ഇന്ത്യാ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താനാവില്ല, മോദി വീണ്ടും അധികാരത്തില്‍: ഐഐഎഫ്എൽ റിപ്പോർട്ട്
ഡല്‍ഹി: 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വലിയ മുന്നൊരുക്കങ്ങളാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ നടത്തുന്നത്. മുംബൈയിലെ മൂന്നാമത് യോഗത്തില്‍ സഖ്യത്തിന് പുതിയ ഏകോപന സമിതിയെ നിയോഗിച്ച നേതാക്കള്‍ അടുത്ത യോഗത്തോടെ സീറ്റ് വീതം വെയ്പ്പ് അടക്കമുള്ള കാര്യത്തില്‍ തീരുമാനം എടുത്തേക്കും.
തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യം വലിയ പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയെ പരാജയപ്പെടുത്താന്‍ ഇന്ത്യ സഖ്യത്തിന് സാധിക്കില്ലെന്നാണ് ബ്രോക്കറേജ് സ്ഥാപനമായ ഐ ഐ എഫ് എൽ സെക്യൂരിറ്റീസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടില്‍ അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തോടെ നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു.

പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാർട്ടികളുടേയും വോട്ടുകള്‍ ആ മുന്നണി സ്ഥാനാർത്ഥി ലഭിച്ചാല്‍ പോലും 2019 ലേതില്‍ നിന്നും 19 സീറ്റുകളുടെ കുറവ് മാത്രമായിരിക്കും എന്‍ ഡി എ സഖ്യത്തിനുണ്ടാവുകയെന്നാണ് ഐ ഐ എഫ് എൽ സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുപിയിലെ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും തമ്മിലുള്ള സഖ്യത്തിന്റെ ഫലം കണക്കിലെടുക്കുമ്പോൾ തന്നെ ഒരു പൊതു സ്ഥാനാർത്ഥിക്ക് അനുകൂലമായി പൂർണ്ണമായും വോട്ടുകൾ കൈമാറ്റം ചെയ്യാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
"543 ലോക്‌സഭാ സീറ്റുകളിൽ, എൻ ഡി എയ്ക്ക് ഇത്തവണ 17 സീറ്റുകളുടെ കുറവ് മാത്രമാണ് ഞങ്ങൾ കാണുന്നത്. അതിനർത്ഥം എൻഡിഎയ്ക്ക് 300-ലധികം സീറ്റുകൾ (2019 ലെ അതേ വോട്ട് ഷെയർ ) ഇത്തവണയും ഉണ്ടായിരിക്കും. മത്സരിച്ച സീറ്റുകളിൽ ബി ജെ പിയുടെ ശക്തമായ വോട്ടുവിഹത അനുപാതം കണക്കിലെടുത്ത് ഒരുമിച്ചുനിന്നതിന്റെ ഗുണം കൊണ്ട് എൻ ഡി എ സർക്കാരിനെ താഴെയിറക്കാൻ ഇന്ത്യ സർക്കാറിന് കഴിഞ്ഞേക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യൻ സഖ്യം ഇപ്പോഴും അതിന്റെ രൂപീകരണ ഘട്ടത്തിലാണെന്നും സഖ്യത്തിന്റെ പദ്ധതിയും നയ രേഖയും ഇനിയും രൂപപ്പെടുത്തേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിൽ 38 ശതമാനം വോട്ട് ഷെയറോടെ ഇന്ത്യ സഖ്യ സഖ്യം 158 സീറ്റുകൾ നേടുമായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഐ ഐ എഫ് എൽ സെക്യൂരിറ്റീസ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടുന്നുണ്ടെങ്കിലും സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് അത്ര എളുപ്പം ആയിരിക്കില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കർണാടക തെരഞ്ഞെടുപ്പിൽ സംസ്ഥാനം പതിവില്‍ നിന്നും വ്യത്യസ്തമായി നേടിയ വിജയം കോൺഗ്രസിന് വലിയ ആത്മവീര്യം നൽകിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. 2018 ലെ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമായിരുന്നില്ലെങ്കിലും ആറ് മാസത്തിന് ശേഷം നടന്ന 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബി ജെ പി ഈ സംസ്ഥാനങ്ങളെല്ലാം തൂത്തുവാരി.
'നിയമസഭ തിരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം രാജസ്ഥാനിൽ ബി ജെ പി അധികാരം പിടിച്ചേക്കും. പൊതുതിരഞ്ഞെടുപ്പിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ ഏറെക്കുറെ ബി ജെ പിക്ക് അനുകൂലമായേക്കും. കേന്ദ്ര-സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ വ്യത്യസ്തമായി വോട്ടുചെയ്യുന്ന പ്രവണതയാണ് കാണിക്കുന്നത്.', റിപ്പോർട്ട് പറയുന്നു.












Click it and Unblock the Notifications