ബിജെപിയുമായി സഖ്യമില്ലെന്ന് ശിവസേന; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന്റെ മുന്നേറ്റത്തിന് സാധ്യത
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ മഹാരാഷ്ട്ര അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത വെല്ലുവിളികളാണ് ബിജെപി നേരിടുന്നത്. കഴിഞ്ഞ തവണ കേന്ദ്രത്തില്‍ അധികാരം പിടിക്കുന്നതിന് ശക്തമായ പിന്തുണ നല്‍കിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട എന്നിവിടങ്ങളിലൊന്നും ഇത്തവണ കാര്യങ്ങള്‍ അത്ര ഗുണകരമല്ലാത്തതാണ് പാര്‍ട്ടിയെ കുഴക്കുന്നത്.
മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്ര് അധികാരം പിടിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ബിഎസ്പി-എസ്പി സഖ്യം നിലവില്‍ വന്നതോടെ വിജയസാധ്യത വന്‍ തോതില്‍ കുറഞ്ഞിരിക്കുകയാണ്. ഇതിനൊക്കെ പിന്നാലെയാണ് മഹാരാഷ്ട്രയില്‍ ശിവസേനയും സഖ്യത്തിന് പുറത്തേക്ക് പോവുന്നത്. അടുത്ത തവണ തൂക്കുസഭയാണ് നിലവില്‍ വരുന്നതെങ്കില്‍ മോദിക്ക് പിന്തുണ നല്‍കില്ലെന്നും ശിവസേന ഉറപ്പിച്ച് പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
ബിജെപി പ്രതീക്ഷ
മുന്നണിക്കുള്ളില്‍ പ്രശ്നങ്ങള്‍ ഉന്നിയിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് ആസന്നമാകുന്നതോടെ ശിവസേന മുന്നണിക്കുള്ളില്‍ ഉറച്ച് നില്‍ക്കുമെന്ന് തന്നെയായിരുന്നു ബിജെപി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഒരു തരത്തിലുമുള്ള സഖ്യത്തിനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ശിവസേന.
മോദിക്ക് പിന്തുണയില്ല
ഒരു പടികൂടി കടന്ന് മോദിക്ക് പിന്തുണ നല്‍കില്ലെന്നും ശിവസേന അറിയിക്കുന്നു. അടുത്ത തവണ തൂക്ക് മന്ത്രിസഭയാണ് നിലവില്‍ വരികയെന്നും അപ്പോള്‍ മോദിക്കല്ല, നിതിന്‍ ഗഡ്കരിക്കായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തങ്ങളുടെ പിന്തുണയെന്നും ശിവസനേ നേതാവ് സജ്ജയ് റാവത്ത് പറഞ്ഞു.
ബിജെപി സഖ്യം
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം എന്നത് ഇപ്പോള്‍ ശിവസേനയുടെ നിഘണ്ടുവിലെ ഇല്ലാത്ത കാര്യമാണ്. ബിജെപിക്ക് എപ്പോഴും അവരെ കുറിച്ച് മാത്രമെ ചിന്തയുളളു. അതുകൊണ്ട് മാത്രമാണ് ഞങ്ങള്‍ ഞങ്ങളുടെ കാര്യം മാത്രം നോക്കാന്‍ തീരുമാനിച്ചത്.
ഭൂരിപക്ഷം സീറ്റുകളിലും
മഹാരാഷ്ട്രയിലെ ഭൂരിപക്ഷം സീറ്റുകളിലും ശിവസേന സ്ഥാനാർത്ഥികളെ നിർത്തും. സ്ഥാനാര്‍ത്ഥികളുടേയും മണ്ഡലങ്ങളുടേയും കാര്യത്തില്‍ അടുത്ത ദിവസം തന്നെ തീരുമാനം ഉണ്ടാകുമെന്നും നരേന്ദ്ര മോദിക്കെതിരായ പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസ് കൂടി ഇല്ലാതെ വിജയം നേടാനാവില്ലെന്നും സജ്ജയ് റാവത്ത് കൂട്ടിച്ചേർത്തു.
1990 മുതല്‍
1990 മുതല്‍ എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേന നരേന്ദ്ര മോദി അധികാരത്തില്‍ വന്നത് മുതലാണ് ബിജെപിക്കെതിരെ തിരിഞ്ഞ് തുടങ്ങിയത്. ഒരുപക്ഷേ പ്രതിപക്ഷത്തെക്കാള്‍ മോദിയേയും കേന്ദ്രസര്‍ക്കാരിനേയും കടന്നാക്രമിക്കുന്ന തരത്തിലേക്ക് ബിജെപിയുടെ പ്രധാനശത്രുവായി ശിവസേന മാറിയിരിക്കുകയാണ്.
ഭരണത്തിന് പിന്തുണ
മഹാരാഷ്ട്രയിലേയും കേന്ദ്രത്തിലേയും ബിജെപി ഭരണത്തിന് ശിവസേന പിന്തുണ കൊടുക്കുന്നുണ്ടെങ്കിലും സംവരണ ബില്‍, രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ സമീപകാലത്ത് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ശിവസേന നടത്തിവരുന്നത്
അമിത് ഷാ പറഞ്ഞത്
ബിജെപിയുമായി സഖ്യത്തിലാണെങ്കില്‍ ശിവസേനയുടെ വിജയം ഉറപ്പാക്കുമെന്നും അതല്ലെങ്കില്‍ മുന്‍ സഖ്യമായാലും ലോക്സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യുമെന്നുമായിരുന്നു മഹാരാഷ്ട്രയിലെത്തിയ അമിത് ഷാ ശിവസേനയോട് പറഞ്ഞത്.
തനിച്ചു മത്സരിച്ചാലും
തനിച്ചു മത്സരിച്ചാലും മഹാരാഷ്ടരിയിലെ 48 ല്‍ 40 സീറ്റിലും ബിജെപി വിജയിക്കുമെന്നായിരുന്നു മുഖ്യന്ത്രി ദേവന്ദ്ര ഫട്‌നാവിസ് പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെയായിരുന്നു അമിത് ഷായുടെ പ്രസ്താവന. ഇതോടെയാണ് സര്‍ക്കാറിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കണമെന്ന ആവശ്യം ശിവസേനക്കുള്ളില്‍ ശക്തമാകുകുയം ചെയ്തിരുന്നു.
ചാമ്പലാക്കി കളയും
ശിവസേനയെ ഭയപ്പെടുത്താന്‍ നോക്കിയാല്‍ ചാമ്പലാക്കി കളയുമെന്നായിരുന്നു സഖ്യ സര്‍ക്കാറിലെ മന്ത്രിയായ രാംദാസ് കദം തിരിച്ചടിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിക്ക് ദയനീയമായ തോല്‍വിയാണ് നേരിടേണ്ടി വന്നത്.
ഭയപ്പെടുത്താന്‍ നോക്കണ്ട
മഹാരാഷ്ട്രയിലേക്ക് വന്ന് ഞങ്ങളെ ഭയപ്പെടുത്താന്‍ നോക്കണ്ട, അങ്ങനെ വന്നാല്‍ ചാമ്പലാക്കി കളയും, രാംദാസ് കദം മുന്നറിയിപ്പ് നല്‍കുന്നു. മോദി തരംഗമില്ലാതിരുന്നപ്പോഴും 63 സീറ്റുകള്‍ നേടിയ കാര്യം ആരും മറക്കേണ്ടെന്നും മഹാരാഷ്ട്രയിലെ പരിസ്ഥിതി വകുപ്പ് മന്ത്രി കൂടിയായ രാംദാസ് കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്
മഹാരാഷ്ട്രയിലെ മറാത്ത, ദംഗാര്‍ , മുസ്ലീം സമുദായങ്ങള്‍ക്ക് നേരത്തെ തന്നെ സംവരണം ഉറപ്പാക്കിയിട്ടുണ്ട്. ഇനിയും അവര്‍ക്ക് എങ്ങനെയാണ് സംവരണം നല്‍കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണിതെന്നും രാംദാസ് കദം ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ്-എന്‍സിപി സഖ്യം
ബിജെപിയും ശിവസേനയും തനിച്ച് മത്സരിക്കുകായണെങ്കില്‍ തിരഞ്ഞെടുപ്പില്‍ അത് കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് ഗുണകരമായേക്കും എന്നാണ് വിലയിരുത്തുന്നത്. സീറ്റ് വിഭജന ചർച്ചകള്‍ പൂർത്തിയാക്കി പ്രചരണങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്- എന്‍സിപി സഖ്യം.
സീറ്റ് വിഭജനം പൂര്‍ത്തിയാക്കി
ആകെയുള്ള 48 സീറ്റില്‍ 45 ലും എന്‍സിപിയുമായി കോണ്‍ഗ്രസ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി. മഹാരാഷ്ട്രയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ശിവസേന ഒറ്റക്ക് മത്സരിക്കുകായാണെങ്കില്‍ 30 സീറ്റുകളില്‍ വരെ വിജയിക്കാമെന്നാണ് കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പ്രതീക്ഷ.
2014ല്‍
2009 ല്‍ ബിജെപി സഖ്യത്തിന് 20 സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 25 സീറ്റുകളായിരുന്നു നേടിയത്. എന്നാല്‍ 2014ല്‍ മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന കൂട്ടുകെട്ട് മികച്ച മുന്നേറ്റമുണ്ടാക്കി. 48 ല്‍ 41 സീറ്റും ബിജെപി സഖ്യം നേടിയപ്പോള്‍ കോണ്‍ഗ്രസിന് 2 ഉം എന്‍സിപിക്ക് 4 ഉം സീറ്റുകള്‍ മാത്രമായിരുന്നു ലഭിച്ചത്. .