രാഹുല്‍ ഗാന്ധിയുടെ നമ്പറുകളൊന്നും ഫലിക്കുന്നില്ല! അടുത്ത പ്രധാനമന്ത്രി മോദി തന്നെ,സർവ്വേ ഫലം പുറത്ത്
ദില്ലി: 2014ല്‍ രാജ്യത്ത് വീശിയടിച്ച മോദി തരംഗത്തിലാണ് കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായത. 5 വര്‍ഷങ്ങള്‍ക്കിപ്പുറം 2019ല്‍ രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ പഴയ മോദി തരംഗമില്ല എന്നാണ് പലരും വാദിക്കുന്നത്.
എന്നാല്‍ ബലാക്കോട്ട് ഭീകരാക്രമണത്തിന് ശേഷം മോദി തരംഗം തിരിച്ച് വന്നിരിക്കുകയാണ്. ജനപ്രിയ നീക്കങ്ങള്‍ രാഹുല്‍ ഗാന്ധി നടത്തുന്നുണ്ടെങ്കിലും ഒന്നും ഫലം കാണുന്ന മട്ടില്ല. സി വോട്ടര്‍-ഐഎഎന്‍എസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ പറയുന്നത് ഈ തിരഞ്ഞെടുപ്പിലും രാജ്യം പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുക നരേന്ദ്ര മോദിയെ തന്നെയാവും എന്നാണ്.
മോദിക്ക് ഇമേജ് ബൂസ്റ്റ്
പുല്‍വാമ ഭീകരാക്രമണത്തിന് ബലാക്കോട്ട് മിന്നലാക്രമണത്തിലൂടെ മറുപടി നല്‍കാനായത് മോദി സര്‍ക്കാരിന്റെ ഇമേജിന് രാജ്യത്ത് വലിയ ബൂസ്റ്റാണ് നല്‍കിയത് എന്നത് യാഥാര്‍ത്ഥ്യമാണ്. മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും അതുവരെ വിയര്‍പ്പ് ഒഴുക്കിയതെല്ലാം വെളളത്തില്‍ വരച്ച വര പോലെയായി.
സി വോട്ടര്‍-ഐഎഎന്‍എസ് സർവ്വേ
സമീപകാലത്ത് വന്ന അഭിപ്രായ സര്‍വ്വേകളെല്ലാം മോദിയുടെ ജനപ്രിയത ഉയര്‍ന്നതായാണ് കാണിക്കുന്നത്. സി വോട്ടര്‍-ഐഎഎന്‍എസ് പോള്‍ ട്രാക്കര്‍ സര്‍വ്വേ ഫലവും വ്യത്യസ്തമല്ല. ഏറ്റവും അധികം ആളുകള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആഗ്രഹിക്കുന്ന നേതാവ് നരേന്ദ്ര മോദി തന്നെയാണ്.
രാഹുലിന് പിന്തുണ കുറവ്
രാജ്യത്തെ തൊഴില്‍രഹിതരായ ആളുകളുടെ ഇടയില്‍ 63.6 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത് നരേന്ദ്ര മോദിയെ ആണ്. തൊഴില്‍ രഹിതരുടെ കൂട്ടത്തില്‍ 26 ശതമാനം പേര്‍ മാത്രമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തിരിക്കുന്നത്.
വീട്ടമ്മമാർക്കിടയിൽ
വീട്ടമ്മമാര്‍ക്കിടയില്‍ പക്ഷേ രാഹുല്‍ ഗാന്ധിയുടെ സ്വീകാര്യത ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.. അവിടെയും മുന്നില്‍ മോദി തന്നെയാണ് പക്ഷെ. 43.3 ശതമാനം വീട്ടമ്മമാര്‍ മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തണം എന്നാഗ്രഹിക്കുന്നു. 37.2 ശതമാനം പേര്‍ രാഹുലിനൊപ്പമുണ്ട്.
സർക്കാർ ജീവനക്കാർ ആർക്കൊപ്പം
മറ്റു വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മോദിയുടെ സ്വീകാര്യത ഏറ്റവും കുറവുളളത് വീട്ടമ്മമാര്‍ക്കിടയിലാണെന്നും സര്‍വ്വേ പറയുന്നു. രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാരിലെ മൃഗീയ ഭൂരിപക്ഷവും മോദിയെ ആണ് പ്രധാനമന്ത്രിയായി കാണുന്നത്. 61.1 ശതമാനം പേര്‍ മോദിക്കൊപ്പം നില്‍ക്കുന്നു.
എല്ലായിടത്തും മുന്നിൽ
26 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. കര്‍ഷക തൊഴിലാളികള്‍ക്കിടയിലും സാധാരണ തൊഴിലാളികള്‍ക്കിടയിലും രാഹുലും നരേന്ദ്ര മോദിയും തമ്മില്‍ കടുത്ത മത്സരമുണ്ട്. പക്ഷേ രണ്ടിടത്തും മോദി തന്നെയാണ് മുന്നില്‍.
തൊഴിലാളികൾക്കും മോദി
കര്‍ഷക തൊഴിലാളികളുടെ കൂട്ടത്തില്‍ 48.2 ശതമാനം പേരാണ് മോദിയെ പിന്തുണയ്ക്കുന്നത്. അതേസമയം 35.4 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കുന്നു. സാധാരണ തൊഴിലാളികളില്‍ 48.9 ശതമാനം പേര്‍ മോദിയേയും 35 ശതമാനം പേര്‍ രാഹുല്‍ ഗാന്ധിയേയും അടുത്ത പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നവരാണ്.
വിശ്വസിക്കുന്നത് ബിജെപിയെ
രാജ്യത്ത് വിശ്വസിക്കാവുന്ന രാഷ്ട്രീയ പാര്‍ട്ടിയായി സര്‍വ്വേയില്‍ പങ്കെടുത്തവര്‍ തിരഞ്ഞെടുത്തിരിക്കുന്നത് ബിജെപിയെ ആണ്. രാജ്യത്തെ പ്രശ്‌നങ്ങള്‍ മികച്ച രീതിയില്‍ പരിഹരിക്കാന്‍ പറ്റുന്നത് ബിജെപിക്കാണെന്ന് ജനം കരുതുന്നു. തൊഴില്‍രഹിതരില്‍ 42.1 ശതമാനം പേര്‍ ബിജെപിക്ക് ഒപ്പമാണ്.
കോൺഗ്രസ് പിന്നിൽ
വീട്ടമ്മമാരില്‍ 22.4 ശതമാനം പേരും ബിജെപിയെ പിന്തുണയ്ക്കുന്നു. 15.8 ശതമാനം പേരാണ് കോണ്‍ഗ്രസിനൊപ്പമുളളത്. കര്‍ഷകരില്‍ 33. 9 ശതമാനം പേര്‍ ബിജെപിയെ പിന്തുണയ്ക്കുമ്പോള്‍ 18.5 ശതമാനം പേര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ 37 ശതമാനം പേര്‍ ബിജെപിക്കൊപ്പവും 15.2 ശതമാനം പേര്‍ കോണ്‍ഗ്രസിനൊപ്പവുമാണ്.
വിഷയം തൊഴിലില്ലായ്മ
രാജ്യത്തെ ഭൂരിപക്ഷം പേരും നിലവിലെ ഏറ്റവും വലിയ പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത് തൊഴിലില്ലായ്മയാണ്. എന്നാല്‍ ഈ പ്രശ്‌നം ബിജെപി സര്‍ക്കാരിന് പരിഹരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നതായും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുന്നു. രാജ്യസുരക്ഷയാണ് രണ്ടാമത്തെ വലിയ വിഷയമായി ആളുകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ പുതിയ നീക്കം, ദിലീപിന് വൻ ആശ്വാസം, നടന് മേൽ ഉടൻ കുറ്റം ചുമത്തില്ല!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ