എൻഡിഎ തൂത്തുവാരുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചനം! ബിജെപി സഖ്യം നേടുക 298 സീറ്റുകൾ
ദില്ലി: ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പ് എന്‍ഡിഎ തൂത്തുവാരുമെന്ന്് ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചനം. കേവല ഭൂരിപക്ഷം തികയ്ക്കുന്നതിനുളള മാന്ത്രിക സഖ്യയായ 272 എന്‍ഡിഎ മറികടക്കും. 298 സീറ്റുകളാണ് എന്‍ഡിഎ നേടുക.
കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ 118 സീറ്റുകളില്‍ ഒതുങ്ങുമെന്നും ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചനം. എസ്പി-ബിഎസ്പി സഖ്യത്തിന്റെ മഹാഗഡ്ബന്ധന് 40 സീറ്റുകള്‍ സ്വന്തമാക്കു. അതേസമയം മറ്റുളളവര്‍ക്ക് 86 സീറ്റുകള്‍ ലഭിക്കുമെന്നും ന്യൂസ് എക്സ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.
2014ൽ നിന്നും ഏറെ വ്യത്യസ്തമായ സാഹചര്യത്തിലാണ് ഇത്തവണ കോൺഗ്രസും ബിജെപിയും ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 2014ലേത് പോലുളള മോദി തരംഗം ഇക്കുറി ഉണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ കോൺഗ്രസിന് ബിജെപിയെക്കാളും നേരിയ മുൻതൂക്കവും ഉണ്ടായിരുന്നു. എന്നാൽ പുൽവാമയും അതിന് ശേഷം ബാലാക്കോട്ടിൽ സൈന്യം നൽകിയ തിരിച്ചടിയും മോദിക്ക് വൻ ഇമേജ് ബൂസ്റ്റാണ് നൽകിയത്.
മോദി സർക്കാരിന് എതിരെ രാഹുൽ ഗാന്ധിയും കോൺഗ്രസും അടക്കം ഉയർത്തിക്കൊണ്ട് വന്ന റാഫേൽ അടക്കമുളള വിഷയങ്ങൾ അതോടെ ചിത്രത്തിൽ നിന്നേ മാഞ്ഞ് പോയി. എങ്കിലും തനിച്ച് ഭരിക്കാനുളള ഭൂരിപക്ഷം നേടാൻ സാധിക്കും എന്ന ആത്മവിശ്വാസം ബിജെപിക്ക് ഇല്ല എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ട് തന്നെ എൻഡിഎയ്ക്ക് പുറത്തുളള കക്ഷികളെ കൂടെ നിർത്താനുളള ശ്രമങ്ങൾ ബിജെപി നടത്തുന്നു.
300ന് മുകളിൽ സീറ്റ് ഇക്കുറി തങ്ങൾക്ക് ലഭിക്കും എന്നാണ് ബിജെപി അവകാശപ്പെടുന്നത്. പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കമുളളവർ വ്യക്കമാക്കിയത് ബിജെപിക്ക് തനിച്ച് കേവല ഭൂരിപക്ഷം മറികടക്കാൻ സാധിക്കും എന്നാണ്. എന്നാൽ എത്ര സീറ്റ് തങ്ങൾക്ക് ലഭിക്കും എന്ന് ഇതുവരെ കോൺഗ്രസ് പറയാനുളള ധൈര്യം കാണിച്ചിട്ടില്ല. തനിച്ചോ യുപിഎയ്ക്കോ ഭൂരിപക്ഷം ലഭിക്കില്ല എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. സഖ്യകക്ഷികളെ കൂടെ നിർത്തി സർക്കാർ രൂപീകരണത്തിനുളള ശ്രമങ്ങൾ ഫലപ്രഖ്യാപനത്തിന് മുൻപേ തന്നെ കോൺഗ്രസ് ആരംഭിച്ചിട്ടുണ്ട്.