വികെ സിംഗ് ഇത്തവണയും കോട്ട കാക്കുമോ? രാജ്യം ഉറ്റുനോക്കുന്ന ഗാസിയാബാദിലെ സാധ്യതകള്‍ ഇങ്ങനെയാണ്!!
ബി.ജെ.പിയുടെ രാജപുത്രനായകന്‍ കേന്ദ്രമന്ത്രി രാജ്‌നാഥ്‌സിംഗ് തോല്‍വി ഭയന്ന് പിന്മാറിയിടത്ത് പടനയിച്ച് കോട്ടപിടിച്ച മുന്‍ സൈന്യാധിപന്‍ വി.കെ സിംഗിന് തന്നെയാണ് ഗാസിബാദ് കോട്ട സംരക്ഷിക്കാന്‍ ഇത്തവണയും നിയോഗം. എന്നാല്‍ കഴിഞ്ഞ തവണ പിടിച്ചെടുത്തതുപോലെ അത്ര എളുപ്പമല്ല ഇത്തവണ കാര്യങ്ങൾ. ഇക്കാര്യം വി.കെ. സിംഗും തിരിച്ചറിഞ്ഞതോടെ ഗാസിബാദില്‍ ഇത്തവണ പോര് കടുത്തു.
ആം ആദ്മി പാര്‍ട്ടിയുടെ പടപുറപ്പാടില്‍ ഭയന്നാണ് കഴിഞ്ഞ തവണ ഡല്‍ഹിയോട് ചേര്‍ന്ന ഗാസിയാബാദില്‍നിന്ന് രാജ്‌നാഥ്‌സിംഗ് ലക്‌നൗവിലേക്ക് സുരക്ഷിത മണ്ഡലം തേടി പാലായനം ചെയ്തത്. പക്ഷേ വി കെ സിംഗ് അവിടെ പിടിച്ചുനിന്നു. പടിഞ്ഞാറന്‍ യു.പിയിലെ എട്ട് മണ്ഡലങ്ങള്‍ക്കൊപ്പം ഗാസിയാബാദും വിധിയെഴുതുന്നതോടെ മുന്‍ സൈന്യാധിപന്റെ പടയൊരുക്കും ഇത്തവണയും ഫലിച്ചോയെന്നറിയാന്‍ വോട്ടെണ്ണും വരെ കാത്തിരിക്കണം.
അണ്ണായ്‌ക്കൊപ്പം പൊതു രംഗത്തേക്ക്
ശത്രുരാജ്യത്തിന്റെ പടയൊരുക്കത്തിന് മുന്നില്‍ പോലും പതറാതെ നിന്ന വി.കെ സിംഗ് രാഷ്ട്രീയ പോരിന് മുന്നില്‍ മുട്ടുമടക്കാതെ ഗാസിയാബാദില്‍ നിന്ന് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ലക്‌നൗവില്‍നിന്ന് വിജയിച്ച രാജ്‌നാഥ്‌സിംഗിനൊപ്പം മോഡി മന്ത്രിസഭയില്‍ അംഗവുമായി. രാഷ്ട്രീയത്തില്‍ ഇന്ന് ശത്രുനിരയിലുള്ള ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിന്റെ തലതൊട്ടപ്പനായിരുന്ന അണ്ണാ ഹസാരെയുമായിട്ടായിരുന്നു മുന്‍ കരസേനാ മേധാവിയായ വി.കെ സിംഗിന്റെ അടുപ്പം. സൈന്യാധിപ സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം അണ്ണാ ഹസാരയ്‌ക്കൊപ്പം ലോക്പാല്‍ സമരവേദികളില്‍ പ്രത്യക്ഷപ്പെട്ടാണ് വി.കെ സിംഗ് പൊതുരംഗത്ത് പ്രവേശിച്ചത്.
കരസേനാ യൂണിറ്റുകളുടെ മാര്‍ച്ച്
ശത്രുസൈന്യത്തെ പോലെ വിവാദങ്ങളേയും കൂസാതെയായിരുന്നു വി.കെ സിംഗിന്റെ പട്ടാള ജീവിതം. ജനനതിയ്യതി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ വി.കെ സിംഗ് സുപ്രീംകോടതിയെ സമീപിച്ചത് സൈന്യത്തിന്റെ ചരിത്രത്തില്‍ കീഴ്‌വഴക്കമില്ലാത്ത നടപടിയായിരുന്നു. ജനനതിയ്യതി രേഖയിലെ പൊരുത്തക്കേടുകള്‍ കാരണം നേരത്തെ വിരമിക്കുന്നത് ഒഴിവാക്കാനായിരുന്നു അന്ന് വി.കെ സിംഗ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. അതേസമയം തന്നെ 2012 ജനുവരിയില്‍ വി.കെ സിംഗിന്റെ ജനനതിയ്യതി വിവാദം കത്തിനില്‍ക്കെ ഹിസാറിലും ആഗ്രയിലും നിന്നുള്ള രണ്ട് കരസേനാ യൂണിറ്റുകള്‍ ഡല്‍ഹിയിലേക്ക് നീങ്ങിയതും സൈനിക അട്ടിമറിയാണെന്ന ആരോപണവും അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ പതിവു പരിശീലനത്തിന്റെ ഭാഗമായിരുന്നു സൈനിക നീക്കമെന്നായിരുന്നു വിശദീകരണം. അതേസമയം തന്നെ ഈ നീക്കം പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ലെന്നതും സംശയമുണര്‍ത്തി.
എക്കാലത്തും ഒപ്പം വിവാദങ്ങള്‍
വിരമിച്ച ശേഷവും സേവനകാലത്തെ വിവാദങ്ങള്‍ വി.കെ സിംഗിനെ പിന്തുടര്‍ന്നു. സൈന്യത്തിന്റെ രഹസ്യ ഫണ്ട് വിനിയോഗിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും വി.കെ സിംഗിന് നേരെ ഉയര്‍ന്നു. എന്നാല്‍ ഇതെല്ലാം അദേഹം നിഷേധിച്ചു. കഴിഞ്ഞ തവണ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ നരേന്ദ്രമോഡിയ്‌ക്കൊപ്പം ഹരിയാനയിലെ വിമുക്തഭടന്‍മാരുടെ റാലിയില്‍ പങ്കെടുത്ത് രാഷ്ട്രീയ താല്‍പ്പര്യം വെളിപ്പെടുത്തിയ വി.കെ സിംഗിനെ തെരഞ്ഞെടുപ്പിന് ശേഷം മോഡി തന്റെ മന്ത്രിസഭയിലേക്കും കൂടെ കൂട്ടി.
പ്രതിഷേധം, വിജയം
ഗാസിയാബാദില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാനം നടന്നപ്പോള്‍ തന്നെ സീറ്റ് മോഹിച്ചിരുന്ന നാട്ടുകാരനായ സംഗീത് സോമിന്റെ അനുയായികള്‍ പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തിയിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു വി.കെ സിംഗിന്റെ പ്രചാരണവും വിജയവും. കേന്ദ്ര മന്ത്രിയായിരിക്കെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വീണ്ടും വിവാദം. ദളിത് ആക്രമണം ഉയര്‍ത്തികാട്ടി പ്രതിപക്ഷം ശക്തമായി ആക്രമിക്കവേ, വഴിയെപോകുന്ന പട്ടിക്ക് ഏറ് കിട്ടിയാലും പ്രധാനമന്ത്രി പതികരിക്കേണ്ടതുണ്ടോയെന്ന വി.കെ സിംഗിന്റെ പ്രതികരണം വലിയ വിവാദമായി. ഇതോടെ ബി.ജെ.പി നേതൃത്വം സിംഗിന്റെ പ്രതികരണം വിലക്കി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കാലിടറിയെന്നത് മറ്റൊരു വസ്തുത.
ഇത്തവണ പൊടിപാറിയ മത്സരം
ഇത്തവണ പക്ഷേ, കേന്ദ്രമന്ത്രിയെന്ന നിലയില്‍ വീണ്ടും, ഗാസിയാബാദില്‍ മത്സരരംഗത്തിറങ്ങിയപ്പോള്‍ പക്ഷേ, പാര്‍ട്ടിയില്‍നിന്ന് വിമതനീക്കങ്ങളോ എതിര്‍പ്പോ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ സിറ്റിംഗ് എം.പിയെന്ന നിലയില്‍ നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങളും വിലയിരുത്തലുകളും തന്നെയാണ് വി.കെ സിംഗിന് ആശങ്കയുണര്‍ത്തുന്നത്. സമീപകാലം വരെ കരിമ്പും ഗോതമ്പും വിളഞ്ഞിരുന്ന തീര്‍ത്തും കാര്‍ഷിക മേഖലയായിരുന്ന ഗാസിയാബാദ് വളരെ വേഗത്തിലാണ് നഗരമായി രൂപാന്തരപ്പെട്ടത്. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഗാസിയാബാദിലെ വഴിമുട്ടിയ വികസമാണ് വ്യാഴാഴ്ച ഒന്നാംഘട്ട തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലേക്കെത്തുന്ന നാട്ടുകാര്‍ ഇത്തവണ കൂടുതലായി ചര്‍ച്ച ചെയ്തത്.
തുണയ്ക്കുമോ ജാതീയ സമവാക്യം
ജാതി വോട്ടുകള്‍ വിധി നിര്‍ണ്ണയിക്കാത്ത മേഖലകള്‍ ഉത്തരേന്ത്യയില്‍ ഇല്ലെന്ന് തന്നെ പറയാം. ഗാസിയാബാദും ഇതില്‍ നിന്ന് വിഭിന്നമല്ല. ഗാസിയാബാദിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തന്നെ ഇത് പ്രകടമാണ് താനും. വി.കെ സിംഗിനെ എതിരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയ പുതുമുഖ സ്ഥാനാര്‍ത്ഥി ഡോളി ശര്‍മ്മ ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട നേതാവാകുമ്പോള്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് സമാജ്‌വാദി പാര്‍ട്ടി കളത്തിലിറക്കിയ മുന്‍ എം.എല്‍.എ സുരേഷ് ബന്‍സാല്‍ വൈശ്യ വിഭാഗത്തില്‍നിന്നുമാണ്. 2011 ലെ സെന്‍സസ് പ്രകാരം മണ്ഡലത്തില്‍ 72.96 ശതമാനം ഹിന്ദുക്കളും 25.34 ശതമാനം മുസ്ലിംങ്ങളുമാണുള്ളത്. ഗുജ്ജര്‍ വിഭാഗക്കാര്‍ 11.2 ശതമാനവും രാജപുത്രര്‍ 8.6 ശതമാനവും വൈശ്യര്‍ 9.6 ശതമാനവുമാണുള്ളത്. മുസ്ലിംവോട്ടുകള്‍ പ്രതീക്ഷിക്കുനന കോണ്‍ഗ്രസ് ഹിന്ദു വോട്ടുകള്‍ ഭിന്നിക്കുമെന്നും ഇത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നും കരുതുന്നു. ഈ കണക്കുകള്‍ മനസില്‍വച്ചാല്‍ പ്രിയങ്കയെ അവസാന റൗണ്ടില്‍ രംഗത്തിറക്കി കോണ്‍ഗ്രസ് ഗാസിയാബാദില്‍ പ്രചാരണം കൊഴുപ്പിച്ചത്.
കാര്‍ഷിക പ്രതിസന്ധിയും ചര്‍ച്ചയും
മലയാളികള്‍ ഉള്‍പ്പെടെ ഒട്ടേറെ ഇതര സംസ്ഥാനക്കാര്‍ പാര്‍ക്കുന്ന മണ്ഡലമാണ് ഗാസിയാബാദ്. മണ്ഡലത്തിലെ വോട്ടര്‍മാരില്‍ 51 ളതമാനവും നഗര പ്രദേശങ്ങളില്‍നിന്നുളളവരാണെങ്കിലും സ്ഥാനാത്ഥികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഗ്രാമീണ മേഖലകളിലാണ്. ഇതുകൊണ്ട് തന്നെ ഗ്രാമീണ ജീവിത സാഹചര്യങ്ങളും കാര്‍ഷിക പ്രതിസന്ധിയും പ്രചാരണങ്ങളില്‍ നിറഞ്ഞുനിന്നു. വി.കെ സിംഗും ബി.ജെ.പിയും കാര്‍ഷിക മേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ യാതൊരു നീക്കവും നടത്താതെ നഗര മേഖലകളില്‍ മാത്രം പ്രവര്‍ത്തനം ഒതുക്കിയെന്നാണ് കോണ്‍ഗ്രസിന്റേയും സമാജ്‌വാദി പാര്‍ട്ടിയുടേയും പ്രധാന പരാതി. വികസന പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയ കര്‍ഷകര്‍ക്ക് ഇനിയും പണം ലഭിച്ചിട്ടില്ലെന്നത് ചൂണ്ടികാണിക്കുന്നതിനൊപ്പം മോഡി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ സമീപനങ്ങളും എതിരാളികളുടെ പ്രധാന പ്രചരണയുധമായി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ