ബാബറി മസ്ജിദ് പൊളിച്ചതില്‍ അഭിമാനം; വര്‍ഗീയത ഇളക്കിവിട്ട് പ്രഗ്യ, വീണ്ടും നോട്ടീസുമായി കമ്മീഷന്‍
ദില്ലി: ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്ന് ബിജെപി സ്ഥാനാര്‍ഥി പ്രഗ്യ സിങ് താക്കൂര്‍. ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയായ പ്രഗ്യ മലേഗാവ് സ്‌ഫോടന കേസില്‍ പ്രതിയാണ്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ അവര്‍ പ്രചാരണത്തില്‍ വര്‍ഗീയത ഇളക്കിവിടുന്നുവെന്ന് ആരോപണമുണ്ട്. ബാബറി മസ്ജിദ് വിഷയം സ്വകാര്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പ്രഗ്യ പറഞ്ഞത്. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യയ്ക്ക് വിശദീകരണം തേടി നോട്ടീസ് അയച്ചു.
ബാബറി മസ്ജിദ് തകര്‍ത്തതില്‍ ദുഖമില്ല. താനും പോയിരുന്നു. അതില്‍ പങ്കാളിയായതില്‍ അഭിമാനമുണ്ട്. പള്ളി പൊളിച്ചതില്‍ എന്തിന് ഖേദം പ്രകടിപ്പിക്കണം. സത്യത്തില്‍ എനിക്ക് അഭിമാനമാണ്. രാമക്ഷേത്രം നിന്ന സ്ഥലത്ത് ചില മാലിന്യങ്ങള്‍ ഉണ്ടായിരുന്നു. അത് നീക്കുകയാണ് തങ്ങള്‍ ചെയ്തത്. ഹിന്ദുക്കളുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണിത്. രാമക്ഷേത്രം അവിടെ പണിയുമെന്നും പ്രഗ്യ ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണ വേളയില്‍ രക്തസാക്ഷിയായ എടിഎസ് ഓഫീസര്‍ ഹേമന്ത് കര്‍ക്കരെക്കെതിരെ സംസാരിച്ചതിന് പ്രഗ്യക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. പ്രസ്താവന വിവാദമായതോടെ പ്രഗ്യ ഖേദം പ്രകടിപ്പിച്ചു. തൊട്ടുപിന്നാലെയാണ് ബാബറി മസ്ജിദ് വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്.
വാരണാസിയില്‍ പ്രിയങ്കാ പേടിയില്‍ ബിജെപി; മോദി സുരക്ഷിത മണ്ഡലം തേടി, രണ്ടിടത്ത് സാധ്യത
48കാരിയായ പ്രഗ്യ മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയാണ്. യുഎപിഎ നിയമ പ്രകാരം വിചാരണ നേരിടുകയാണ്. ഇവര്‍ക്കെതിരായ ചില ഗുരുതരമായ വകുപ്പുകള്‍ കോടതി നീക്കിയിരുന്നു. ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാല്‍ കര്‍ക്കരെ തന്നെ കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നും തന്റെ ശാപം ഏറ്റതു കാരണമാണ് കൊല്ലപ്പെട്ടതെന്നും പ്രഗ്യ പറഞ്ഞതിനെതിരെ ബിജെപി നേതാക്കള്‍ പോലും രംഗത്തെത്തി.
2008 സപ്തംബര്‍ 29നാണ് മലേഗാവില്‍ സ്‌ഫോടനമുണ്ടായതും ആറ് പേര്‍ കൊല്ലപ്പെട്ടതും. ഇതില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് പങ്കുണ്ടെന്ന് ഹേമന്ത് കര്‍ക്കരെ കണ്ടെത്തി. പ്രഗ്യ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു. ആഴ്ചകള്‍ പിന്നിട്ട വേളയിലാണ് മുംബൈ ആക്രമണമുണ്ടാകുന്നതും അന്വേഷണ സംഘത്തിലുണ്ടായിരുന്ന കര്‍ക്കരെ ഉള്‍പ്പെടെയുള്ള ഓഫീസര്‍മാര്‍ കൊല്ലപ്പെടുന്നതും.
കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ