അടപടലം തോറ്റെങ്കിലും കേരളത്തിൽ ബിജെപിക്ക് മൂന്ന് എംപിമാർ, ഒരാൾ മോദി സർക്കാരിൽ മന്ത്രിയായേക്കും!
തിരുവനന്തപുരം: 2014ലേതിനേക്കാള്‍ ശക്തമായ മോദി തരംഗമാണ് രാജ്യത്ത് ഇക്കുറി അലയടിച്ചത്. 543 സീറ്റുകളില്‍ ബിജെപി തനിച്ച് 303 സീറ്റുകളും എന്‍ഡിഎ 349 സീറ്റുകളും നേടി. രാജ്യമെങ്ങും തിളക്കമാര്‍ന്ന വിജയം നേടിയപ്പോഴും ബിജെപിയെ നിരാശപ്പെടുത്തിയിരിക്കുന്നത് കേരളമാണ്. വലിയ പ്രതീക്ഷകളുമായി ഇറങ്ങിയ കേരളത്തില്‍ ഒരു സീറ്റ് പോലും ബിജെപിക്ക് നേടാനായില്ല.
തിരുവനന്തപുരത്ത് രണ്ടാം സ്ഥാനവും പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനവും ആണ് ബിജെപിക്ക് ലഭിച്ചത്. 13 മണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾക്ക് കെട്ടി വെച്ച കാശ് പോലും കിട്ടിയിട്ടില്ല. കേരളത്തില്‍ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും സംസ്ഥാനത്ത് നിന്നുളള ബിജെപി എംപിമാര്‍ ഇക്കുറി പാര്‍ലമെന്റില്‍ ഉണ്ടാകും. സുരേഷ് ഗോപി, അല്‍ഫോണ്‍സ് കണ്ണന്താനം, വി മുരളീധരന്‍ എന്നിവരാണ് പാര്‍ലമെന്റിലുണ്ടാവുക.
മൂവരും നിലവില്‍ രാജ്യസഭാ എംപിമാരാണ്. ഇവര്‍ക്ക് ഇനിയും രാജ്യസഭയില്‍ കാലവധി അവശേഷിക്കുന്നുണ്ട്. രാജ്യസഭാ എംപിമാരായിരിക്കെ തന്നെയാണ് സുരേഷ് ഗോപി തൃശൂരും അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും മത്സരിക്കാനിറങ്ങിയത്. എന്നാല്‍ രണ്ട് പേര്‍ക്കും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. വി മുരളീധരന് മോദി സര്‍ക്കാരിന്റെ കാലാവധി കഴിയുന്ന 2014വരെ എംപിയായി തുടരാം.
Recommended Video
അല്‍ഫോണ്‍സ് കണ്ണന്താനത്തിനും സുരേഷ് ഗോപിക്കും 2022 വരെയാണ് രാജ്യസഭയില്‍ കാലാവധിയുളളത്. ഇക്കുറി കേരളത്തില്‍ നിന്നും മോദി മന്ത്രിസഭയില്‍ ഒരു മന്ത്രിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ മന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.