യുപിയില്‍ സഖ്യം പ്രഖ്യാപിച്ച് എസ്പിയും ആർഎല്‍ഡിയും: കോണ്‍ഗ്രസിന് 10 ല്‍ കൂടുതല്‍ സീറ്റില്ലെന്നും എസ്പി
ഡല്‍ഹി: ഉത്തർപ്രദേശില്‍ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദളും. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവും ആർഎൽഡി തലവൻ ജയന്ത് ചൗധരിയും സഖ്യം സോഷ്യൽ മീഡിയയിലൂടെയാണ് പ്രഖ്യാപിച്ചത്. സഖ്യത്തിന്റെ ഭാഗമായി പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏഴ് സീറ്റുകളില്‍ തങ്ങളുടെ സ്ഥാനാർത്ഥികള്‍മത്സരിക്കുമെന്നും ആർ എല്‍ ഡി നേതൃത്വം വ്യക്തമാക്കി.
"ആർഎൽഡിയുടെയും എസ്പിയുടെയും സഖ്യത്തിന് എല്ലാവർക്കും അഭിനന്ദനങ്ങൾ. വിജയത്തിനായി നമുക്കെല്ലാവർക്കും ഒന്നിക്കാം," അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. "ദേശീയവും ഭരണഘടനാപരവുമായ മൂല്യങ്ങൾ സംരക്ഷിക്കാൻ എപ്പോഴും തയ്യാറാണ്. പ്രദേശത്തിന്റെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി നമ്മുടെ സഖ്യത്തിലെ എല്ലാ പ്രവർത്തകരും ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" അഖിലേഷിന്റെ പോസ്റ്റിന് മറുപടിയായി ഇരുനേതാക്കളും ഹസ്തദാനം ചെയ്യുന്ന ചിത്രങ്ങള്‍ സഹിതം ജയന്ത് ചൗധരി കുറിച്ചു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് പത്തിൽ താഴെ സീറ്റുകൾ മാത്രം വിട്ടുനൽകാനാണ് സമാജ്‌വാദി പാർട്ടി തയ്യാറായാതെന്നാണ് സൂചന. എന്നാല്‍ ഇതിന് കോണ്‍ഗ്രസ് തയ്യാറാല്ല. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം ഉള്‍പ്പെടെ 25 ഓളം സീറ്റുകളാണ് അവർ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഒരിക്കലും അംഗീകരിക്കാന്‍ എസ്പിയും തയ്യാറല്ല. "യാഥാർത്ഥ്യബോധമില്ലാത്ത" ആവശ്യങ്ങള്‍ എന്നാണ് എസ്പി ഇതിനെ വിശേഷിപ്പിച്ചതും.
അതിനിടെ, എസ്പി നേതാക്കളായ രാംഗോപാൽ യാദവും ജാവേദ് അലി ഖാനും വ്യാഴാഴ്ച കോൺഗ്രസിന്റെ ദേശീയ സഖ്യ സമിതിയുമായി മൂന്നാമത്തെ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നടന്ന രണ്ടാമത്തെ കൂടിക്കാഴ്ചയുമാണ് ഇത്. അതേസമയം മുതിർന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല. താഴേതട്ടില്‍ തർക്കം പരിഹരിക്കാന്‍ സാധിച്ചില്ലെങ്കില്‍ അഖിലേഷ് യാദവുമായി ചർച്ച നടത്തുമെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന സൂചന.
ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചെങ്കിലും ബിഎസ്പിയുമായുള്ള ചർച്ചയുടെ വാതിലുകൾ പൂർണ്ണമായും അടച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വൃത്തങ്ങൾ പറയുന്നു. പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ സീറ്റ് പങ്കിടാൻ കോൺഗ്രസ് തയ്യാറാണെങ്കിൽ ചർച്ചകൾ പരിഗണിക്കുമെന്ന് ബിഎസ്പി സൂചന നൽകിയെന്നും വിവരങ്ങളുണ്ട്.
യുപിയില്‍ കോൺഗ്രസ് മുൻഗണനാടിസ്ഥാനത്തിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളുടെ ലിസ്റ്റ് പങ്കിട്ടുവെന്നും "ഒന്നാം മുൻഗണന" മണ്ഡലങ്ങൾ ഏകദേശം 24 ആണെന്നും 15 ഓളം മണ്ഡലങ്ങളിൽ അവർക്ക് പ്രത്യേക താൽപ്പര്യമുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്. ഇതില്‍ എസ്പിയുടെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications