മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസായി; എതിര്‍ത്തത് 74 അംഗങ്ങള്‍, കടുത്ത വിമര്‍ശനവുമായി ശശി തരൂര്‍
ദില്ലി: പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്ല് ലോക്‌സഭയില്‍ പാസായി. ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ള സഭയില്‍ 186 അംഗങ്ങള്‍ അനുകൂലിച്ചപ്പോള്‍ 74 അങ്ങള്‍ എതിര്‍ത്തു. മുസ്ലിംകള്‍ക്കിടയിലെ പെട്ടെന്നുള്ള വിവാഹമോചനം മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാക്കുന്ന ബില്ലാണിത്.

മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി കഴിഞ്ഞവര്‍ഷം സുപ്രീംകോടതി വിധി പ്രഖ്യാപിച്ചിരുന്നു. പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ബില്ലിലെ വ്യവസ്ഥകളാണ് വിവാദമായത്. മുസ്ലിം പുരുഷന്‍മാരെ ജയിലിലടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബില്ല് കൊണ്ടുവന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍ ഇത് മതത്തിന്റെ വിഷയമല്ലെന്നും നീതിയുടെയും അവകാശത്തിന്റെയും വിഷയമാണെന്നും നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ചര്‍ച്ചക്കിടെ പറഞ്ഞു.
മുസ്ലിം സ്ത്രീ (വിവാഹ അവകാശ സംരക്ഷണം) ബില്ല് 2019 എന്നാണ് പുതിയ ബില്ലിന്റെ പേര്. ബില്ല് വിവേചനപരമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബില്ലിന്‍മേല്‍ വോട്ടെടുപ്പ് വേണമെന്ന് എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേന്ദ്രം വോട്ടെടുപ്പ് നടത്തിയതും ബില്ല് പാസായതും. സുപ്രീംകോടതി വിധിക്ക് ശേഷം 229 മുത്തലാഖ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മന്ത്രി രവി ശങ്കര്‍ പ്രസാദ് വിശദീകരിച്ചു.
മുത്തലാഖിനോട് യോജിപ്പില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബില്ലിലെ വ്യവസ്ഥകളോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി. സിവില്‍ വിഷയം ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിലെ വ്യവസ്ഥയോട് യോജിക്കാന്‍ സാധിക്കില്ല. മുസ്ലിംകള്‍ക്കെതിരായ വിവേചനമാണിത്. വിവാഹമോചനം മുസ്ലിംകള്‍ക്കിടയിലെ മാത്രം പ്രശ്‌നമല്ല. എല്ലാ മതവിഭാഗത്തിലുമുണ്ട്. എല്ലാ വിഭാഗത്തെയും ബാധിക്കുന്ന നിയമമാണ് വേണ്ടത്. മുഴുവന്‍ സ്ത്രീകള്‍ക്കും സംരക്ഷണം ഉറപ്പാക്കണം. മുസ്ലിം സ്ത്രീകള്‍ക്ക് ഗുണം ചെയ്യുന്ന വ്യവസ്ഥകളൊന്നും പുതിയ ബില്ലിലില്ല. പിന്നെ എങ്ങനെയാണ് അവകാശ സംരക്ഷണം ആകുക. മുസ്ലിം പുരുഷന്‍മാരെ ശിക്ഷിക്കുന്ന കാര്യമാണ് ബില്ലില്‍ പറയുന്നതെന്നും ശശി തരൂര്‍ പറഞ്ഞു.
ഇനി രാജ്യസഭയില്‍ ബില്ല് പാസാകണം. ശേഷം രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെയാണ് ബില്ല് നിയമമാകുക. ഇത്തവണ ബില്ല് നിയമമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.












Click it and Unblock the Notifications