കൂത്തുപറമ്പിലും തലശ്ശേരിയിലും കനത്ത പോളിങ്; വടകരയില്‍ ജയരാജന്റെ വിജയം പ്രതീക്ഷിച്ച് സിപിഎം
വടകര: വടകരയിലെ ഉയര്‍ന്ന പോളിങ് ശതമാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇടത് വലത് മുന്നണികള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന വോട്ടിങ് ശതമാനമാണ് ഇത്തവണ വടകരയില്‍ രേഖപ്പെടുത്തിയത്. 82.48 ആണ് ഇത്തവണത്തെ പോളിംഗ് ശതമാനം. 2014 ല്‍ 81.4 ശതമാനം ആയിരുന്നു മണ്ഡലത്തിലെ പോളിങ്.
കേരളത്തിൽ 77.67 % പോളിംഗ്; മൂന്ന് പതിറ്റാണ്ടിനിടയിലെ ഉയർന്ന പോളിംഗ്, രാത്രി വൈകിയും വോട്ടെടുപ്പ്
വാശിയേറ പോരാട്ടം നടന്ന ഇത്തവണ പോളിങ് ശതമാനം ഉയര്‍ന്നത് വടകരയിലെ ജനങ്ങള്‍ മാറ്റം കൊതിക്കുന്നുവെന്നതിന്റെ സൂചനയാണെന്നാണ് ഇടതുമുന്നണി അഭിപ്രായപ്പെടുന്നത്. രാഹുല്‍ തരംഗവും മോദിക്കെതിരായ വികാരവും കെ മുരളീധരന് അനുകൂലമായെന്ന് യുഡിഎഫ് വിലയിരുത്തുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
പി ജയരാജന് അനുകൂലമാകും
സിപിഎമ്മിന്റെ ശക്തി കേന്ദ്രങ്ങളായ തലശ്ശേരിയിലും കൂത്തുപറമ്പും വോട്ടിങ് ശതമാനം വളരെ ഉയര്‍ന്നത് പി ജയരാജന് അനുകൂലമാകും. നിയമസഭാ തിരഞ്ഞെടുപ്പിലെ മേധാവിത്വം ഈ തിരഞ്ഞെടുപ്പിലും ഇവിടെ നിലനിര്‍ത്താനായാല്‍ ഭൂരിപക്ഷം വലിയ തോതില്‍ കൂടുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
പാര്‍ട്ടി ഘടകങ്ങള്‍
യുഡിഎഫ് ഉയര്‍ത്തിയ കൊലപാത രാഷ്ട്രീയം മണ്ഡലത്തില്‍ ഏശിയിട്ടേയില്ലെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ജയരാജന് സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ പാര്‍ട്ടി ഘടകങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതും ഗുണകരമായി.
ലോക്താന്ത്രിക്ക് ജനതാദള്‍
ആര്‍എംപി, വെല്‍ഫെയര്‍ പാര്‍ട്ടികള്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് തിരിച്ചടിയാവില്ല. കഴിഞ്ഞ തവണ യുഡിഎഫിന്റ ഭാഗമായിരുന്ന വീരേന്ദ്രകുമാറിന്റെ ലോക്താന്ത്രിക്ക് ജനതാദള്‍ ഇത്തവണ ഇടത് മുന്നണിക്കൊപ്പമാണെന്നതും അനുകൂല ഘടകമാണ്.
ഭൂരിപക്ഷം
ആര്‍എംപിയുടേയും വെല്ഫയര്പാര്ട്ടിയുടേയും പിന്തുണയേക്കാള്‍ ലോക്താന്ത്രിക് ജനാതദളിന്റെ വോട്ടുകള്‍ ഗുണം ചെയ്യുമെന്നും സിപിഎം കരുതുന്നു. പാര്‍ട്ടികണക്കുകള്‍ പ്രകാരം ജയരാജന് ഇരുപതിനായിരത്തില്‍പരം വോട്ടുകള്‍ക്ക് മുകളില്‍ ഭൂരിപക്ഷം നേടുമെന്നാണ് പ്രതീക്ഷ.
മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ
കഴിഞ്ഞ രണ്ടുതവണയായി മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ കോണ്‍ഗ്രസ് നിലനിര്‍ത്തുന്ന മണ്ഡലം ഇത്തവണ എന്തു വിലകൊടുത്തും തിരിച്ചു പിടിച്ചേ മതിയാവു എന്ന ഉറച്ച തീരുമാനത്തിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തന്നെ സിപിഎം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്
6 മണ്ഡലങ്ങളിലും
കൂത്തുപറമ്പ്, തലശ്ശേരി, വടകര, കുറ്റ്യാടി, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം എന്നിങ്ങനെ ഏഴ് നിയോജക മണ്ഡലങ്ങളാണ് വടകര ലോക്സഭാ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഇതില്‍ കുറ്റ്യാടി ഒഴികേയുള്ള 6 മണ്ഡലങ്ങളിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആണ് വിജയിച്ചത്.
46000ത്തില്പരം
കണ്ണൂര്‍ ജില്ലയുടെ ഭാഗമായ കൂത്തുപറമ്പിലും തലശ്ശേരിയിലും മാത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് കിട്ടിയ ഭൂരിപക്ഷം 46000ത്തില്പരം വരും. സ്ഥാനാര്‍ത്ഥിയായി ജയരാജന് വന്നത്തെയിതോടെ ഈ മണ്ഡലങ്ങളിലെ ലീഡ് ഇതിലും ഉയരുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന പോളിങ് ശതമാനം ഈ പ്രതീക്ഷകള്‍ക്ക് കരുത്തേകുന്നു.
കണക്കുകള്‍ നോക്കുമ്പോള്‍
2014 ലെ മുല്ലപ്പള്ളിയുടെ ഭൂരിപക്ഷത്തെ മറികടക്കാന്‍ കണക്കുകള്‍ നോക്കുമ്പോള്‍ സിപിഎമ്മിന് നിഷ്പ്രയാസം സാധ്യമാവും. വടകര മണ്ഡലത്തില്‍ നിര്‍ണ്ണായക ശക്തിയായ വീരേന്ദ്രകുമാറിന്റെ എല്‍ജെഡിയെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുന്നണിയില്‍ എത്തിച്ചത് വടകര പിടിക്കുക എന്ന ലക്ഷ്യം കൂടി മുന്‍ നിര്‍ത്തിയായിരുന്നു.
ആര്‍എംപി
2009 ലും 2014 ലും ആര്‍എംപി നിര്‍ണ്ണായ ഘടകമായിരുന്നെങ്കിലും ഇപ്പോള്‍ അവര്‍ക്ക് പഴയ ശക്തിയില്ല എന്നാണ് സിപിഎം വിശ്വസിക്കുന്നത്. വടകര നിയോജമണ്ഡലത്തില്‍ മാത്രമാണ് ആര്‍എംപി സംഘടനാപരമായി സ്വാധീനമുള്ളത്. വടകരയ്ക്ക് അപ്പുറത്ത് അവര്‍ ദുര്‍ബലമാണ്.
വൈകിയതും
യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകിയതും വടകരയില്‍ സിപിഎം അനുകൂല ഘടകമായി കാണുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുരളീധരന് എത്തുമ്പോഴേക്കും പ്രചരണത്തില്‍ ഏറെ മുന്നേറാന്‍ സിപിഎമ്മിന് സാധിച്ചിരുന്നു.