കേന്ദ്രം ബിജെപി ഭരിച്ചോട്ടെ.. പഞ്ചാബ് കോൺഗ്രസിനൊപ്പം.. 13ൽ 9ഉം കോൺഗ്രസിനെന്ന് 11 എക്സിറ്റ് പോളുകൾ!!
ദില്ലി: ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി മേധാവിത്വം നേടുമെന്നാണ് സകലമാന എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. അടുത്തിടെ സംസ്ഥാന ഭരണം പിടിച്ച രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസ് തോൽക്കും എന്നാണ് സർവ്വേ ഫലങ്ങൾ. എന്നാൽ കേരളം പോലെ കോൺഗ്രസിന് ആശ്വാസം നൽകുന്ന മറ്റൊരു സംസ്ഥാനമാണ് പഞ്ചാബ്. കേരളത്തിൽ കോൺഗ്രസ് പ്രതിപക്ഷത്താണെങ്കിൽ പഞ്ചാബിൽ ഭരണത്തിലാണെന്ന വ്യത്യാസം മാത്രം.
ആകെയുള്ള 13 സീറ്റുകളിൽ കോൺഗ്രസ് 9 സീറ്റുകൾ വരെ നേടിയേക്കാം എന്നാണ് പുറത്ത് വന്ന 11 എക്സിറ്റ് പോളുകളും ഒരേ സ്വരത്തിൽ പ്രവചിക്കുന്നത്. 2017ൽ അസംബ്ലി തിരഞ്ഞെടുപ്പ് നടന്നപ്പോൾ ട്രെൻഡ് തെറ്റിച്ച് കോൺഗ്രസിനൊപ്പം നിന്ന സംസ്ഥാനമാണ് പഞ്ചാബ്. 2019 ലും സ്ഥിതി ഇത് തന്നെ എന്ന് വേണം എക്സിറ്റ് പോളുകൾ നൽകുന്ന സൂചനകൾ കണ്ട് അനുമാനിക്കാൻ. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന് അഭിമാനിക്കാം.
ഒന്നര വർഷത്തെ കോൺഗ്രസ് ഭരണത്തിനെതിരെ ജനങ്ങൾ വോട്ട് കുത്തും എന്ന പ്രതീക്ഷയാണ് പഞ്ചാബിൽ ഇല്ലാതാകുന്നത്. ബി ജെ പിക്കും സഖ്യകക്ഷിയായി ശിരോമണി അകാലിദളിലും ചേർന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത് വെറും 4 സീറ്റുകള്‍ മാത്രമാണ്. 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ആറ് സീറ്റുകൾ സഖ്യത്തിന് കിട്ടിയിരുന്നു. 2007 മുതൽ സംസ്ഥാനത്ത് സഖ്യത്തിലാണ് ബി ജെ പിയും ശിരോമണി അകാലിദളും.
2014 തിരഞ്ഞെടുപ്പിൽ 4 സീറ്റുകൾ നേടി മികച്ച പ്രകടനം പുറത്തെടുത്ത ആം ആദ്മി പാർട്ടിക്ക് പക്ഷേ ഇത്തവണ അടിതെറ്റും. ഒരൊറ്റ സീറ്റിൽ മാത്രമാണ് എക്സിറ്റ് പോളുകൾ ആം ആദ്മി പാർട്ടിക്ക് വിജയപ്രതീക്ഷ നൽകുന്നത്. ദില്ലിയിലും ആം ആദ്മി പാർട്ടിയുടെ പരുങ്ങലിലാണ് എന്നായിരുന്നു എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. അവസാന ഘട്ടമായ മെയ് 19 ഞായറാഴ്ചയാണ് പഞ്ചാബ് പോളിങ് ബൂത്തിലെത്തിയത്. ഫലം 23ന് അറിയാം.
2017 അസംബ്ലി തിരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടി മൃഗീയ ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് പഞ്ചാബില്‍ ഭരണം പിടിച്ചത്. ബി ജെ പി - ശിരോമണി അകാലിദൾ സഖ്യത്തിന് കിട്ടിയത് വെറും 18 സീറ്റുകൾ മാത്രം. ആം ആദ്മി പാർട്ടിക്ക് ബി ജെ പിയും ശിരോമണി അകാലിദളും ചേർന്ന് നേടിയതിനെക്കാൾ സീറ്റുകൾ നേടാനായി. 20 സീറ്റാണ് ആം ആദ്മി പാർട്ടിക്ക് കിട്ടിയത്.