'ഭിന്നിപ്പിക്കുന്ന മോദി' മാറി!!! ഇപ്പോൾ ഇന്ത്യയെ ഒന്നിപ്പിക്കുന്ന നേതാവ്... ടൈം മാഗസിന്റെ മറുമരുന്ന്
Recommended Video
ദില്ലി: രാജ്യം തിരഞ്ഞെടുപ്പ് ചൂടില്‍ അമര്‍ന്നിരിക്കുന്ന സമയമായിരുന്നു അത്. ഒരുപക്ഷേ, ഒരു മോദി വിരുദ്ധ തരംഗം ഉണ്ടായേക്കും എന്ന് പലരും പ്രതീക്ഷിച്ചിരുന്ന കാലം. അപ്പോഴാണ് വിഖ്യാതമായ ടൈം മാഗസിന് മോദിയുടെ കവര്‍ ചിത്രവുമായി പുറത്ത് വരുന്നത്.
ടൈം മാഗസിന്റെ കവറില്‍ മോദി.... ഇന്ത്യയുടെ ഡിവൈഡര്‍ ഇന്‍ ചീഫാണ് മോദിയെന്ന് മാഗസിന്!!
മോദിയെ പ്രകീര്‍ത്തിക്കുന്ന ഒന്നായിരുന്നില്ല അത്. 'ഇന്ത്യാസ് ഡിവൈഡര്‍ ഇന്‍ ചീഫ്' എന്നതായിരുന്നു മെയ് മാസത്തിൽ പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ സ്റ്റോറി. ആതിഷ് തസീര്‍ ആയിരുന്നു ലേഖകന്‍. ഇത് ഇന്ത്യയില്‍ വലിയ വിവാദം തന്നെ സൃഷ്ടിച്ചിരുന്നു.
എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ചരിത്ര വിജയം ആണ് ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയത്. അതിന് പിറകേ ആണ് ഇപ്പോള്‍ മോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ടൈം മാഗസിനില്‍ ലേഖനം വന്നിരിക്കുന്നത്. ഇന്ത്യയെ ഒന്നിപ്പിച്ച നേതാവ് എന്നാണ് ഇപ്പോള്‍ മോദിയ്ക്കുള്ള വിശേഷണം.
ഭിന്നിപ്പിന്റെ മേധാവി
2019 മെയ് ആദ്യത്തിൽ പുറത്തിറങ്ങിയ ടൈം മഗസിന്റെ കവര്‍ സ്റ്റോറി ആയിരുന്നു വലിയ വിവാദം സൃഷ്ടിച്ചത്. ഇന്ത്യയുടെ ഭിന്നിപ്പിന്റെ മേധാവി എന്നതായിരുന്നു കവര്‍ സ്റ്റോറി. അതോടൊപ്പം തന്നെ മോദി എന്ന പരിഷ്കര്‍ത്താവ് എന്ന തലക്കെട്ടില്‍ മറ്റൊരു ലേഖനവും ടൈസ് ആ പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു.
തിരഞ്ഞെടുപ്പ് കാലത്തിനിടെ ഇത്തരം ഒരു ലേഖനം ടൈംസ് മാഗസിനില്‍ പ്രസിദ്ധീകരിച്ച് വന്നത് ഇന്ത്യയില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
പിന്നില്‍ പാകിസ്താനി!
ടൈം മാഗസിന്റെ കവര്‍ സ്റ്റോറി ഇന്ത്യയില്‍ പ്രതിപക്ഷം വലിയ ആഘോഷമാക്കി. മോദിക്കെതിരെയുള്ള പ്രചാരണത്തിനുള്ള ആയുധമായി അവര്‍ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ലേഖനം എഴുതിയ ആളെ പ്രതി ആയിരുന്നു ബിജെപിയുടെ പ്രതികരണം. ലേഖനം എഴുതിയ ആതിഷ് തസേര്‍ എന്ന മാധ്യമ പ്രവര്ത്തകന് പാകിസ്താനി ആണെന്നും അതുകൊണ്ടാണ് മോദിക്കെതിരെ ഇങ്ങനെ എഴുതിയത് എന്നും ഒക്കെ ആയിരുന്നു ബിജെപി പ്രതികരിച്ചത്.
ഞെട്ടിപ്പിക്കുന്ന വിജയം
ടൈം മാഗസിനില്‍ ഇത്തരത്തിലുള്ള ലേഖനം വന്നതൊന്നും ഇന്ത്യയില്‍ ഒരു തരിമ്പും ബാധിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി 303 സീറ്റുകള്‍ ആണ് സ്വന്തമാക്കിയത്. ചരിത്രത്തിലെ തന്നെ ബിജെപിയുടെ ഏറ്റവും വലിയ വിജയം ആണിത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇരുപതിലധികം സീറ്റുകള്‍ കൂടുകയും ചെയ്തു.
ടൈം മാഗസിന്റെ പശ്ചാത്താപം!
എന്തായാലും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം ടൈം മാഗസിനില്‍ മോദിയെ കുറിച്ച് പുതിയൊരു ലേഖനം വന്നിട്ടുണ്ട്. ദശാബ്ദങ്ങളായി ഒരു പ്രധാനമന്ത്രിയും ചെയ്യാത്ത വിധത്തില്‍ മോദി ഇന്ത്യയെ ഒന്നിപ്പിച്ചു എന്നാണ് പുതിയ ലേഖനത്തിന്റെ തലക്കെട്ട്. നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഇതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച.
മോദിയുടെ സ്വന്തം ആള്
കഴിഞ്ഞ തവണ ലേഖനം എഴുതിയത് പാകിസ്താനി ആയിരുന്നു എന്നാണ് ബിജെപി ആരോപിച്ചത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. 2014 ലെ തിരഞ്ഞെടുപ്പില്‍ മോദിയുടെ പ്രചാരണത്തിന്റെ റിസര്‍ച്ച് അനാലിസിസ് ആന്ര് മെസേജിങ് വിഭാഗത്തെ നയിച്ചിരുന്ന മനോജ് ലദ്വ ആണ് പുതിയ ലേഖനത്തിന്റെ കര്‍ത്താവ്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഐഎന്‍സി ഗ്രൂപ്പ് മാധ്യമത്തിന്റെ സ്ഥാപകനും മേധാവിയും ആണ് ലദ്വ.
ഐക്യത്തിന്റെ വക്താവ്
ഇന്ത്യയിലെ ജനങ്ങൾ വിവിധ തട്ടുകളായി വിഭജിക്കപ്പെട്ടിരുന്നെങ്കിലും അതിനെയെല്ലാം നരേന്ദ് മോദി സമര്‍ത്ഥമായി അതിജീവിച്ചു എന്നാണ് ലേഖകന്‍ പറയുന്നത്. മോദി എങ്ങനെ ഐക്യത്തിന്റെ വക്താവായി എന്നതിനും ലേഖനത്തില്‍ ഉത്തരമുണ്ട്- പിന്നാക്ക സമുദായത്തില്‍ ജനിച്ചതാണ് അതിന് കാരണം എന്നാണ് ലേഖകന്‍ പറയുന്നത്. ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും പിന്നാക്കാവസ്ഥയിലുള്ള വിഭാഗത്തിലാണ് മോദിയുടെ ജനനം എന്നും ലേഖനത്തില്‍ പറയുന്നുണ്ട്.