പ്രതിപക്ഷ എതിർപ്പിനെ മറികടന്ന് വിവരാവകാശ ഭേദഗതി ബിൽ ലോക്സഭ പാസാക്കി, കേന്ദ്രത്തിനെതിരെ പ്രതിഷേധം
ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ വിവരാവകാശ ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളുകയായിരുന്നു. ലോക്സഭയിൽ ബിൽ പാസായെങ്കിലും രാജ്യസഭയിൽ ബിൽ പാസാകാനിടയില്ലെന്ന് പ്രതീക്ഷയിലാണ് പ്രതിപക്ഷം. മുഖ്യവിവരാവകാശ കമ്മീഷണർക്കും വിവരാവകാശ കമ്മീഷണർമാർക്കും തിരഞ്ഞെടുപ്പ് കമ്മീഷന് തുല്യമായ പദവി ഭേദഗതി നൽകുന്നത് പിൻവലിക്കുന്നതിനാണ് ഭേദഗതി.
അവസാന തന്ത്രവും പയറ്റി കോണ്ഗ്രസ്! വിമതരെ ബന്ധപ്പെട്ടു, അവര് അസ്വസ്ഥരെന്ന് സിദ്ധരമായ്യ,
ബിൽ പാസായാൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ വേതനം, കാലാവധി, ആനൂകൂല്യങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനായിരിക്കും. നിലവിൽ 5 വർഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ കാലാവധി. വിവരാവകാശ കമ്മീഷന്റെ സ്വതന്ത്ര പ്രവർത്തനം തടയുന്നതാണ് ഭേദഗതി എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം.
ഭേദഗതി വിവരാവകാശം തന്നെ ഇല്ലാതാക്കുമെന്ന് കോൺഗ്രസ് എംപി ശശീ തരൂർ ആരോപിച്ചിരുന്നു. ബില്ലിൽ പ്രതിഷേധിച്ച് കോൺഗ്രസും തൃണമൂൽ കോൺഗ്രസും ലോക്സഭയിൽ നിന്നും ഇറങ്ങിപ്പോയി. വിവരാവകാശ നിയമത്തിലെ ക്രമവിരുദ്ധമായ ചില കാര്യങ്ങൾ ഒഴിവാക്കുക മാത്രമാണ് ഭേദഗതിയുടെ ഉദ്ദേശമെന്നും വിവരാവകാശ കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ലെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.
നിലവിലെ നിയമമനുസരിച്ച് വിവരാവകാശ കമ്മീഷണറുടെ കാലാവധി 5 വർഷമാണ്, വേതനം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്റേതിന് തുല്യവും. എന്നാൽ ഈ വ്യവസ്ഥകൾ ഇനി കേന്ദ്രത്തിന് തീരുമാനിക്കാമെന്നാണ് ഭേദഗതി ബില്ലിൽ പറയുന്നത്. ബിൽ പാർലമെന്റ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് 10 പ്രതിപക്ഷ പാർട്ടികൾ രാജ്യസഭ സെക്രട്ടേറിയേറ്റിന് കത്ത് നൽകിയിരുന്നു. വിവരാവകാശ ഭേദഗതി ബില്ലിനെതിരെ ദില്ലിയിൽ വിവരാവകാശ പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.