തിരുവനന്തപുരവും പത്തനംതിട്ടയും ബിജെപിക്ക് ഉറപ്പ്! ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ സർവ്വേ
കോഴിക്കോട്: കേരളത്തില്‍ ഇതുവരെ യുഡിഎഫും എല്‍ഡിഎഫും തമ്മിലായിരുന്നു മത്സരമെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ അത് ത്രികോണ മത്സരമാണ്. ആദ്യമായി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാനത്ത് കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ വെല്ലുവിളി ആയിരിക്കുന്നു.
ഇത്തവണ ചില മണ്ഡലങ്ങളില്‍ ബിജെപി ജയിച്ചേക്കുെമന്നും ചില മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് എത്തിയേക്കും എന്നും പ്രവചനങ്ങളുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ രഹസ്യ സര്‍വ്വേ പ്രകാരം കേരളത്തില്‍ ബിജെപിയുടെ സീറ്റ് നില ഇപ്രകാരം ആയിരിക്കും.
കേരളത്തില്‍ അക്കൗണ്ട് തുറന്നു
കേരളത്തില്‍ അധികാരം പിടിക്കുക എന്നത് ബിജെപിയുടെ ഏറെക്കാലമായുളള സ്വപ്‌നമാണ്. ഇതുവരെ കേരളം ബിജെപിയെ ഈ മണ്ണിലേക്ക് അടുപ്പിച്ചിട്ടില്ല. എന്നാല്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ രാജഗോപാലിലൂടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിക്ക് സാധിച്ചു.
ശബരിമല സുവർണാവസരം
ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ആ നേട്ടം ആവര്‍ത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ പ്രത്യേക താല്‍പര്യം കേരളത്തിലുണ്ട്. ഇത്തവണ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ പറ്റിയ സമയമാണ് ഇതെന്ന് നേതൃത്വം കണക്ക് കൂട്ടുന്നു.
രണ്ട് സീറ്റ് ഉറപ്പ്
സ്വകാര്യ സര്‍വ്വേ ടീം വഴി ബിജെപി കേന്ദ്ര നേതൃത്വം കേരളത്തിലെ സാധ്യതകളെ സംബന്ധിച്ച് സര്‍വ്വേ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സര്‍വ്വേ പ്രകാരം കേരളത്തില്‍ ബിജെപി രണ്ട് സീറ്റുകളില്‍ ഉറപ്പായും ജയിക്കും. ഒരു സീറ്റില്‍ ശക്തമായ സാധ്യതയുണ്ടെന്നും സര്‍വ്വേ പറയുന്നു.
തിരുവനന്തപുരം കുമ്മനത്തിന്
സര്‍വ്വേ പ്രകാരം ബിജെപിക്ക് ഉറപ്പുളള രണ്ട് സീറ്റുകള്‍ തിരുവനന്തപുരവും പത്തനംതിട്ടയുമാണ്. ഇവിടങ്ങളില്‍ കുമ്മനം രാജശേഖരനും കെ സുരേന്ദ്രനും വിജയിക്കും. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ രണ്ട് മണ്ഡലങ്ങളിലും ശക്തമായ അടിയൊഴുക്ക് ഉണ്ട് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ശ്രമിച്ചാൽ വിജയം
വിജയസാധ്യത ഏറ്റവും കൂടുതലുളള മൂന്നാമത്തെ മണ്ഡലം സുരേഷ് ഗോപി മത്സരിക്കുന്ന തൃശൂര്‍ ആണ്. പാര്‍ട്ടി പ്രചാരണത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്താല്‍ തൃശൂരില്‍ വിജയം ഉറപ്പാണെന്നും സര്‍വ്വേ പറയുന്നു. സ്ഥാനാര്‍ത്ഥിയുടെ താരപരിവേഷം മണ്ഡലത്തില്‍ ബിജെപിയെ സഹായിച്ചേക്കും.
ബിജെപിക്ക് നേട്ടമാവും
അത് കൂടാതെ ശബരിമലയുടെ പേരില്‍ വോട്ട് അഭ്യര്‍ത്ഥിച്ചതിന് കളക്ടര്‍ ടിവി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച സംഭവവും ബിജെപിക്ക് നേട്ടമാവും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശബരിമല വിഷയം വീണ്ടും സജീവ ചര്‍ച്ചയാക്കി മാറ്റാന്‍ കളക്ടറുടെ നടപടി മൂലം സാധിച്ചു എന്നത് ബിജെപി സംബന്ധിച്ച് സന്തോഷമുളള കാര്യമാണ്.
പ്രചാരണം ശക്തമാക്കും.
ഈ പ്രത്യേക സര്‍വ്വേയിലെ കണ്ടെത്തലുകള്‍ പ്രകാരം മൂന്ന് മണ്ഡലങ്ങളിലും ബിജെപി വരും ദിവസങ്ങളില്‍ പ്രചാരണം ശക്തമാക്കും. കോണ്‍ഗ്രസിനകത്ത് തിരുവനന്തപുരത്തും പത്തനംതിട്ടയിലും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നിലനില്‍ക്കുന്ന അസ്വസ്ഥതകള്‍ മുതലെടുക്കാന്‍ ബിജെപി ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കോൺഗ്രസ് വോട്ട് ബാങ്ക് പിളർത്താനും ശ്രമം നടക്കുന്നു.
സർവ്വേ ഫലങ്ങൾ
ഇന്ത്യ ടിവി-സിഎൻഎക്സ് സർവ്വേ കേരളത്തില്‍ യുഡിഎഫിന് 16 സീറ്റുകളും എല്‍ഡിഎഫിന് 4 സീറ്റുകളും ലഭിക്കുമെന്നാണ് . അതേസമയം ബിജെപി ഇത്തവണയും പൂജ്യത്തിൽ ഒതുങ്ങും. മനോരമ ന്യൂസ്- കാര്‍വി സര്‍വ്വേ പ്രകാരം യുഡിഎഫ് 13 സീറ്റുകളും എല്‍ഡിഎഫ് മൂന്ന് സീറ്റുകളും നേടും. നാല് സീറ്റുകളില്‍ ഫലം പ്രവചനാതീതമാണ് എന്നും സര്‍വ്വേ പറയുന്നു.
നേട്ടം യുഡിഎഫിന്
എബിപി സീ വോട്ടര്‍ സര്‍വ്വേ പ്രകാരം യുഡിഎഫ് 16 സീറ്റുകളും എല്‍ഡിഎഫ് നാല് സീറ്റുകളുമാണ് നേടുക. ടൈംസ് നൗ സർവ്വേയിൽ കേരളത്തില്‍ യുഡിഎഫിന് 16 സീറ്റുകള്‍ ലഭിക്കുമ്പോള്‍ എല്‍ഡിഎഫ് മൂന്ന് സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സര്‍വ്വേ പ്രവചിക്കുന്നു. എന്‍ഡിഎക്ക് 1 സീറ്റും ടൈംസ് നൗ പ്രവചിക്കുന്നു.
പച്ചക്കൊടി കാട്ടി പ്രിയങ്ക ഗാന്ധി! വാരണാസിയിൽ നരേന്ദ്ര മോദിയെ നേരിടാൻ തയ്യാർ, സമ്മതം അറിയിച്ചു!