യുഎപിഎ ഭേദഗതി ബിൽ ലോക്സഭയിൽ പാസായി; കോൺഗ്രസും ഇടതുപക്ഷവും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു
ദില്ലി: യുഎപിഎ ഭേദഗത് ബിൽ ലോക്സഭയിൽ പാസായി. സംഘടനകള്‍ക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരില്‍ കരിമ്പട്ടികയില്‍പ്പെടുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിയ്ക്കും സര്‍ക്കാറിനും വിപുലമായ അധികാരം നല്‍കുന്നതാണ് നിയമഭേദഗതി ബില്‍.
യുഎപിഎ ബിൽ ആർട്ടിക്കിൾ 21ന്റെ ലംഘനം; എല്ലാത്തിനും കാരണം കോൺഗ്രസ്, രൂക്ഷ വിമർശനവുമായി ഉവൈസി!
ഇതിനെതിരെ പ്രതിപക്ഷ പ്രതിഷേധം അരങ്ങേറിയിരുന്നു. കോൺഗ്രസും ഇടതുപക്ഷവും വോട്ടെടുപ്പ് ബഹിഷ്ക്കരിച്ചു. വെറും എട്ട് പേർ മാത്രമാണ് ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. ബിൽ സ്റ്റാന്റിങ് കമ്മറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് സഭയിൽ നിന്ന് ഇറങ്ങി പോയത്.
ഭീകരത കേസുകളില്‍ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളുവര്‍ക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇന്‍സ്‌പെക്ടര്‍മാര്‍ക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി ബില്‍. അതേസമയം ഭീകരപ്രവർത്തനത്തിന്റെ പേരിൽ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ കൂടാതെ തന്നെ എന്‍ഐഎയ്ക്ക് കണ്ടുകെട്ടാമെന്നും ഭേദഗതിയിൽ പറയുന്നു.
യുഎപിഎ ബില്ലിനെതിരെ ഒവൈസി രൂക്ഷ വിമർശനമായി ഉന്നയിച്ചിരുന്നത്. ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണ് യുഎപിഎ ബില്ലെന്നും ജുഡീഷ്യല്‍ അവകാശങ്ങള്‍ക്കെതിരാണിതെന്ന് അദ്ദേഹം തുറന്നടിച്ചു. അതേസമയം ബില്ലിനെതിരെ തൃണമൂൽ എംപി മഹുവയ മോയിത്രയും രൂക്ഷ വിമർശനവുമായി രംഗത്തെത്തി. കേന്ദ്രം ആരെയെങ്കിലും ലക്ഷ്യംവച്ചാല്‍ അവരെ വേട്ടയാടാന്‍ ചില നിയമങ്ങളുടെ സഹായവും ലഭിക്കുന്നു. പ്രതിപക്ഷകക്ഷി നേതാക്കള്‍, ന്യൂനപക്ഷങ്ങള്‍, ആക്ടിവിസ്റ്റുകൾ തുടങ്ങിയ പ്രതികരിക്കുന്നവരെയെല്ലാം സർക്കാർ ദേശവിരുദ്ധരായി മുദ്രകുത്തുകയാണെന്ന് അവർ കുറ്റപ്പെടുത്തി.