എൻഡിഎയ്ക്ക് 305 സീറ്റ്.. കോൺഗ്രസ് മുന്നേറ്റം 124 സീറ്റ്.. റിപ്പബ്ലിക് ഭാരത് - ജന്‍ കി ബാത് പ്രവചനം!!
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ 305 സീറ്റുകൾ നേടി എന്‍ ഡി എ കേന്ദ്രത്തിൽ ഭരണത്തുടർച്ച നേടുമെന്ന് റിപ്പബ്ലിക് ഭാരത് - ജന്‍ കി ബാത് എക്സിറ്റ് പോൾ പ്രവചിക്കുന്നു. പ്രധാനപ്പെട്ട പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് 124 സീറ്റുകൾ നേടുമെന്നും എക്സിറ്റ് പോൾ പ്രവചനം. എസ് പി - ബി എസ് പി സഖ്യം 26 സീറ്റുകൾ നേടും. മറ്റുള്ള പാർട്ടികൾ എല്ലാം ചേർന്ന് 87 സീറ്റുകൾ നേടും എന്നും റിപ്പബ്ലിക് ഭാരത് - ജന്‍ കി ബാത് എക്സിറ്റ് പോൾ പറയുന്നു.
542 സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രസമ്മേളനം വിളിച്ച് അറിയിച്ചതിന് പിന്നാലെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ വന്ന് തുടങ്ങിയത്. വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വിടരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിരുന്നു. എക്സിറ്റ് പോൾ സ്വഭാവമുള്ള ട്വീറ്റുകള്‍ ഡിലീറ്റു ചെയ്യാനും കമ്മീഷൻ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് ഇത്തവണ വോട്ടെടുപ്പ് പൂർത്തിയായത്. മെയ് 23നാണ് വോട്ടെണ്ണൽ. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ 282 സീറ്റുകൾ നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് വെറും 44 സീറ്റുകളിൽ ഒതുങ്ങിയിരുന്നു. ഇത്തവണ മികച്ച പ്രകടനം കാഴ്ച വെക്കാനും സഖ്യകക്ഷികളുമൊത്ത് ഭരണം പിടിക്കാനുമുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ബി ജെ പിയാകട്ടെ ഭരണം നിലനിർത്താനും.