്നത്. കഴിഞ്ഞ തവണ 16 സീറ്റുകളില്‍ വിജയിച്ച ടിഡിപി ഒരിടത്ത് മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി ഒരിടത്തും ലീഡ് ചെയ്യുന്നില്ല.
മോദിയെ പുറത്താക്കുക
മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കു എന്ന ഏക ലക്ഷ്യത്തിനായി കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുമായി ദേശീയ തലത്തിൽ സഖ്യം സ്ഥാപിക്കുക എന്ന ലക്ഷ്യമായിരുന്നു നായിഡുവിന്. ഇതിനായി രാഹുൽ ഗാന്ധി, മമത ബാനർജി, അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ നേതാക്കാളെ ഒന്നിപ്പിക്കുന്നതിനു നിരന്തരം കൂടിക്കാഴ്ചകൾ നായിഡു നടത്തിയിരുന്നു.
എൻഡിഎ വിട്ടത്
ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാനപദവി എന്ന ആവശ്യം അംഗീകരിക്കാൻ ബിജെപി തായാറാകാതെ വന്നതോടെ 2018 മാർച്ചിലായിരുന്നു എൻഡിഎ സർക്കാരിൽ ഘടകകക്ഷിയായിരുന്ന ടിഡിപി സഖ്യം വിട്ടത്. തുടര്‍ന്ന് തെലങ്കാന നിയസഭിയിലേക്ക് കോണ്‍ഗ്രസുമായി സഖ്യം രൂപീകരിച്ച് മത്സരിച്ചെങ്കിലും വിജയം നേടാന്‍ കഴിഞ്ഞില്ല.