കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ; പോക്സോ ഭേദഗതി ബിൽ ലോക്സഭ പാസാക്കി
ദില്ലി: കുട്ടികൾക്ക് നേരെ അതിക്രമം നടത്തുന്നവർക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പോക്സോ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി. കുട്ടികൾക്ക് നേർക്ക് ലൈംഗികാതിക്രമം നടത്തുന്നവർക്ക് വധശിക്ഷവരെ ലഭിക്കുന്നതാണ് പുതിയ ഭേദഗതി. പ്രായപൂർത്തിയാകാത്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കടുത്ത ശിക്ഷ ഉറപ്പ് വരുത്തുന്നതാണ് ബിൽ.
ക്രോണിക് ബാച്ചിലര്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം! അതോടെ ഭാഗ്യനക്ഷത്രം തെളിയുമെന്ന്!
പീഡനത്തിന് ഇരയാകുന്നത് പെൺകുട്ടിയോ ആൺകുട്ടിയോ എന്ന വ്യത്യാസമില്ലാകെ ശിക്ഷ ഉറപ്പിക്കുന്നതാണ് ബില്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി വ്യക്തമാക്കി. ജൂലൈ 29ന് ബിൽ രാജ്യസഭയിൽ പാസായിരുന്നു. ഇതോടെ രാഷ്ട്രപതി അംഗീകരിച്ചാൽ ബിൽ നിയമമാകും.
എല്ലാ പാർട്ടികളും പോക്സോ ഭേദഗതി ബില്ലിനെ അനുകൂലിച്ചപ്പോൾ ബില്ലിൽ വധശിക്ഷ നൽകുന്നതടക്കമുള്ള ചില വ്യവസ്ഥകൾ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും ലോക്സഭയിൽ ഉയർന്നു. ബില്ലിൽ യാതൊരു രാഷ്ട്രീയ ബന്ധങ്ങളുമില്ലെന്നും ഇന്ത്യയുടെ ഭാവിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ബില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. രാജ്യത്തെ 39ശതമാനം വരുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പിക്കുന്നതിനാണ് നിയമം ഭേദഗതി ചെയ്യുന്നതെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
പ്രകൃതി ദുരന്തങ്ങളുടെ സമയത്ത് കുട്ടികളെ പീഡിപ്പിക്കുന്നതും ലൈംഗിക വളർച്ചയ്ക്കായി ഹോർമോണും മറ്റും കുത്തിവയ്ക്കുന്നതും ക്രൂര പീഡനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ സൈറ്റുകളിലെ സന്ദർശകരുടെ എണ്ണം ഞെട്ടിക്കുന്നതാണെന്നും ചെറിയ കുട്ടികളെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ പോലും ഇത്തരം സൈറ്റുകളിൽ ഉണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിൽ കുറ്റവാളിയും പ്രായപൂർത്തിയാകാത്തയാളാണെങ്കിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമായിരിക്കും നടപടി. പ്രതിയുടെ പ്രായം 16ന് മുകളിലും പ്രായപൂർത്തിയായ വ്യക്തിയുടെ മാനസികാവസ്ഥയിലാണ് പ്രതിയെന്ന് ബോധ്യപ്പെടുകയും ചെയ്താൽ മാത്രമെ വധശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷ നൽകുകയുള്ളു,
അതേസമയം ബില്ലിന്റെ ചർച്ചയ്ക്കിടെ ഉന്നാവ് വിഷയം സഭയിൽ ഉന്നയിച്ച രമ്യാ ഹരിദാസിനെ സ്മൃതി ഇറാനി വിമർശിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ബില്ലിനെ രാഷ്ട്രീയവൽക്കരിക്കരുതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. എംഎൽഎമാരെയും എംപിമാരെയും ശിക്ഷിക്കാനുള്ള അധികാരം കോടതിക്കുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു.