ദില്ലിയിൽ 2014 ആവർത്തിക്കുന്നു! 7 സീറ്റിലും ബിജെപിക്ക് ലീഡ്!! കോൺഗ്രസും ആം ആദ്മി പാർട്ടിയും സീറോ!!
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ തലസ്ഥാന നഗരിയായ ദില്ലിയിൽ ബി ജെ പിയുടെ മേധാവിത്വം. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ദില്ലിയിലെ 7 സീറ്റുകളിലും ബി ജെ പി ലീഡ് ചെയ്യുകയാണ്. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7ൽ 7 സീറ്റും ബി ജെ പി തൂത്തുവാരിയിരുന്നു. ഇത്തവണയും ദില്ലിയിൽ താമര തന്നെ എന്നാണ്എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.
ന്യൂസ് 18 - ഇപ്സോസ് പോൾ പ്രവചിച്ചത് ബി ജെ പി ആറോ ഏഴോ സീറ്റുകൾ വരെ നേടിയേക്കാം എന്നാണ്. ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നേട്ടമുണ്ടാക്കില്ല എന്നും എക്സിറ്റ് പോളുകൾ പ്രവചിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്നതാണ് ആദ്യം പുറത്ത് വരുന്ന ഫല സൂചനകളും. ബി ജെ പി അഞ്ച് സീറ്റ് ജയിക്കും എന്നും കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും ഓരോ സീറ്റ് വീതം കിട്ടിയേക്കാം എന്നുമാണ് എ ബി പി നീൽസന്റെ പ്രവചനം.
2014ൽ ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും പ്രതീക്ഷകളെ കാറ്റിൽ പറത്തിയാണ് ബി ജെ പി ഏഴിൽ ഏഴ് സീറ്റും തൂത്തുവാരിയത്. എന്നാൽ തൊട്ടടുത്ത വർഷം നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തിരിച്ചടിച്ചു. ബി ജെ പിയെയും കോൺഗ്രസിനെയും നിഷ്പ്രഭരാക്കിയാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും ദില്ലിയിൽ മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചത്. ആം ആദ്മി പാർട്ടി 70ല്‍ 67 സീറ്റ് നേടി.
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒറ്റക്കൊറ്റക്ക് മത്സരിച്ചതാണ് ബി ജെ പിക്ക് ഗുണകരമാകുക എന്നാണ് കണക്ക് കൂട്ടലുകൾ. കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യമുണ്ടാക്കാൻ ഇടക്ക് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും സീറ്റ് വിഭജന തർക്കത്തിൽ വഴിമുട്ടി. 7 സീറ്റുകളിലേക്കായി 164 പേരാണ് ദില്ലിയിൽ മത്സരിച്ചത്. ആറാം ഘട്ടത്തിൽ മെയ് 12നായിരുന്നു ദില്ലിയിൽ തിരഞ്ഞെടുപ്പ്.