ബംഗാളില്‍ പാര്‍ട്ടി അണികള്‍ ചതിച്ചില്ല, ചതിച്ചത് ഇടത് അനുകൂലികള്‍; കെട്ടിവച്ച കാശ് പോലും കിട്ടാതെ
കൊല്‍ക്കത്ത: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ സിപിഎം കടുത്ത തിരിച്ചടിയാണ് നേരിട്ടത്. ദശാബ്ദങ്ങള്‍ കൈയ്യടക്കി വച്ചിരുന്ന പശ്ചിമ ബംഗാളില്‍ നിന്ന് സിപിഎമ്മിന് ഇത്തവണ ഒരു സീറ്റ് പോലും ലഭിച്ചതും ഇല്ല. ഒരുകാലത്ത് ഒന്നും അല്ലാതിരുന്ന ബിജെപി 18 സീറ്റുകള്‍ അവിടെ പിടിച്ചെടുക്കുകയും ചെയ്തു.
ഒന്നല്ല, 'നാല് ബിജെപി എംഎല്‍എമാര്‍ '.. മൂന്ന് മണ്ഡലത്തിലും ബിജെപി പണി തുടങ്ങി!
പശ്ചിമ ബംഗാളില്‍ ഇത്തവണ സിപിഎമ്മുകാര്‍ വ്യാപകമായി ബിജെപിയ്ക്ക് വോട്ട് ചെയ്തു എന്നായിരുന്നു പ്രചാരണം. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ആരും തന്നെ ബിജെപിയ്ക്ക് വോട്ട് ചെയ്തിട്ടില്ലെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുന്നത്. എന്നാല്‍ ഇടത് അണികളില്‍ വലിയൊരു വിഭാഗം ബിജെപിയ്ക്ക് വോട്ട് ചെയ്യുകയും ചെയ്തു. കൊല്‍ക്കത്തയില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.
നാല്‍പത് സീറ്റുകളിലായിരുന്നു ഇത്തവണ സിപിഎം മത്സരിച്ചത്. ഇതില്‍ ഒരു സീറ്റില്‍ മാത്രമാണ് സിപിഎം സ്ഥാനാര്‍ത്ഥിയ്ക്ക് കെട്ടിവച്ച കാശെങ്കിലും ലഭിച്ചത്. ബാക്കി എല്ലായിടത്തും വന്‍ പരാജയം ആയിരുന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ ഏറ്റുവാങ്ങിയത്.
ഇത്തവണ രാമന് വോട്ട്, ഇടതിന് പിന്നീട് എന്ന രീതിയില്‍ ആയിരുന്നു പലയിടത്തേയും മുദ്രാവാക്യങ്ങള്‍. താന്‍ തന്നെ ആ മുദ്രാവാക്യം കേട്ടിരുന്നതായി യെച്ചൂരി സമ്മതിക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ പ്രതികരണം ആയിരുന്നു ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക് പോയത് എന്നാണ് യെച്ചൂരി പറയുന്നത്.
ബംഗാളില്‍ ഇത്തവണ സിപിഎം-കോണ്‍ഗ്രസ് സഖ്യമുണ്ടാകും എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ഇത് സംബന്ധിച്ച് ചര്‍ച്ചകളിലും പുരോഗമിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് മുമ്പായി ആ സാധ്യതകള്‍ അവസാനിച്ചു. സീറ്റുകള്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടും കോണ്‍ഗ്രസ് സഖ്യത്തിന് തയ്യാറായിരുന്നില്ലെന്നാണ് യെച്ചൂരി പറയുന്നത്. സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതിരുന്ന രണ്ട് മണ്ഡലങ്ങളില്‍ ആയിരുന്നു കോണ്‍ഗ്രസ് വിജയിച്ചത്.