കോൺഗ്രസിനെ തകർത്തെറിഞ്ഞ് ബിജെപി! ഗുജറാത്തിൽ എംഎൽഎമാർ കോൺഗ്രസ് വിടുന്നു, രണ്ട് രാജി!
അഹമ്മദാബാദ്: നരേന്ദ്ര മോദിയുടെ സ്വന്തം ഗുജറാത്ത് പിടിക്കാനുളള നീക്കങ്ങളുടെ ഭാഗമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഗുജറാത്ത് സന്ദര്‍ശിക്കാനൊരുങ്ങുകയാണ്. ഗുജറാത്തില്‍ വന്‍ റാലിയും പൊതുയോഗവും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് പ്രിയങ്ക ഗുജറാത്തിലേക്ക് എത്തുന്നത്.
എന്നാല്‍ ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്നും ശുഭവാര്‍ത്തകളല്ല പ്രിയങ്കയേയും രാഹുലിനേയും കാത്തിരിക്കുന്നത്. അല്‍പേഷ് താക്കൂര്‍ ബിജെപിയില്‍ ചേര്‍ന്നേക്കും എന്നുളള അഭ്യൂഹങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ മറ്റ് രണ്ട് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ നിന്നും രാജി സമര്‍പ്പിച്ചിരിക്കുകയാണ്.
വെല്ലുവിളികളിലൂടെ കോൺഗ്രസ്
കടുത്ത വിഭാഗീയതയും ശോഷിച്ച സംഘടനാ സംവിധാനവും കരുത്തരായ നേതാക്കള്‍ ഇല്ലാത്തതുമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ വലിയ വെല്ലുവിളികള്‍. മാര്‍ച്ച് 12ന് പ്രിയങ്കയും രാഹുലും എത്തിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചിട്ടുണ്ട്.
എംഎൽഎമാർ ചോരുന്നു
എന്നാല്‍ കയ്യിലുളള എംഎല്‍എമാര്‍ ഓരോ ദിവസവും ചോരുന്നത് കോണ്‍ഗ്രസിനെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. മനവാദര്‍ എംഎല്‍എയായ ജവഹര്‍ ചാവ്ഡ, ദ്രംഗാദര് എംഎല്‍എയായ പുരുഷോത്തം സബരിയ എന്നീ എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചിരിക്കുന്നത്.
രണ്ട് പേർ രാജി വെച്ചു
നാല് തവണ കോണ്‍ഗ്രസ് എംഎല്‍എയായ ചാവ്ഡ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പേതല്ജി ചാവ്ഡയുടെ മകനുമാണ്. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ചതിന് പിന്നാലെ ചാവ്ഡ നേരെ ബിജെപിയില്‍ ചേര്‍ന്നു. പുരുഷോത്തം സബരിയ ബിജെപിയില്‍ ചേരുന്ന വിവരം ഉടനെ പ്രഖ്യാപിച്ചേക്കും.
മോദിക്ക് കരുത്ത് പകരണം
കോണ്‍ഗ്രസില്‍ ഇനി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ബിജെപിയില്‍ ചേര്‍ന്ന് മോദിയുടെ കരങ്ങള്‍ക്ക് കരുത്ത് പകരാനാണ് ആഗ്രഹിക്കുന്നത് എന്നാണ് ചാവ്ഡയുടെ പ്രതികരണം. ഗാന്ധി നഗറിലെ ബിജെപി ഓഫീസിലെത്തിയാണ് ചാവ്ഡ അംഗത്വം സ്വീകരിച്ചത്
മന്ത്രിസ്ഥാനം വാഗ്ദാനം
ജലസേചന അഴിമതിയില്‍ അറസ്റ്റിലായി ജാമ്യത്തിലാണ് പുരുഷോത്തം എംഎല്‍എ. ജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയാണ് പാര്‍ട്ടി മാറുന്നത് എന്നാണ് എംഎല്‍എയുടെ വാദം. ഗുജറാത്ത് മന്ത്രിസഭയില്‍ തനിക്ക് മന്ത്രിസ്ഥാനം വാഗ്ദാനം ലഭിച്ചിട്ടില്ലെന്നും പുരുഷോത്തം മാധ്യമങ്ങളോട് പ്രതികരിച്ചു.
മന്ത്രി പദവി ആലോചിക്കണം
ബിജെപിയില്‍ ചേരുന്നതിന് തനിക്ക് മന്ത്രിപദവി ഉള്‍പ്പെടെയുളള വാഗ്ദാനങ്ങള്‍ ലഭിച്ചിട്ടില്ല എന്നാണ് ചാവഡെയും പറയുന്നത്. ചാവ്ഡ പദവികള്‍ക്ക് ആവശ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹത്തിന് മന്ത്രിസ്ഥാനം നല്കുന്ന കാര്യം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കണം എന്നും ബിജെപി വക്താവ് വ്യക്തമാക്കി.
കോൺഗ്രസിനെ തകർക്കാൻ
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് കോണ്‍ഗ്രസിനെ പിളര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ഡ ആരോപിച്ചു. കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കാനായത് ഗുജറാത്തില്‍ കോണ്‍ഗ്രസിന് ഉണര്‍വേകിയിരുന്നു.
ഇനിയും ചോരും
182 അംഗ ഗുജറാത്ത് നിയമസഭയില്‍ 2017 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 77 സീറ്റുകള്‍ നേടാനായിരുന്നു. എന്നാലിപ്പോള്‍ കോണ്‍ഗ്രസ് അംഗസംഖ്യ 72ലേക്ക് കുറഞ്ഞിരിക്കുകയാണ്. മൂന്നിലധികം കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്ക് പോയേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
ആദ്യത്തേത് ബാവലിയ
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കുന്‍വാര്‍ജി ബാവലിയ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നാലെ ബാവലിയയെ ബിജെപി വിജയ് രൂപാണി മന്ത്രിസഭയില്‍ മന്ത്രിയായി നിയോഗിക്കുകയും ചെയ്തിരുന്നു.
പിന്നാലെ ആശ പട്ടേൽ
കഴിഞ്ഞ മാസമാണ് ഉന്‍ജ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ആശ പട്ടേല്‍ രാജി വെച്ചത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംശയം പ്രകടിപ്പിച്ചും കോണ്‍ഗ്രസിലെ തമ്മിലടിക്കെതിരെ പ്രതിഷേധിച്ചുമായിരുന്നു രാജി. ആശ പട്ടേലും പിന്നീട് ബിജെപിയില്‍ ചേര്‍ന്നു.