രാഹുലും സോണിയയും മാത്രമല്ല, പ്രിയങ്ക ഗാന്ധിയും യുപിയില്‍ നിന്ന് മത്സരിക്കണം: ആവശ്യമുയർത്തി നേതൃത്വം
ഡല്‍ഹി;ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബം സംസ്ഥാനത്ത് സജീവമാകണമെന്ന ആവശ്യവുമായി യുപി കോണ്‍ഗ്രസ് ഘടകം. രാഹുല്‍ ഗാന്ധി, ഖാർഗെ അടക്കമുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് യുപിയില്‍ നിന്നുള്ള നേതാക്കള്‍ ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. സംസ്ഥാനത്ത് സമാജ്‌വാദി പാർട്ടി (എസ്‌പി)യുമായുള്ള സഖ്യത്തിൽ നിന്ന് പാർട്ടിക്ക് മാന്യമായ വിഹിതം സീറ്റ് ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ സമീപകാല പരാജയത്തിന്റെ പശ്ചാത്തലത്തിൽ എസ്പി നേതാവ് അഖിലേഷ് യാദവുമായി കടുത്ത വിലപേശൽ നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. രാജസ്ഥാനിലും മധ്യപ്രദേശിലും സഖ്യത്തിനായുള്ള എസ്പിയുടെ ശ്രമം കോണ്‍ഗ്രസ് തള്ളിയതും അഖിലേഷിനെ നേരത്തെ പ്രകോപിതനാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സീറ്റ് ധാരണ ചർച്ചകളില്‍ അദ്ദേഹം കടുംപിടുത്തും പിടിക്കാനാണ് സാധ്യത.

ഡിസംബർ 20 മുതൽ ആരംഭിക്കുന്ന യുപി ജോഡോ യാത്രയിൽ രാഹുലോ പ്രിയങ്കയോ പങ്കെടുക്കണമെന്ന് ചില സംസ്ഥാന നേതാക്കളും അഭ്യർത്ഥിച്ചതായി യുപി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അവരുടെ അപേക്ഷ പരിഗണിക്കുമെന്ന് കേന്ദ്ര നേതൃത്വം അറിയിച്ചിട്ടുണ്ട്.
രാഹുലും പ്രിയങ്കയും യുപി പാർട്ടി കാര്യങ്ങളിൽ നിന്ന് മാസങ്ങളോളം അകലം പാലിക്കുന്നത് പാർട്ടിക്ക് കൂടുതല്‍ ക്ഷീണം ചെയ്യുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പതിറ്റാണ്ടുകളായി യുപി കോൺഗ്രസിന്റെ ദേശീയ രാഷ്ട്രീയത്തിന്റെ ആണിക്കല്ലായിരുന്നു ഗാന്ധി കുടുംബാംഗങ്ങൾ. ഇന്ദിരാഗാന്ധിയോ രാജീവ് ഗാന്ധിയോ മാത്രമല്ല, 1999-ൽ സോണിയയും സംസ്ഥാനത്ത് നിന്ന് മത്സരിക്കുന്നു. 2004 മുതൽ രാഹുലും അമേഠിയിൽ നിന്ന് മത്സരിക്കുന്നു. യുപിയിലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കായുള്ള പാർട്ടിയുടെ പ്രചാരണത്തിലും രാഹുൽ പ്രധാന പങ്കുവഹിച്ചു.
2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി എസ്പിയുമായി കൈകോർത്തപ്പോൾ അദ്ദേഹത്തിന്റെ "ഖാത് സഭകൾ" ഏറെ ശ്രദ്ധേയമായിരുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കാൻ ബ്രാഹ്മണ മുഖമായാണ് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ യുപിയിൽ കൊണ്ടുവന്നതെങ്കിലും പാർട്ടി പിന്നീട് എസ്പിയുമായി സഖ്യമുണ്ടാക്കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടി വന്നു.
2019 മുതലാണ് പ്രിയങ്ക യുപി പാർട്ടി കാര്യങ്ങളിൽ സജീവമാകുന്നത്. ആദ്യം എഐസിസി ജനറൽ സെക്രട്ടറിയായി ഈസ്റ്റേൺ യുപിയുടെ ചുമതലയും പിന്നീട് മുഴുവൻ സംസ്ഥാനത്തിന്റെയും ചുമതല ഏറ്റെടുത്തു. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രചാരണത്തിന് പ്രിയങ്കയായിരുന്നു നേതൃത്വം നല്‍കിയത്. എന്നാല്‍ ഏതാനും മാസങ്ങളായി യുപിയിലെ ഒരു പാർട്ടി പരിപാടികളിലും രാഹുലിനെയോ പ്രിയങ്കയെയോ കാണാനില്ല.
ഈ തെരഞ്ഞെടുപ്പിൽ മുസ്ലീങ്ങൾ കോൺഗ്രസിനെയാണ് നോക്കുന്നതെന്നും എന്നാൽ ശക്തമായ സീറ്റുകളിൽ ശക്തമായ സ്ഥാനാർത്ഥികളെ പാർട്ടി ഉറപ്പാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു. എസ്പിയുമായി വേഗത്തില്‍ സീറ്റ് ചർച്ച പൂർത്തിയാക്കണം. രാഹുലും സോണിയയും പ്രിയങ്കയും യുപിയില്‍ നിന്ന് മത്സരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications