ട്വിറ്ററിൽ രാഹുൽ ഗാന്ധിക്കെതിരെ വിഷം തുപ്പി നടി കൊയിന മിത്ര, ചുട്ട മറുപടി നൽകി രാഹുൽ ഈശ്വർ!
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതില്‍ പിന്നെ രാഹുലിനെതിരെ കടുത്ത വര്‍ഗീയതയാണ് ബിജെപി ഇളക്കി വിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം കടുത്ത വര്‍ഗീയത പരസ്യമായി പറയുന്നതായി ആക്ഷേപം ഉയരുന്നുണ്ട്.
അതിനിടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ പാകിസ്താനുമായി കൂട്ടിക്കെട്ടി നടി കൊയിന മിത്ര രംഗത്ത് എത്തിയത്. എന്നാല്‍ നടിക്ക് ഒരു അപ്രതീക്ഷിത കേന്ദ്രത്തില്‍ നിന്ന് അതിന് ചുട്ട മറുപടിയും കിട്ടി.
വർഗീയതയുമായി മോദി
ഹിന്ദുക്കളെ ഭയന്നാണ് രാഹുല്‍ ഗാന്ധി മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ വയനാട്ടിലേക്ക് പോയത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രാഹുലിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം. കോണ്‍ഗ്രസ് കുടുംബം മൈക്രോസ്‌കോപ്പുമായി സുരക്ഷിത മണ്ഡലം തേടിയിറങ്ങിയെന്നും ഒടുക്കം ഭൂരിപക്ഷ സമുദായം ന്യൂനപക്ഷമായ മണ്ഡലം കണ്ടെത്തിയെന്നും മോദി അധിക്ഷേപിച്ചു.
വിഷം തുപ്പി യോഗി
മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്ന വയനാട്ടില്‍ മുസ്ലീം ലീഗിന്റെ വോട്ടുകള്‍ വളരെ നിര്‍ണായകമാണ് കോണ്‍ഗ്രസിന്. എന്നാല്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണെന്നും കോണ്‍ഗ്രസ് ജയിച്ചാല്‍ ആ വൈറസ് രാജ്യം മുഴുവന്‍ ബാധിക്കും എന്നുമാണ് ഉത്തര്‍ പ്രദേശ് ബിജെപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷം തുപ്പിയത്.
രാഹുലിനെതിരെ നടി
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലേക്കുളള വരവ് ആഘോഷിച്ചത് പാകിസ്താന്‍ പതാകള്‍ പറത്തിയാണ് എന്നാണ് മുസ്ലീം ലീഗിന്റെ പച്ചപ്പതാകയെ ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയില്‍ വന്‍ പ്രചാരണം നടക്കുന്നത്. ഈ വ്യാജ പ്രചാരണമാണ് നടി കൊയിന മിത്ര ഏറ്റുപിടിച്ചത്. ട്വിറ്ററില്‍ ചിത്രം സഹിതം പോസ്റ്റുമിട്ടു.
ഇന്ത്യയെ വിഭജിക്കും
കൊയിന മിത്രയുടെ ട്വീറ്റ് ഇങ്ങനെയാണ്: ''ഇന്ത്യയെ ആദ്യം വിഭജിച്ചത് തീവ്രവാദി ജിന്നയാണ്. അടുത്തതായി വിഭജിക്കുന്നത് രാഹുല്‍ ഗാന്ധി ആയിരിക്കും. കേരളത്തിലേക്ക് രാഹുല്‍ ഗാന്ധിയെ സ്വാഗതം ചെയ്തത് ഇസ്ലാമിക് പതാകകളാണ്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക സൈനികര്‍ക്കെതിരെയും ജിഹാദികള്‍ക്ക് അനുകൂലവുമാണ്''.
നടിക്ക് മറുപടി
ഈ ട്വീറ്റിനൊപ്പം മുസ്ലീം ലീഗിന്റെ പതാകകള്‍ ഏന്തിയ വലിയ ആള്‍ക്കൂട്ടത്തിന്റെ ചിത്രവും നടി പങ്കുവെച്ചിരിക്കുന്നു. എന്നാല്‍ നടിയുടെ ഈ വര്‍ഗീയ പരാമര്‍ശത്തിന് മറുപടി ലഭിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. അതും തികച്ചും അപ്രതീക്ഷിതമായ ഒരാളില്‍ നിന്നാണ് ഈ മറുപടി.
അത് ലീഗ് പതാകകൾ
സംഘപരിവാര്‍ അനുകൂലി കൂടിയായ രാഹുല്‍ ഈശ്വര്‍ ആണ് നടിയെ തിരുത്തി ട്വിറ്ററില്‍ രംഗത്ത് വന്നത്. രാഹുലിന്റെ ട്വീറ്റ് ഇങ്ങനെയാണ്: ''പ്രിയപ്പെട്ട കൊയിന മിത്ര ജീ.. ഇത് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ പതാകകളാണ്. വിഭജനകാലത്ത് പാകിസ്താനില്‍ പോകാതെ ഇന്ത്യയ്‌ക്കൊപ്പം നിന്ന മഹത്തായ പാരമ്പര്യമുളളവരാണ് അവര്‍''.
നമ്മുടെ മുസ്ലീം സഹോദരങ്ങൾ
''ജിന്നയുടെ പാകിസ്താനെ ഒഴിവാക്കി ഗാന്ധിജിയുടെ ഇന്ത്യയെ തിരഞ്ഞെടുത്ത നമ്മുടെ മുസ്ലീം സഹോദരങ്ങളാണ് അവര്‍.. ഞാനും മോദിജിക്ക് വോട്ട് ചെയ്ത ഒരാള്‍ ആണ്. എന്നാല്‍ വോട്ടിനേക്കാളും പ്രധാനം വസ്തുതകളാണ്'' എന്നാണ് കൊയിന മിത്രയ്ക്ക് രാഹുല്‍ ഈശ്വര്‍ ട്വിറ്ററില്‍ നല്‍കിയിരിക്കുന്ന മറുപടി. യഥാർത്ഥത്തിൽ നടി പങ്കുവെച്ച ചിത്രം 2016ൽ പികെ കുഞ്ഞാലിക്കുട്ടി പങ്കെടുത്ത ലീഗിന്റെ പരിപാടിയിൽ നിന്നുളളതാണ്.
പ്രേരണാകുമാരിയുടെ വീഡിയോ
പാക് അനുകൂലികളാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി വയനാട്ടിൽ രംഗത്തുളളത് എന്ന വ്യാജ പ്രചാരണം മുസ്ലീം ലീഗിന്റെ പതാകകൾ ഉപയോഗിച്ച് ഉത്തരേന്ത്യയിൽ വ്യാപകമായി നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സുപ്രീം കോടതിയിലെ ബിജെപി ലീഗല്‍ സെല്‍ സെക്രട്ടറിയും പൂര്‍വാഞ്ചല്‍ മോര്‍ച്ച ദില്ലി സംസ്ഥാന സെക്രട്ടറിയുമായ പ്രേരണാകുമാരി ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. രാഹുലിന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടതാണ് വീഡിയോ
വീണ്ടും പാക് ആരോപണം
രാഹുല്‍ ഗാന്ധിയുടെ ചിത്രമുളള ബോര്‍ഡുകളും പച്ച നിറത്തിലുളള പതാകയുമായി ആളുകള്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നതാണ് വീഡിയോ ദൃശ്യം. ഇത് രാഹുലിനെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാകിസ്താന്‍ പതാകകളുമേന്തി ആഹ്‌ളാദ പ്രകടനം നടത്തുന്നതാണ് എന്നാണ് പ്രേരണാകുമാരി ഈ ട്വീറ്റില്‍ ആരോപിച്ചത്.
വയനാട് തിരഞ്ഞെടുത്തതിന് കാരണം
ട്വീറ്റ് ഇങ്ങനെയാണ്: ''ഷോക്കിംഗ്. രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. നോക്കൂ പാകിസ്താന്റെ പതാകകളുമായി ആരാണ് വയനാട്ടില്‍ ആഘോഷിക്കുന്നത് എന്ന്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായല്ലോ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഈ മണ്ഡലം തിരഞ്ഞെടുത്തത് എന്ന്'' എന്നാണ് ട്വീറ്റ്
വ്യാപകമായ വ്യാജ പ്രചാരണം
മാര്‍ച്ച് 26ന് വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ആഘോഷത്തിന്റെതാണ് ഈ വീഡിയോ. രാഹുല്‍ വയനാട്ടിലേക്ക് വന്നേക്കും എന്നുളള സൂചനകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം സംഘടിപ്പിച്ചത്. ട്വിറ്ററിലും ഫേസ്ബുക്കിലും ഈ വീഡിയോ രാഹുല്‍ ഗാന്ധിക്ക് എതിരായ വ്യാജ പ്രചാരണത്തിന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
രാഹുൽ ഗാന്ധിയെ വീഴ്ത്താൻ വൻ പെൺപട! അമേഠിയിൽ നിന്ന് ആയിരം സ്ത്രീകൾ വയനാട്ടിലേക്ക്!
വിഐപി മണ്ഡലമായി വയനാട്.. മണ്ഡലം രാജ്യശ്രദ്ധയിൽ