കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം, ഇടതുമുന്നണിക്ക് 15 സീറ്റുകൾ വരെ! സിഎസ്ഡിഎസ്-ലോക്‌നീതി സർവ്വേഫലം!
ദില്ലി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നിരിക്കുകയാണ്. ഇതുവരെ പുറത്ത് വന്നിട്ടുളള സര്‍വ്വേ ഫലങ്ങളും സംസ്ഥാനത്ത് കോണ്‍ഗ്രസിന് അനുകൂലമായ ഫലമാണ് പ്രവചിച്ചിരിക്കുന്നത്.
എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും ബിജെപി അക്കൗണ്ട് തുറന്ന് കേരളത്തില്‍ ശക്തമായ സാന്നിധ്യമായി മാറുമെന്നും പ്രവചിച്ച സര്‍വ്വേകളാണ് കൂടുതലും. ദി ഹിന്ദു പുറത്ത് വിട്ട സിഎസ്ഡിഎസ്-ലോക്‌നീതി പ്രീപോള്‍ സര്‍വ്വേയുടെ പ്രവചനം പക്ഷേ മറ്റൊന്നാണ്.
മാതൃഭൂമി സർവ്വേ ഫലം
കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ പുറത്ത് വന്നത് മാതൃഭൂമി-എസി നില്‍സണ്‍ സര്‍വ്വേയാണ്. ഈ സര്‍വ്വേയില്‍ യുഡിഎഫിന് പ്രവചിച്ചിരിക്കുന്നത് 20ല്‍ 15 സീറ്റുകളാണ്. എല്‍ഡിഎഫിന് നാല് സീറ്റുകളും എന്‍ഡിഎയ്ക്ക് ഒരു സീറ്റുമാണ് പ്രവചനം.
മനോരമ ന്യൂസ്- കാര്‍വി സര്‍വ്വേ
മനോരമ ന്യൂസ്- കാര്‍വി സര്‍വ്വേ പ്രകാരവും കേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യത യുഡിഎഫിനാണ്. 20ല്‍ പതിമൂന്ന് മണ്ഡലങ്ങളിലും എല്‍ഡിഎഫ് ജയിക്കുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് മൂന്ന് സീറ്റുകളിലാണ് മുന്‍തൂക്കം. നാലിടത്ത് ഫലം പ്രവചനാതീതമാണ് എന്നും സര്‍വ്വേ കണ്ടെത്തുന്നു.
ഇടത് മുന്നേറ്റം
എന്നാല്‍ സിഎസ്ഡിഎസ്-ലോക്‌നീതി പ്രീപോള്‍ സര്‍വ്വേ ഫലം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. കേരളത്തില്‍ ഇടതുപക്ഷം ഇത്തവണ സീറ്റുകള്‍ വര്‍ധിപ്പിക്കും എന്നാണ് സര്‍വ്വേയിലെ പ്രവചനം. ഇടതുമുന്നണിക്ക് 6 മുതല്‍ 14 സീറ്റുകള്‍ വരെ കേരളത്തില്‍ നിന്ന് ലഭിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.
എൻഡിഎയ്ക്ക് രണ്ട് സീറ്റ്
അതേസമയം യുഡിഎഫും പിന്നിലല്ല. ഇടതുമുന്നണിയോട് ചേര്‍ന്ന് തന്നെയാണ് യുഡിഎഫും നില്‍ക്കുന്നത്. 5 മുതല്‍ 13 സീറ്റുകള്‍ വരെ യുഡിഎഫിന് കിട്ടും എന്നാണ് പ്രവചനം. എന്‍ഡിഎ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ പറയുന്നു. പൂജ്യം മുതല്‍ 2 സീറ്റ് വരെ എന്‍ഡിഎയ്ക്ക് ലഭിച്ചേക്കാം എന്നാണ് പ്രവചനം.
കേന്ദ്രത്തിൽ എൻഡിഎ
കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കുമെന്നും സിഎസ്ഡിഎസ്-ലോക്‌നീതി പ്രീപോള്‍ സര്‍വ്വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 2014ലെ 44ല്‍ നിന്നും സീറ്റുകളുടെ എണ്ണം കൂട്ടും. കോണ്‍ഗ്രസിന് 74 മുതല്‍ 84 വരെ സീറ്റുകള്‍ കിട്ടിയേക്കും. കോണ്‍ഗ്രസ് സഖ്യകക്ഷികള്‍ക്ക് 41 മുതല്‍ 51 വരെ സീറ്റുകള്‍ കിട്ടും.
ബിജെപി വലിയ ഒറ്റക്കക്ഷി
ബിജെപിക്ക് 2014ലേതിനേക്കാള്‍ സീറ്റ് കുറയുമെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും. 222 മുതല്‍ 232 വരെ സീറ്റുകളാണ് ബിജെപി തനിച്ച് നേടുക. അതേസമയം എന്‍ഡിഎയിലെ മറ്റ് കക്ഷികള്‍ 41 മുതല്‍ 51 വരെ സീറ്റുകള്‍ നേടും. ബിഎസ്പി അടങ്ങുന്ന കക്ഷികള്‍ 37 മുതല്‍ 47 വരെ സീറ്റുകള്‍ നേടും.
ഇടതിന് സീറ്റുയരും
ഇടതുപാര്‍ട്ടികള്‍ക്ക് കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് വര്‍ധിക്കും. 2014ല്‍ പന്ത്രണ്ട് സീറ്റായിരുന്നത് ഇത്തവണ 5- മുതല്‍ 15 സീറ്റുകള്‍ വരെ എന്നാണ് സിഎസ്ഡിഎസ്-ലോക്‌നീതി പ്രീപോള്‍ സര്‍വ്വേ പ്രവചിച്ചിരിക്കുന്നത്. അതേസമയം മറ്റ് പാര്‍ട്ടികളെല്ലാം ചേര്‍ന്ന് 88 മുതല്‍ 98 സീറ്റുകള്‍ വരെ സ്വന്തമാക്കാനും സാധ്യതയുണ്ട്.
വോട്ട് ശതമാനം ഇങ്ങനെ
ബിജെപി 35 ശതമാനം വോട്ടുകള്‍ നേടുമ്പോള്‍ സഖ്യകക്ഷികള്‍ 6 ശതമാനം വോട്ട് നേടും. കോണ്‍ഗ്രസിന് 23 ശതമാനം വോട്ടുകള്‍ മാത്രമേ ലഭിക്കുകയുളളൂ. അതേസമയം കോണ്‍ഗ്രസിന്റെ സഖ്യകക്ഷികള്‍ 7 ശതമാനം വോട്ട് നേടും. ഇടതുപക്ഷത്തിന് 3 ശതമാനം വോട്ട് മാത്രമേ ലഭിക്കുകയുളളൂ.
ഉത്തര്‍ പ്രദേശില്‍ മഹാഗഡ്ബന്ധന്‍
ഉത്തര്‍ പ്രദേശില്‍ ബിജെപിയെ മഹാഗഡ്ബന്ധന്‍ പിന്നിലാക്കും. 38 മുതല്‍ 46 സീറ്റുകളാണ് എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യം നേടുക. ബിജെപിക്ക് 32 മുതല്‍ 40 വരെ സീറ്റുകളും കോണ്‍ഗ്രസിന് 6 വരെ സീറ്റുകളും ലഭിച്ചേക്കും. ബീഹാറില്‍ ബിജെപി സഖ്യം നേട്ടമുണ്ടാക്കും. 28-34 സീറ്റുകള്‍ നേടാനാണ് സാധ്യത. കോണ്‍ഗ്രസ് 5-11 വരെ സീറ്റുകള്‍ നേടും.
കോൺഗ്രസിന് തിരിച്ചടി
ഗുജറാത്തില്‍ ബിജെപി 22 മുതല്‍ 26 വരെ സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 5-11ല്‍ ഒതുങ്ങും. കര്‍ണാടകത്തിലും ബിജെപിയാണ് മുന്നില്‍. 14 മുതല്‍ 20 സീറ്റുകള്‍ വരെ. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 8 മുതല്‍ 14 വരെ സീറ്റുകള്‍. ഒഡിഷയില്‍ ബിജെപിക്ക് 2 മുതല്‍ 8 വരെ സീറ്റുകള്‍ ലഭിച്ചേക്കും.
ബിജെപി തൂത്ത് വാരും
ബിജെഡിക്ക് 13 മുതല്‍ 19 സീറ്റുകള്‍ വരെ ഒഡിഷയില്‍ സാധ്യതയുണ്ട്. മധ്യപ്രദേശും മഹാരാഷ്ട്രയും രാജസ്ഥാനും ബിജെപി തൂത്ത് വാരും. മധ്യപ്രദേശില്‍ 17 മുതല്‍ 23 വരെ സീറ്റുകള്‍ ലഭിച്ചേക്കും. കോണ്‍ഗ്രസിന് 6 മുതല്‍ 12 വരെയാണ് സാധ്യത. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് 6 മുതല്‍ 10 വരെ സീറ്റുകളില്‍ ഒതുങ്ങിയേക്കും.
തമിഴ്നാട്ടിൽ കോൺഗ്രസ്
അതേസമയം ബിജെപി-ശിവസേന സഖ്യം 38 മുതല്‍ 42 വരെ സീറ്റുകള്‍ നേടാനാണ് സാധ്യത. രാജസ്ഥാനില്‍ ബിജെപി 17 മുല്‍ 21 വരെ സീറ്റുകളും കോണ്‍ഗ്രസ് 4-8 സീറ്റുകളും നേടിയേക്കാം. തമിഴ്‌നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 25 മുതല്‍ 35 വരെ സീറ്റുകള്‍ തൂത്ത് വാരും. ബിജെപി-അണ്ണാ ഡിഎംകെ സഖ്യത്തിന് 4-14 വരെ സീറ്റ് കിട്ടിയേക്കാം.
ബംഗാളിൽ തൃണമൂൽ തന്നെ
പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് അപ്രസക്തരാക്കും. തൃണമൂല്‍ കോണ്‍ഗ്രസ് 30 മുതല്‍ 36 സീറ്റുകള്‍ വരെ ബംഗാളില്‍ സ്വന്തമാക്കും. കോണ്‍ഗ്രസിന് 3 മുതല്‍ 7 വരെ സീറ്റുകള്‍ ലഭിച്ചേക്കും. ബിജെപിക്ക് 2 മുതല്‍ 6 വരെ സീറ്റ് ലഭിക്കാനും സാധ്യതയുണ്ടെന്ന് സര്‍വ്വേ പ്രവചിക്കുന്നു.
പ്രിയങ്ക ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പൂട്ടി യോഗി ആദിത്യനാഥ്! റാലികൾ റദ്ദാക്കി
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ