ലോക്സഭ തിരഞ്ഞെടുപ്പ് മാത്രമല്ല.. 2019 ഐപിഎല്ലിന് മുട്ടൻ പണികൾ ഈ വഴിക്കും കിട്ടും!!
Recommended Video
ദില്ലി: ലോകത്തിലെ ഏറ്റവും പണക്കൊഴുപ്പുള്ള ബോർഡ് നടത്തുന്ന പണക്കൊഴുപ്പിന്റെ കളിയാണല്ലോ ഐ പി എൽ. പക്ഷേ ഐ പി എൽ ക്രിക്കറ്റിന്റെ പന്ത്രണ്ടാം സീസൺ ആരാധകർക്ക് അത്ര ശുഭകരമായ വാർത്തകളല്ല പുറത്ത് വരുന്നത്. വിരാട് കോലിയും രോഹിത് ശർമയും എം എസ്‍ ധോണിയും സ്റ്റീവ് സ്മിത്തും അടക്കമുള്ള താരരാജാക്കന്മാര്‍ മുംബൈ മുതൽ ചെന്നൈ വരെ എട്ട് ടീമുകളായി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഏതൊരു ക്രിക്കറ്റ് പ്രേമിയെയും ആവേശം കൊള്ളിക്കും എന്ന കാര്യം മൂന്നരത്തരം തന്നെ.
എന്നാൽ മുൻവർഷങ്ങളിലെ പോലെ അത്ര സുഗമമായിരിക്കില്ല 2019 ലെ ഐ പി എൽ സീസണ്‍ എന്നതാണ് ആരാധകരെ വിഷമിപ്പിക്കുന്ന ഒരു കാര്യം. ഒന്നല്ല, പലവധി കാര്യങ്ങളാണ് ഐ പി എല്ലിന് പാരയായി ഉള്ളത്. ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ ലോകകപ്പ് ക്രിക്കറ്റ് വരെ നീളുന്ന ആ കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് വിശദമായി നോക്കാം.
ലോക്സഭ തിരഞ്ഞെടുപ്പ് 2019
നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയായി ഏത് സമയവും ലോക്സഭ തിരഞ്ഞെടുപ്പ് നടന്നേക്കാം എന്നത് തന്നെയാണ് ഐ പി എല്ലിന്റെ ഷെഡ്യൂളിനെ മുൾമുനയിൽ നിര്‍ത്തുന്ന ഒരു കാര്യം. മെയ് മാസത്തിലാണ് മോദി സര്‍ക്കാരിന്റെ കാലാവധി പൂർത്തിയാകുക. ഐ പി എൽ ആകട്ടെ ഏപ്രിൽ - മെയ് മാസങ്ങളിലാണ് സാധാരണ നടക്കുക.
ഐ പി എൽ പന്ത്രണ്ടാം സീസൺ ഷെഡ്യൂൾ ഫെബ്രുവരി 4ന് പ്രഖ്യാപിക്കും എന്ന് ബി സി സി ഐ നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് നടന്നില്ല. ഇലക്ഷൻ കമ്മീഷൻ വൃത്തങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഐ പി എൽ കളികളുടെ തീയതികൾ പുറത്ത് വരൂ. അതിനിനി ഒരാഴ്ചയെങ്കിലും സമയം എടുക്കുമെന്നാണ് അറിയുന്നത്.
കടൽ കടക്കുമോ കളികൾ?
ഇതാദ്യായിട്ടല്ല ഐ പി എല്ലിന് ലോക്സഭ ഇലക്ഷൻ പണി കൊടുക്കുന്നത്. 2014ൽ ലോക്സഭ തിരഞ്ഞെടുപ്പ് കാരണം ഐ പി എല്ലിന്റെ പാതിയോളം യു എ ഇയിൽ വെച്ച് നടത്തേണ്ടി വന്നിരുന്നു. 2009ലാകട്ടെ ദക്ഷിണാഫ്രിക്കയാണ് ഐ പി എല്ലിന് ഐ പി എല്ലിന് ആതിഥേയത്വം വഹിച്ചത്. ഇത്തവണ കുറച്ച് മത്സരങ്ങൾ ബംഗ്ലാദേശിലേക്ക് മാറ്റിയേക്കും എന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ ഇത് സംബന്ധിച്ച് ബി സി സി ഐ പ്രതികരിച്ചിട്ടില്ല. ഐ പി എൽ 2019 സീസൺ പൂർണമായും ഇന്ത്യയിൽ തന്നെ നടത്താനാണ് പദ്ധതിയെന്ന് ബി സി സി ഐ നേരത്തെ അറിയിച്ചിരുന്നു. എന്ത് തന്നെയായാലും ഇന്ത്യൻ പ്രീമിയർ ലീഗ് ഇന്ത്യയിൽ വെച്ച് നടക്കണം എന്ന ആഗ്രഹത്തിലാണ് ക്രിക്കറ്റ് ആരാധകർ.
ലോകകപ്പ് ക്രിക്കറ്റ് 2019
ലോക്സഭ ഇലക്ഷൻ പോലെ തന്നെ ഐ പി എൽ 2019നെ ബാധിക്കാന്‍ പോകുന്ന മറ്റൊരു മെഗാ സംഭവമാണ് ഏകദിന ലോകകപ്പ്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും അടക്കമുള്ള പ്രമുഖ ടീമുകൾ ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി തങ്ങളുടെ പ്രധാന താരങ്ങളെ ഐ പി എൽ തീരുന്നതിന് മുൻപ് തന്നെ തിരിച്ചുവിളിക്കും. പ്രമുഖ വിദേശ താരങ്ങളുടെ അഭാവം ഐ പി എല്ലിന്റെ ശോഭ കുറക്കും.
കഴിഞ്ഞില്ല, ജസ്പ്രീത് ഭുമ്ര, വിരാട് കോലി, രോഹിത് ശർമ, ഹര്‍ദീക് പാണ്ഡ്യ തുടങ്ങിയ ഇന്ത്യൻ സൂപ്പർ താരങ്ങളും ലോകകപ്പ് മുന്നിൽ കണ്ട് ഐ പി എല്ലിൽ നിർബന്ധിത വിശ്രമം എടുക്കേണ്ടിവരും. ഇതും ഐ പി എല്ലിന്റെ ജനപ്രീതിയെ സാരമായി ബാധിക്കും.
കുടിവെള്ളം വേണോ പിച്ച് നനക്കണോ?
മഹാരാഷ്ട്രയിലും സമീപ സംസ്ഥാനങ്ങളിലും ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള വരൾച്ച ഐ പി എല്ലിനെയും ബാധിക്കും. മഹാരാഷ്ട്രയിൽ മാത്രം 900 ഗ്രാമങ്ങളെ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചുകഴിഞ്ഞു. തിരഞ്‍ഞെടുപ്പ് കൂടി നടക്കാനിരിക്കുന്ന ഈ വർഷം കുടിക്കാൻ പോലും വെളളമില്ലാത്തിടത്ത് പിച്ച് നനക്കാൻ വേണ്ടി ആയിരക്കണക്കിന് ലിറ്റർ വെള്ളം ചെലവഴിക്കുന്നത് അത്ര എളുപ്പമാകില്ല.
ആന്ധ്രയിലും സ്ഥിതി സമാനമാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും നിന്നും ഓരോ സൂപ്പര്‍ ടീമുകൾ ഐ പി എൽ കളിക്കുന്നുമുണ്ട്. ഐ പി എൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിയാൽ അത് ടീമുകളുടെ ജനപ്രീതിയെ സാരമായി തന്നെ ബാധിക്കും.
എട്ട് ടീമുകൾ, ഒരൊറ്റ കപ്പ്
മൂന്ന് തവണ വീതം ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, രണ്ട് തവണ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഓരോ വട്ടം കപ്പ് നേടിയ ഹൈദരാബാദ് സൺറൈസേഴ്സ്, രാജസ്ഥാൻ റോയൽസ്, കന്നി കീരീടം തേടിയിറങ്ങുന്ന ബാഗ്ലൂർ റോയൽ ചാലഞ്ചേഴ്സ്, ഡെൽഹി ക്യാപിറ്റൽസ്, പഞ്ചാസ് കിംഗ്സ് ഇലവന്‍ എന്നീ ടീമുകളാണ് ഐ പി എൽ പന്ത്രണ്ടാം സീസണിൽ കൊമ്പ് കോർക്കുന്നത്.