മൂന്നാം ഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍
ദില്ലി: തലസ്ഥാനവമായ ദില്ലിയും കേരളവുമടക്കം 14 സംസ്ഥാനങ്ങളാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തില്‍ ബൂത്തിലെത്തുന്നത്. മൊത്തം 91 മണ്ഡലങ്ങളാണ് വ്യാഴാഴ്ച ജനവിധി കുറിക്കുക. ബിഹാര്‍, ഛത്തീസ്ഗഡ്, ഹരിയാന, ഒഡീഷ, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിങ്ങനെ പോകുന്നു മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ നിര.
കേരളത്തില്‍ 269, മധ്യപ്രദേശില്‍ 118, മഹാരാഷ്ട്രയില്‍ 201, ദില്ലിയില്‍ 150 എന്നിങ്ങനെ പോകുന്നു വിവിധ സംസ്ഥാനങ്ങളില്‍ ജനവിധി തേടുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം. ബി ജെ പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, സി പി എം തുടങ്ങിയ പ്രമുഖ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.
മൂന്നാം ഘട്ടത്തില്‍ വിധി നിര്‍ണയിക്കപ്പെടുന്ന സെലിബ്രിറ്റി സ്ഥാനാര്‍ഥികളും അവരുടെ മണ്ഡലങ്ങളും നോക്കൂ. ഏഴ് കേന്ദ്രമന്ത്രിമാരുമുണ്ട് ഇന്ന് ജനവിധി തേടുന്നവരിൽ.
നഗ്മ
ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്നുമാണ് സിനിമാ താരമായ നഗ്മ ജനവിധി തേടുന്നത്. പ്രചാരണ ഘട്ടത്തിലെ വിവാദങ്ങളും നഗ്മയെ വാര്‍ത്തകളില്‍ നിറച്ചു.
ശശി തരൂര്‍
തിരുവനന്തപുരം മണ്ഡലത്തിലെ സിറ്റിംഗ് എം പിയാണ് കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍. ഭാര്യ സുനന്ദ പുഷ്‌കറിന്റെ അകാല മരണവും വോട്ടിന് നോട്ട് വിവാദവും തരൂരിനെ എങ്ങിനെ ബാധിക്കും എന്ന് ഇന്നത്തെ ജനവിധിയിലൂടെ അറിയാം.
ജയപ്രദ
ബോളിവുഡ് സുന്ദരി ജയപ്രദ ബിജ്‌നോരില്‍ നിന്നും ഇന്ന് ജനവിധി തേടുന്നു. എസ് പിയുടെ സ്ഥാനാര്‍ഥിയാണ് ജയ.
നിതിന്‍ ഗഡ്കരി
അഴിമതി ആരോപണവിധേയനായ മുന്‍ ബി ജെ പി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് നിര്‍ണായക ദിവസമാണ് ഇന്ന്. ആര്‍ എസ് എസിന്റെ ശക്തി കേന്ദ്രമായ നാഗ്പൂരാണ് ഗഡ്കരിയുടെ മണ്ഡലം.
ഷാസിയ ഇല്‍മി
ആം ആദ്മി പാര്‍ട്ടിയുടെ തീപ്പൊരി വനിതാ നേതാവായ ഷാസിയ ഇല്‍മി ഇന്ന് ജനവിധി തേടുന്നു. ഗാസിയാബാദില്‍ ജനറല്‍ വി കെ സിംഗാണ് ഇല്‍മിയുടെ പ്രധാന എതിരാളി.
മനോജ് തിവാരി
ഭോജ്പൂരി നടനായ മനോജ് തിവാരി ബി ജെ പി ടിക്കറ്റിലാണ് മത്സരിക്കുന്നത്. തലസ്ഥാനമായ ദില്ലിയിലെ നോര്‍ത്ത് ഈസ്റ്റാണ് മനോജിന്റെ മണ്ഡലം.
ഗുല്‍ പനാഗ്
ആം ആദ്മി പാര്‍ട്ടിയുടെ മറ്റൊരു സെലിബ്രിറ്റി സ്ഥാനാര്‍ഥിയാണ് ഗുല്‍ പനാഗ്. ചണ്ഡിഗഡിലാണ് പനാഗ് മത്സിരിക്കുന്നത്.
കിരണ്‍ ഖേര്‍
ബോളിവുഡ് നടിയും അനുപം ഖേറിന്റെ ഭാര്യയുമായ കിരണ്‍ ഖേറാണ് ഗുല്‍ പനാഗിന്റെ എതിരാളി.
കപില്‍ സിബല്‍
കേന്ദ്രമന്ത്രി കപില്‍ സിബലിന്റെ ചാന്ദ്‌നി ചൗക്കിലെ മത്സരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വോട്ട് കിട്ടാനായി സിബല്‍ പണം വിതരണം ചെയ്യുന്നു എന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ഥിയായ അശുതോഷാണ് പരാതി നല്‍കിയത്.
വി കെ സിംഗ്
മുന്‍ കരസേന മേധാവിയായ ജനറല്‍ വി കെ സിംഗിന് ഇത് ആദ്യ മത്സരമാണ്. ബി ജെ പി ടിക്കറ്റില്‍ ഗാസിയാബാദില്‍ നിന്നാണ് സിംഗ് മത്സരിക്കുന്നത്.
ഡോ ഹര്‍ഷ വര്‍ദ്ധന്‍
ദില്ലി പ്രതിപക്ഷ നേതാവായിരുന്നു ഇത്തവണ ബി ജെ പി നേതാവ് ഡോ ഹര്‍ഷവര്‍ദ്ധനന്‍. കപില്‍ സിബലിനും അശുതോഷിനും എതിരായി ചാന്ദ്‌നി ചൗക്കിലാണ് ഇദ്ദേഹം മത്സരിക്കുന്നത്.
മീരാ കുമാര്‍
ലോക്‌സഭാ സ്പീക്കറായ മീരാകുമാറും മൂന്നാം ഘട്ടമായ ഇന്ന് ജനവിധി തേടുന്നവരിലുണ്ട്. ബിഹാറിലെ സസാറാമില്‍ നിന്നാണ് മീര കുമാര്‍ മത്സരിക്കുന്നത്.