രാഹുലിന്റേയും മുലായത്തിന്റേയും മനേകയുടേയും സ്ഥിതി പരുങ്ങലിൽ... ജയിന്റ് കില്ലേഴ്സിന് വഴിയൊരുങ്ങുമോ?
ലഖ്നൗ: ഇന്ത്യയുടെ ഭാവിയില്‍ ഏറെ നിര്‍ണായകമാകാവുന്ന ഒരു തിരഞ്ഞെടുപ്പാണ് നടക്കുന്നത്. കണക്കുകളുടെ കളികളാണ് ഇപ്പോള്‍ എങ്ങും. എക്സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ ബിജെപി ആഘോഷം പോലും തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും നെഞ്ചിടിപ്പും ഏറുകയാണ്.
മോദി അധികാരത്തിലെത്തുമെന്ന് ഒരുറപ്പും ഇല്ല... ഒന്ന് ഓസ്ട്രേലിയയിലേക്ക് നോക്കൂ!!! തകിടംമറിയൽ...
ഈ തിരഞ്ഞെടുപ്പ് പല ജയിന്റ് കില്ലേഴ്സിന്റേയും പിറവിയ്ക്ക് കാരണമാകും എന്നൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. പരാജയം മണക്കുന്ന വമ്പന്മാരില് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉണ്ട് എന്നതാണ് അത്ഭുതപ്പെടുത്തുന്ന വാര്‍ത്ത.
ഉത്തര്‍ പ്രദേശ് പിടിച്ചാല്‍ ഇന്ത്യ പിടിച്ചു എന്നാണ് പ്രമാണം. ഉത്തര്‍ പ്രദേശില്‍ ഇത്തവണ മുലായം സിങ് യാദവിന്റേയും മനേക ഗാന്ധിയുടേയും ഒന്നും സ്ഥിതി തീരെ മെച്ചമല്ലെന്നാണ് ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ കണ്ടെത്തിയിരിക്കുന്നത്. ആ സ്ഥിതിഗതികള്‍ എന്തൊക്കെയാണ് പരിശോധിക്കാം...
രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസ് അധ്യക്ഷനും യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ആയ രാഹുല്‍ ഗാന്ധി ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. സ്ഥിരം മണ്ഡലം ആയ അമേഠിയിലും പിന്നെ കേരളത്തിലെ വയനാട്ടിലും.
അമേഠിയില്‍ ഇത്തവണ രാഹുല്‍ ഗാന്ധിയും ബിജെപിയുടെ സ്മൃതി ഇറാനിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ്. ഇവിടെ എസ്പി-ബിഎസ്പി സഖ്യം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ല. ഇവരുടെ പിന്തുണ ചുരുക്കത്തില്‍ രാഹുല്‍ ഗാന്ധിയ്ക്കാണ്. എന്നാലും അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ വിജയം സുനിശ്ചിതമല്ലെന്നാണ് സര്‍വ്വേയുടെ വിലയിരുത്തല്‍.
കടുത്ത പോരാട്ടം
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ അമേഠിയും റായ്ബറേലിയും മാത്രം ആയിരുന്നു കോണ്‍ഗ്രസ്സിന് ലഭിച്ചത്. അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയുകയും ചെയ്തിരുന്നു.
ജനപ്രീതിയുടെ കാര്യത്തില്‍ ഇത്തവണ കോണ്‍ഗ്രസ് അമേഠിയില്‍ ഏറെ പിറകിലാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ സഖ്യകക്ഷികള്‍ക്കൊപ്പം നില്ക്കുമ്പോള് കോണ്‍ഗ്രസ് ശക്തവും ആണ്.
കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിയോട് തോറ്റെങ്കിലും കേന്ദ്രമന്ത്രി ആയ ആളാണ് സ്മൃതി ഇറാനി. തോറ്റതിന് ശേഷം കഴിഞ്ഞ അഞ്ച് വര്‍ഷവും രാഹുലിനേക്കാള്‍ മണ്ഡലത്തില്‍ സജീവമായി നിന്നതും സ്മൃതി ഇറാനി തന്നെ ആയിരുന്നു.
എന്നിരുന്നാലും അമേഠി രാഹുല്‍ ഗാന്ധിയെ കൈവിട്ടേക്കില്ല. പക്ഷേ, അതിശക്തമായ മത്സരം തന്നെ ആയിരിക്കും രാഹുല്‍, സ്മൃതിയില്‍ നിന്ന് നേരിടേണ്ടി വരിക.
മുലായത്തിന് അടിപതറുമോ
ഉത്തര്‍ പ്രദേശിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് മുലായം സിങ് യാദവ്. മൂന്ന് തവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയും ഒരുതവണ കേന്ദ്ര പ്രതിരോധ മന്ത്രിയും ആയിട്ടുണ്ട് ഇദ്ദേഹം. നിലവില്‍ അസംഗഢില്‍ നിന്നുള്ള എംപിയാണ്.
എന്നാല്‍ ഇത്തവണ മുലായം മത്സരിക്കുന്നത് മെയിന്‍പുരി മണ്ഡലത്തിലാണ്. 1996 മുതല്‍ സമാജ് വാദി പാര്‍ട്ടിയുടെ കുത്തകയാണ് ഈ മണ്ഡലം. നാല് തവണ മുലായം തന്നെ ഇവിടെ നിന്ന് വിജയിച്ചിട്ടുണ്ട്. നിലവില്‍ തേജ് പ്രതാപ് സിങ് യാദവ് ആണ് ഇവിടത്തെ നിലവിലെ എംപി.
പക്ഷേ, ഈ തിരഞ്ഞെടുപ്പില്‍ മുലായത്തിനും ഇവിടെ അത്ര എളുപ്പമാവില്ലെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.
ബിജെപിയാണ് പോപ്പുലര്‍
ഇന്ത്യടുഡേ- ആക്സിസ് മൈ ഇന്ത്യ സര്‍വ്വേ പ്രകാരം മണ്ഡലത്തില്‍ ജനസമ്മതി കൂടുതലുള്ളത് ബിജെപിയ്ക്കാണ്. പ്രേം സിങ് ഷാക്യ ആണ് ഇവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥി. മാറിയ സാഹചര്യത്തില്‍ കടുത്ത വെല്ലുവിളിയാണ് മുലായം സിങ് യാദവ് ഇവിടെ നേരിടുന്നത് എന്നാണ് സര്‍വ്വേ പറയുന്നത്.
രണ്ട് ദശാബ്ദങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ സമാജ് വാദി പാര്‍ട്ടിയ്ക്ക് ഭയക്കേണ്ടതായി ഒന്നുമില്ല. 1996 ല്‍ മുലായം സിങ് യാദവ് നേടിയ 2.73 ലക്ഷത്തിന്റെ ഭൂരിപക്ഷം ആണ് ഇവിടത്തെ സമാജ് വാദി പാര്‍ട്ടിയുടെ ഭൂരിപക്ഷം. പക്ഷേ, മണ്ഡലത്തില്‍ ബിജെപി ഇപ്പോള്‍ അത്രയേറെ ശക്തവും ആണ്.
മനേക ഗാന്ധിയ്ക്കും എളുപ്പമല്ല
നെഹ്രു കുടുംബത്തില്‍ നിന്നുള്ള ബിജെപി നേതാവാണ് മനേക ഗാന്ധി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പിലിഭിത്തില്‍ നിന്ന് ജനവിധി തേടിയ മനേക ഇത്തവണ മകന് വരുണ്‍ ഗാന്ധിയുടെ മണ്ഡലം ആയിരുന്ന സുല്ത്താപുരില് ആണ് ജനവിധി തേടുന്നത്.
ആദ്യകാലങ്ങളില്‍ കോണ്‍ഗ്രസിന്റേയും പിന്നീട് ബിജെപിയുടേയും കുത്തക മണ്ഡലം ആയി മാറിയിരുന്നു സുല്‍ത്താന്‍പുര്‍. എന്നാല്‍ 2009 ല്‍ സഞ്ജയ് സിങ്ങിലൂടെ കോണ്‍ഗ്രസ് മണ്ഡം പിടിച്ചെത്തു. പക്ഷേ, 2014 ല്‍ വരുണ്‍ ഗാന്ധി കോണ്‍ഗ്രസ്സില്‍ നിന്ന് തിരിച്ചുപിടിക്കുകയും ചെയ്തു.
കേന്ദ്ര മന്ത്രി എന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മനേക ഗാന്ധിയ്ക്കും ഇത്തവണ വിജയം എളുപ്പമാവില്ലെന്നാണ് സര്‍വ്വേ പറയുന്നത്.
മത്സരം കടുത്താലും
മണ്ഡലത്തില്‍ ജനപ്രീതിയുടെ കാര്യത്തില്‍ ബിജെപി തന്നെ ആണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ തൊട്ടിപിറകിലായി മായാവതിയുടെ ബിഎസ്പിയാണ്. ചന്ദ്ര ഭദ്ര സിങ് ആണ് ഇവിടത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥി.
ഇവിടെ കോണ്‍ഗ്രസ്സിനും സ്ഥാനാര്‍ത്ഥിയുണ്ട്. ഒരിക്കല്‍ അട്ടിമറി വിജയം നേടിയ സഞ്ജയ് സിങ്ങിനെ തന്നെയാണ് കോണ്‍ഗ്രസ് വീണ്ടും രംഗത്തിറക്കിയിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഇഞ്ചോടിഞ്ച് പോരാട്ടം ആയിരിക്കും ഇവിടെ നടക്കുക. ആര് ജയിച്ചാലും ഭൂരിപക്ഷം മൂന്ന് ശതമാനത്തിനുള്ളില് മാത്രം ആയിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
മുസാഫര്‍പുരില്‍ ആര്?
രണ്ട് തവണ സിപിഐ സ്ഥാനാര്‍ത്ഥികളെ ലോക്സഭയിലെത്തിച്ച മണ്ഡലം ആണ് മുസാഫര്‍പുര്‍ മണ്ഡലം. അതൊക്കെ പഴയ കഥ. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സും ബിജെപിയും സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും ഒക്കെ മാറിമാറി വിജയിച്ച മണ്ഡലം ആണിത്. നിലവില്‍ ബിജെപിയുടെ സഞ്ജീവ് ബല്യാന്‍ ആണ് ഇവിടത്തെ എംപിയും സ്ഥാനാര്‍ത്ഥിയും.
മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇവിടെ മത്സരിക്കുന്നത് മഹാ ഗഢ്ബന്ധന്റെ ഭാഗമായ ആര്‍എല്‍ഡി ആണ്. ആര്‍എല്‍ഡിയുടെ സ്ഥാപക നേതാവായ അജിത് സിങ്ങാണ് നേരിട്ട് മത്സരത്തിനിറങ്ങിയിട്ടുള്ളത്.
ബിജെപിയെ സംബന്ധിച്ച് അജിത് സിങ്ങിന്റെ സ്ഥാനാര്‍ത്ഥിത്വം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത് എന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്.
നെഹ്രു കുടുംബത്തില്‍ നിന്ന് നാല് പേര്
ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിനെ ശ്രദ്ധേയമാക്കുന്നത് അവിടത്തെ സീറ്റുകളുടെ എണ്ണം മാത്രം അല്ല. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ദേശീയ പ്രാധാന്യം കൂടിയാണ്.
നെഹ്രു കുടുംബത്തിലെ നാല് പേരാണ് ഇത്തവണയും ഉത്തര്‍ പ്രദേശില്‍ നിന്ന് ജനവിധി തേടുന്നത്. സോണിയ ഗാന്ധി, മനേക ഗാന്ധി, രാഹുല്‍ ഗാന്ധി, വരുണ്‍ ഗാന്ധി. രണ്ട് പേര് കോണ്‍ഗ്രസ്സും രണ്ട് പേര് ബിജെപിയും. രണ്ട് പേര് കടുത്ത മത്സരം നേരിടുമ്പോള്‍ രണ്ട് പേര് ഈസി വാക്കോവര്‍ പോലെ വിജയം പ്രതീക്ഷിക്കുന്നു.