അദ്വാനിയെ കറിവേപ്പിലയാക്കി മോദി-ഷാ ടീം! അപമാനം.. സീറ്റില്ലെന്ന് അദ്വാനി അറിഞ്ഞത് പോലുമില്ല!
ദില്ലി: ബിജെപിയുടെ തലമുതിര്‍ന്ന നേതാവും നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഗുരുവുമായ എല്‍കെ അദ്വാനിക്ക് പാര്‍ട്ടി ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കിയിട്ടില്ല. അദ്വാനിയുടെ രാഷ്ട്രീയ ജീവിതത്തിന് എന്നന്നേക്കുമായി തിരശീല ഇടുന്ന തീരുമാനം എന്നാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.
അദ്വാനിയുടെ സീറ്റില്‍ ഇത്തവണ മത്സരിക്കുന്നത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ്. സീറ്റ് നല്‍കിയില്ല എന്നതിനപ്പുറം അദ്വാനിയെ അക്കാര്യം അറിയിക്കാന്‍ പോലും ബിജെപി നേതൃത്വം മെനക്കെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്വാനിയോട് കാണിച്ച അനാദരവില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം അസംതൃപ്തരാണ്.
അദ്വാനിക്ക് സീറ്റില്ല
അദ്വാനി അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ക്ക് ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റുണ്ടാകില്ല എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പ്രതീക്ഷിച്ചത് പോലെ തന്നെ ബിജെപി പ്രഖ്യാപിച്ച ആദ്യഘട്ട തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ അദ്വാനിയുടെ പേരുണ്ടായിരുന്നില്ല.
ഗാന്ധിനഗറില്‍ അമിത് ഷാ
അദ്വാനിയുടെ മണ്ഡലമായ ഗാന്ധിനഗറില്‍ ഇത്തവണ മത്സരിക്കുന്നതാകട്ടെ അമിത് ഷായും. തുടര്‍ച്ചയായി 6 തവണ എല്‍കെ അദ്വാനി മത്സരിച്ച് ജയിച്ച് പാര്‍ലമെന്റില്‍ എത്തിയ മണ്ഡലമാണ് ഗാന്ധി നഗര്‍. ഇവിടെ നിന്നാണ് അദ്വാനിയെ കറിവേപ്പില പോലെ എടുുത്ത് പുറത്തേക്ക് കളഞ്ഞിരിക്കുന്നത്.
അദ്വാനിയെ അറിയിച്ചില്ല
സീറ്റില്ല എന്ന വിവരം അദ്വാനിയെ വിളിച്ച് അറിക്കാനുളള മര്യാദ പോലും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവിനോട് അമിത് ഷായും കൂട്ടരും കാണിച്ചില്ല എന്നാണ് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. 91കാരനായ അദ്വാനി പാര്‍ട്ടിയുടെ ഈ പെരുമാറ്റത്തില്‍ മുറിവേറ്റിരിക്കകയാണ് എന്നാണ് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
പത്ത് നേതാക്കൾ പുറത്ത്
ബിജെപിക്ക് കണിശമായ വിരമിക്കല്‍ പ്രായമുണ്ടെന്നും അദ്വാനിയെ കൂടാതെ മറ്റ് ചില മുതിര്‍ന്ന നേതാക്കളേയും ഒഴിവാക്കേണ്ടി വന്നിട്ടുണ്ടെന്ന് ബിജെപി നേതൃത്വം വിശദീകരിക്കുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രി ആയിരുന്ന അദ്വാനി അടക്കം 10 മുതിര്‍ന്ന നേതാക്കളാണ് ഇത്തവണ ഒഴിവാക്കപ്പെട്ടിരിക്കുന്നത്.
സ്വയം വിരമിക്കണം
ബിജെപി ആദ്യഘട്ട പട്ടിക പുറത്ത് ഇറക്കുന്നതിന് മുന്‍പ് ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍ അദ്വാനി അടക്കമുളള നേതാക്കളെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തിരഞ്ഞെടുുപ്പ് രാഷ്ട്രീയത്തില്‍ നിന്നും സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെടാനായിരുന്നു ആ ഫോണ്‍കോള്‍.
വിസമ്മതിച്ച് അദ്വാനി
എന്നാല്‍ അദ്വാനി വിസമ്മതിച്ചു. പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കള്‍ ആരെങ്കിലും പറയണം എന്നാണ് അദ്വാനി മറുപടി നല്‍കിയത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്‍പോ ശേഷമോ അദ്വാനിയെ തേടി ഒരു ഫോണ്‍കോളും വന്നില്ല. കല്‍രാജ് മിശ്ര, ഭഗത് സിംഗ് കോഷിയാര്‍, ബിഎസ് ഖണ്ഡൂരി അടക്കമുളള നേതാക്കളോടും ബിജെപി വിരമിക്കല്‍ ആവശ്യപ്പെട്ടിരുന്നു.
മോദിയുടെ ഗുഡ് ബുക്കിലില്ല
കല്‍രാജ് മിശ്രമയും ശാന്ത കുമാറും മാത്രമാണ് പരസ്യ വിരമിക്കല്‍ പ്രഖ്യാപിച്ചത്. മറ്റുളളവരെ ആകട്ടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.അദ്വാനി രാഷ്ട്രീയ ഗുരു ആണെങ്കിലും നിലവില്‍ നരേന്ദ്ര മോദിയുടെ ഗുഡ് ബുക്കില്‍ ഇടമുളള നേതാവല്ല.
മോദി പ്രധാനമന്ത്രിയാകാതിരിക്കാൻ
2014ലെ തിരഞ്ഞെടുപ്പ് കാലത്ത് മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താതിരിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു അദ്വാനി. എന്നാല്‍ നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുക തന്നെ ചെയ്തു. പിന്നാലെ പാര്‍ട്ടിയില്‍ നിന്നും പതുക്കെ പതുക്കെ അദ്വാനി ഒഴിവാക്കപ്പെട്ട് തുടങ്ങി. ആദ്യം അദ്വാനി അടക്കമുളള മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡില്‍ നിന്നും നീക്കി.
രാഷ്ട്രീയ ജീവിതത്തിന് അന്ത്യം
ശേഷം ഒരു ഉപദേശക സമിതി ഉണ്ടാക്കി അവിടെ ഈ നേതാക്കളെ ഇരുത്തുകയാണ് മോദി ചെയ്തത്. എന്നാല്‍ ഒരു നിര്‍ണായക തീരുമാനത്തിനും ഈ സമിതിയോട് പാര്‍ട്ടി അഭിപ്രായം തേടുകയുണ്ടായില്ല. അടുത്ത വര്‍ഷം പാര്‍ട്ടിയുടെ സ്ഥാപകദിന പരിപാടിയില്‍ നിന്നും അദ്വാനി ഒഴിവാക്കപ്പെട്ടു. പിന്നാലെ പാര്‍ട്ടിയുടെ മറ്റ് വേദികളില്‍ നിന്നും. ഇപ്പോള്‍ സീറ്റും നിഷേധിക്കപ്പെട്ടതോടെ അദ്വാനിയുടെ രാഷ്ട്രീയ ജീവിതം ഏതാണ്ട് അടഞ്ഞ അധ്യായമായി മാറിയിരിക്കുകയാണ്..
"അഴുകിയ ചാണക"മായി മാറരുത് മന്ത്രീ''.. മന്ത്രിയുടെ പോസ്റ്റിനെ മലർത്തിയടിച്ച് ബൽറാമിന്റെ കമന്റ്! വൈറൽ