ബിജെപിയില്‍ പൊട്ടിത്തെറി; രൂക്ഷ പ്രതികരണവുമായി എംഎം ജോഷി, അമിത് ഷാ മാന്യത കാട്ടിയില്ല!!
Recommended Video
ദില്ലി: പ്രമുഖരായ നേതാക്കള്‍ക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തത് ബിജെപിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. പാര്‍ട്ടി സ്ഥാപിക്കുന്നതിലും വളര്‍ത്തുന്നതിലും മുന്നിലുണ്ടായിരുന്ന എല്‍കെ അദ്വാനിക്ക് പുറമെ മുരളി മനോഹര്‍ ജോഷിക്കും ബിജെപി സീറ്റ് നല്‍കിയില്ല. നരേന്ദ്ര മോദി-അമിത് ഷാ സഖ്യത്തിന്റെ പൂര്‍ണ പിടിയിലേക്ക് എത്തിയിരിക്കുകയാണ് പാര്‍ട്ടി എന്ന ആരോപണം നിലനില്‍ക്കവെയാണ് പുതിയ നീക്കങ്ങള്‍.
പാര്‍ട്ടി തന്നോട് മാന്യത കാട്ടിയില്ല എന്ന മട്ടിലാണ് ജോഷി വിഷയത്തില്‍ പ്രതികരിച്ചത്. നേതൃത്വത്തിന്റെ നടപടിയിലുള്ള അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുയും ചെയ്തു. മല്‍സരിക്കുന്നില്ലെന്ന് താങ്കള്‍ തന്നെ പ്രഖ്യാപിക്കണമെന്നാണ് ജോഷിയോട് ബിജെപി ആവശ്യപ്പെട്ടത്. എന്നാല്‍ അദ്ദേഹം ഇക്കാര്യം തള്ളി. ഇതോടെ ബിജെപിയില്‍ പുതിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്...
മോദി-അമിത് ഷാ സഖ്യം
എല്‍കെ അദ്വാനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നാലെയാണ് ജോഷിക്കും ബിജെപി സീറ്റ് നിഷേധിച്ചത്. ബിജെപിയെ ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച രണ്ടു നേതാക്കളാണ് അദ്വാനിയും ജോഷിയും. രണ്ടുപേരെയും മാറ്റി നിര്‍ത്തുന്നതിലൂടെ മോദി-അമിത് ഷാ സഖ്യത്തിന്റെ പൂര്‍ണ പിടിയിലാകുകയാണ് ബിജെപി.
രൂക്ഷമായ ഭാഷയില്‍
പൊതുതിരഞ്ഞെടുപ്പില്‍ തന്നോട് പാര്‍ട്ടി മല്‍സരിക്കേണ്ടെന്ന് പറഞ്ഞുവെന്ന ജോഷി കാണ്‍പൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാരെ അറിയിച്ചു. ജോഷിയുടേത് എന്ന പേരില്‍ ഇക്കാര്യം വിശദമാക്കുന്ന കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വളരെ രൂക്ഷമായ ഭാഷയിലാണ് ജോഷി വിഷയത്തില്‍ പ്രതികരിച്ചത്.
താന്‍ പ്രഖ്യാപിക്കില്ല
ഇത്തവണ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംലാല്‍ ജോഷിയെ അറിയിച്ചു. മല്‍സരിക്കുന്നില്ലെന്ന് താങ്കള്‍ തന്നെ പ്രഖ്യാപിക്കണമെന്നും രാം ലാല്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ അങ്ങനെ പ്രഖ്യാപിക്കില്ലെന്ന് ജോഷി പാര്‍ട്ടിയെ അറിയിച്ചു. തുടര്‍ന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടുവെന്ന പ്രസ്താന ഇറക്കിയത്.
അമിത് ഷാ നേരിട്ട് അറിയിക്കണമായിരുന്നു
തന്നെ മല്‍സരിപ്പിക്കേണ്ട എന്ന തീരുമാനം പാര്‍ട്ടി എടുത്തെങ്കില്‍ അക്കാര്യം അറിയിക്കണമായിരുന്നു. പാര്‍ട്ടി അധ്യക്ഷനെങ്കിലും അക്കാര്യം തന്നോട് പറയാമായിരുന്നു. അതുണ്ടായില്ലെന്ന് ജോഷി പറഞ്ഞുവെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വോട്ടര്‍മാരോട് ഇങ്ങനെ
കാണ്‍പൂരിലെ പ്രിയപ്പെട്ട വോട്ടര്‍മാരെ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാംലാല്‍ തിരഞ്ഞെടുപ്പില്‍ തന്നോട് മല്‍സരിക്കേണ്ടെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. കാണ്‍പൂരില്‍ മാത്രമല്ല ഒരിടത്തും മല്‍സരിക്കേണ്ടെന്നും അറിയിച്ചിരിക്കുന്നു- എന്നാണ് ജോഷിയുടേത് എന്ന പേരില്‍ പ്രചരിക്കുന്ന കുറിപ്പ്.
മോദിയെ വളര്‍ത്തിയ ജോഷി
ഉത്തര്‍ പ്രദേശിലെ കാണ്‍പൂര്‍ മണ്ഡലത്തെയാണ് ജോഷി പ്രതിനിധീകരിച്ചിരുന്നത്. 2009ല്‍ വാരണാസി മണ്ഡലത്തെയാണ് ജോഷി പ്രതിനിധീകരിച്ചിരുന്നത്. 2014ല്‍ മോദിക്ക് വേണ്ടി ഈ മണ്ഡലം ഒഴിഞ്ഞുകൊടുത്തു. പിന്നീടാണ് കാണ്‍പൂരിലേക്ക് മാറിയത്. ഇത്തവണ കാണ്‍പൂരില്‍ പുതിയ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ ബിജെപി തീരുമാനിച്ചു.
മികച്ച വിജയം നേടി
കാണ്‍പൂരില്‍ 57 ശതമാനം വോട്ട് നേടിയാണ് ജോഷി ജയിച്ചത്. അദ്വാനിയെ പോലെ തന്നെയും മാറ്റി നിര്‍ത്തുകയാണെന്ന് ജോഷി മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാര്‍ഥികളില്‍ മാത്രമല്ല പ്രചാരകരിലും അദ്വാനിയും ജോഷിയുമില്ല എന്നതും ചര്‍ച്ചയായിട്ടുണ്ട്. പ്രമുഖരെ മാറ്റിനിര്‍ത്തുന്നത് ബിജെപിക്ക് യുപിയില്‍ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
മല്‍സരിപ്പിക്കുന്നില്ലെന്ന് മാത്രമല്ല
ഉത്തര്‍ പ്രദേശിലെ 40 സ്റ്റാര്‍ പ്രചാരകരുടെ പേര് ബിജെപി പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ അദ്വാനിയുമില്ല ജോഷിയുമില്ല. നരേന്ദ്ര മോദിയും അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമാണ് പ്രധാന പ്രചാരകര്‍. ഗുജറാത്ത് തലസ്ഥാനമായ ഗാന്ധി നഗറിലായിരുന്നു അദ്വാനി മല്‍സരിച്ചിരുന്നത്. ഇത്തവണ അവിടെ അമിത് ഷാ ജനവിധി തേടും.
ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയും
ബിജെപി ദേശീയ അധ്യക്ഷനായിരുന്നു മുമ്പ് ജോഷി. മാത്രമല്ല കേന്ദ്ര മന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. ബിജെപിയെ ഇന്നത്തെ അവസ്ഥയിലേക്ക് വളര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച രാമജന്മഭൂമി മൂവ്‌മെന്റിന് നേതൃത്വം നല്‍കിയതും ജോഷിയായിരുന്നു.
സീറ്റില്ലാത്ത പ്രമുഖര്‍
ജോഷിയെ കൂടാതെ ഒട്ടേറെ പ്രമുഖരായ ബിജെപി നേതാക്കള്‍ക്ക് ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കുന്നില്ല. അദ്വാനി, കല്‍രാജ് മിശ്ര, ശാന്തകുമാര്‍, കരിയ മുണ്ട തുടങ്ങിയവരൊന്നും മല്‍സരിക്കുന്നില്ല. അദ്വാനിക്ക് 91 വയസായി. ജോഷിക്ക് 85ഉം.
അതൃപ്തിയോടെ അദ്വാനിയും
അമിത് ഷാ നേരിട്ട് അറിയിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് പ്രശ്‌നമില്ലായിരുന്നുവെന്ന് അദ്വാനിയും പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി സെക്രട്ടറി രാംലാല്‍ മുഖേന അറിയിച്ചത് അപമാനിക്കുന്നതിന് തുല്യമായി ജോഷിയും അദ്വാനിയും കണക്കാക്കുന്നു. ഗുജറാത്ത് നേതാക്കള്‍ ബിജെപിയില്‍ പിടിമുറുക്കിയെന്ന് യുപിയിലെ ബിജെപി നേതാക്കള്‍ക്കിടയില്‍ അഭിപ്രായമുണ്ട്.
സോണിയ ഇന്ത്യയുടെ മരുമകളായ കഥ!! ആദ്യകാഴ്ചയില്‍ വിരിഞ്ഞ പ്രണയം, ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്ക്
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ