ദില്ലിയിൽ 2014 ആവർത്തിക്കാൻ ബിജെപി, 7ൽ ഏഴും തൂത്തുവാരും, കോൺഗ്രസും ആം ആദ്മി പാർട്ടിയും വട്ടപ്പൂജ്യം!
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ തലസ്ഥാന നഗരിയായ ദില്ലിയിൽ ബി ജെ പിയുടെ മേധാവിത്വം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ. ന്യൂസ് 18 - ഇപ്സോസ് പോൾ പ്രവചിക്കുന്നത് ബി ജെ പി ആറോ ഏഴോ സീറ്റുകൾ വരെ നേടിയേക്കാം എന്നാണ്. ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും കിട്ടുമെന്ന് പ്രവചിക്കാൻ ന്യൂസ് 18 - ഇപ്സോസ് എക്സിറ്റ് പോൾ ധൈര്യം കാണിക്കുന്നില്ല. കോൺഗ്രസ് ഒരു പക്ഷേ ഒരു സീറ്റിൽ ജയിച്ചേക്കാം.
2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7ൽ 7 സീറ്റും ബി ജെ പി തൂത്തുവാരിയിരുന്നു. ഇത്തവണയും ദില്ലിയിൽ താമര തന്നെ എന്നാണ് മറ്റുള്ള എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എ ബി പി നീൽസൺ സർവ്വേ പ്രകാരം ബി ജെ പി അഞ്ച് സീറ്റ് ജയിക്കണം. കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും ഓരോ സീറ്റ് വീതം കിട്ടിയേക്കാം എന്നാണ് എ ബി പി നീൽസന്റെ പ്രവചനം.
തലസ്ഥാന നഗരിയിലെ എല്ലാ സീറ്റുകളിലും ബി ജെ പി ജയിക്കുമെന്നാണ് ചാണക്യ ന്യൂസ് 24 പ്രവചനം. കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും സീറ്റില്ല. ഇന്ത്യ ടുഡേ ആക്സിസ് പ്രവചന പ്രകാരം ബി ജെ പി ആറോ ഏഴോ സീറ്റിൽ ജയിക്കാം. കോൺഗ്രസിന് 1 സീറ്റിൽ വിജയ സാധ്യത. ആം ആദ്മി പാർട്ടിക്ക് അതും ഇല്ല. ടൈംസ് നൗ സി എൻ എക്സ് എക്സിറ്റ് പോളിലും കഥ ഇത് തന്നെ. ബി ജെ പിക്ക് ആറ്. കോൺഗ്രസിന് 1.
2014ൽ ആം ആദ്മി പാർട്ടിയുടെയും കോൺഗ്രസിന്റെയും പ്രതീക്ഷകളെ കാറ്റിൽ പറത്തിയാണ് ബി ജെ പി ഏഴിൽ ഏഴ് സീറ്റും തൂത്തുവാരിയത്. എന്നാൽ തൊട്ടടുത്ത വർഷം നടന്ന അസംബ്ലി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തിരിച്ചടിച്ചു. ബി ജെ പിയെയും കോൺഗ്രസിനെയും നിഷ്പ്രഭരാക്കിയാണ് അരവിന്ദ് കെജ്രിവാളും കൂട്ടരും ദില്ലിയിൽ മൃഗീയ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ചത്. ആം ആദ്മി പാർട്ടി 70ല്‍ 67 സീറ്റ് നേടി.
2019 ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒറ്റക്കൊറ്റക്ക് മത്സരിച്ചതാണ് ബി ജെ പിക്ക് ഗുണകരമാകുക എന്നാണ് കണക്ക് കൂട്ടലുകൾ. കോൺഗ്രസും ആം ആദ്മി പാർട്ടിയും സഖ്യമുണ്ടാക്കാൻ ഇടക്ക് ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും സീറ്റ് വിഭജന തർക്കത്തിൽ വഴിമുട്ടി. 7 സീറ്റുകളിലേക്കായി 164 പേരാണ് ദില്ലിയിൽ മത്സരിച്ചത്. ആറാം ഘട്ടത്തിൽ മെയ് 12നായിരുന്നു ദില്ലിയിൽ തിരഞ്ഞെടുപ്പ്. ഫലം 23ന് അറിയാം.