വാരണാസിയിൽ മോദിയോട് ഏറ്റുമുട്ടാൻ പ്രിയങ്ക ഗാന്ധിയില്ല, മത്സരിക്കാൻ സാധ്യത മറ്റൊരു ബിജെപി കോട്ടയിൽ!
ദില്ലി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം ആയിരുന്നു ഏറെക്കാലം ചര്‍ച്ചയെങ്കില്‍ ഇപ്പോഴത് പ്രിയങ്ക തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്നതാണ്. കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമായ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരകയുടെ റോള്‍ വിട്ട് പ്രിയങ്ക ഗാന്ധി മത്സരാര്‍ത്ഥിയുടെ കുപ്പായമിടുമോ എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ നിന്നും പ്രിയങ്ക മത്സരിച്ചേക്കും എന്നാണ് അഭ്യൂഹങ്ങള്‍. എന്നാല്‍ വാരണാസി അല്ല തിരഞ്ഞെടുപ്പ് ഗോദയിലേക്കുളള പ്രിയങ്കയുടെ അരങ്ങേറ്റം മറ്റൊരു മണ്ഡലത്തിലൂടെ ആയിരിക്കും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
ഭാരിച്ച ഉത്തരവാദിത്തം
സജീവ രാഷ്ട്രീയത്തിലേക്കുളള കോണ്‍ഗ്രസ് കുടുംബത്തിലെ ഇളമുറക്കാരിയുടെ കാല്‍വെപ്പ് തന്നെ ബിജെപി കോട്ടയായ ഉത്തര്‍പ്രദേശ് വഴിയാണ്. ഉത്തര്‍ പ്രദേശില്‍ 2022ല്‍ അധികാരം പിടിച്ചെടുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് രാഹുല്‍ ഗാന്ധി സഹോദരിയെ വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ അതിന് മുന്‍പ് ഈ ലോക്സഭാ തിരഞ്ഞൈടുപ്പിലും പ്രിയങ്കയെ കോണ്‍ഗ്രസിന് ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
പ്രിയങ്കയിൽ പ്രതീക്ഷ
ഇന്ദിരാ ഗാന്ധിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും അല്ലാത്തവരും പ്രിയങ്കയെ താരതമ്യം ചെയ്യുന്നത് പാര്‍ട്ടിക്ക് ഉത്തര്‍ പ്രദേശില്‍ വലിയ മൈലാജാണ് ഉണ്ടാക്കി നല്‍കിയിരിക്കുന്നത്. പ്രിയങ്കയുടെ വരവിന് യുപിയില്‍ ഒരു ഓളമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തണമോ എന്ന് കോണ്‍ഗ്രസ് തീരുമാനിക്കണം.
വാരണാസിയിൽ വരുമോ
മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണം എന്നാണ് ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസിനുളളിലെ പൊതുവികാരം. വാരണാസിയില്‍ മാത്രമല്ല ഉത്തര്‍ പ്രദേശില്‍ ആകെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തരംഗമുണ്ടാക്കും എന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്.
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാം
പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ് എന്ന് പ്രിയങ്ക തന്നെ പല വട്ടം പറഞ്ഞു കഴിഞ്ഞു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് ഇനി അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. പ്രിയങ്ക മത്സരിക്കുമോ ഇല്ലയോ എന്നത് സര്‍പ്രൈസ് ആണ് എന്നാണ് രാഹുല്‍ ഗാന്ധി ഏറ്റവും ഒടുവില്‍ പ്രതികരിച്ചത്.
പ്രിയങ്കയ്ക്ക് മറ്റൊരു മണ്ഡലം
ഇനി ഈ തിരഞ്ഞെടുപ്പില്‍ പ്രിയങ്കയെ കോണ്‍ഗ്രസ് മത്സര രംഗത്ത് ഇറക്കുകയാണ് എങ്കില്‍ പോലും അത് മോദിയുടെ വാരണാസിയില്‍ ആയിരിക്കില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രിയങ്ക ഗാന്ധിക്ക് വേണ്ടി ഉത്തര്‍ പ്രദേശിലെ തന്നെ മറ്റൊരു മണ്ഡലമാവും കോണ്‍ഗ്രസ് മാറ്റി വെക്കുക എന്നാണ് സൂചനകള്‍.
പഴയ കോൺഗ്രസ് കോട്ട
അടുത്തിടെ പ്രയാഗ് രാജ് എന്ന് പേര് മാറ്റിയ അലഹാബാദ് മണ്ഡലത്തില്‍ മത്സരിക്കാന്‍ പ്രിയങ്കയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ട് എന്നാണ് ദില്ലിയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്കുന്ന സൂചന. അലഹാബാദ് നേരത്തെ കോണ്‍ഗ്രസിന് വലിയ അടിത്തറ ഉണ്ടായിരുന്ന ഒരു മണ്ഡലമാണ്. എന്നാലിപ്പോള്‍ ബിജെപിയുടെ കയ്യിലുമാണ്.
വൻ തരംഗമുണ്ടാക്കും
അലഹാബാദില്‍ മത്സരിക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രിയങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. കാരണം അലഹാബാദില്‍ മത്സരിക്കാന്‍ പ്രിയങ്ക ഗാന്ധി തയ്യാറാവുകയാണ് എങ്കില്‍ അത് മൊത്തം പൂര്‍വ്വാഞ്ചല്‍ മേഖലയിലും വലിയ തരംഗമാണ് ഉണ്ടാക്കുക എന്നാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപി തൂത്ത് വാരിയ മേഖല
2014ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ആകെയുളള 80 സീറ്റുകളില്‍ 71ഉം ബിജെപി തൂത്ത് വാരിയിരുന്നു. വാരണാസി ഉള്‍പ്പെടുന്ന മേഖലയില്‍ 29 സീറ്റുകളില്‍ 27 സീറ്റുകളും ബിജെപി അന്ന് തൂത്തുവാരി. ഇത്തവണ മെയ് 6, 12, 19 തിയ്യതികളിലായാണ് ഈ മേഖലയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
തീരുമാനം പെട്ടെന്ന് വേണം
അലഹാബാദില്‍ മെയ് 12നാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ 23 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയ്യതി. അതുകൊണ്ട് തന്നെ അലഹാബാദില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത് എങ്കില്‍ ആ തീരുമാനം പെട്ടെന്ന് തന്നെ എടുക്കേണ്ടതുണ്ട്. എന്തായാലും പ്രിയങ്ക ഇത്തവണ മത്സരിക്കണം എന്നാണ് കോണ്‍ഗ്രസിനുളളിലെ പൊതുവികാരം.
പ്രമുഖരെ ജയിപ്പിച്ച മണ്ഡലം
അന്തിമ തീരുമാനം സോണിയയുടേയും രാഹുലിന്റെയും കയ്യിലാണ്. ജവഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹദൂര്‍ ശാസ്ത്രി, വിജയ ലക്ഷ്മി പണ്ഡിറ്റ്, വിപി സിംഗ് എന്നിവരൊക്കെ മത്സരിച്ച് ജയിച്ച മണ്ഡലമാണ് അലഹാബാദ്. 1984ല്‍ നടന് അമിതാഭ് ബച്ചന് ആണ് അലഹാബാദില്‍ നിന്ന് മത്സരിച്ച് ജയിച്ച അവസാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
വാരണാസിയെങ്കിൽ പിന്തുണ
മഹാഗഡ്ബന്ധന് ഇതിനകം തന്നെ അലഹാബാദില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞിട്ടുണ്ട്. എസ്പിക്ക് അവകാശപ്പെട്ടതാണ് അലഹാബാദ് സീറ്റ്. എസ്പിയുടെ രാജേന്ദ്ര സിംഗ് പട്ടേല്‍ ആണ് അലഹാബാദിലെ സ്ഥാനാര്‍ത്ഥി. അതേസമയം വാരണാസിയില്‍ പ്രിയങ്ക മത്സരിക്കുകയാണ് എങ്കില്‍ മഹാഗഡ്ബന്ധന് പ്രിയങ്കയ്ക്ക് പിന്നില്‍ മോദിക്കെതിരെ അണി നിരന്നേക്കും.
കൂട്ടിയും കിഴിച്ചും കോൺഗ്രസ്, രാഹുൽ ഗാന്ധിയുടെ കൈകൾക്ക് കരുത്ത് പകരാൻ 13 സീറ്റുറപ്പ്!
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ