അനന്തപുരിയുടെ സ്വന്തം ശശി തരൂർ; ഇത്തവണ പോരാട്ടം കനക്കും
Recommended Video
കേരളത്തെ സംബന്ധിച്ച് ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും ഒരുപോലെ അറിയപ്പെടുന്ന നേതാവാണ് ശശി തരൂർ. ഐക്യരാഷ്ട്രസഭയിലെ അണ്ടർ സെക്രട്ടറി, നയതന്ത്രജ്ഞൻ, എഴുത്തുകാരൻ, പ്രാസംഗികൻ, മുൻകേന്ദ്രമന്ത്രി അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് ശശി തരൂരിന്. ഐക്യരാഷ്ട്ര സഭയിലെ അണ്ടർ സെക്രട്ടറി പദവിയിൽ നിന്നും രാഷ്ട്രീയത്തിലെ ഭാഗ്യ പരീക്ഷണത്തിന് ശശി തരൂർ ഇറങ്ങുന്നത് 2009ലാണ്.
2009ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നും ശശി തരൂർ ജനവിധി തേടി. അന്തർ ദേശീയ തലത്തിൽ തിളങ്ങിയ ശശി തരൂരിന്റെ പ്രതിച്ഛായ അദ്ദേഹത്തിന് മണ്ഡലത്തിൽ അനായാസ വിജയം സമ്മാനിച്ചു. സിപിഐയുടെ പി രാമചന്ദ്രന്‍ നായർക്കതിരെ ഒരു ലക്ഷത്തിനടുത്ത് വോട്ടുകള്‍ക്കാണ് അദ്ദേഹം വിജയിച്ചത്. ദേശീയ രാഷ്ട്രീയത്തിലെ കരത്തുറ്റ നേതാവിന്റെ വളർച്ചയുടെ തുടക്കം അവിടെ നിന്നായിരുന്നു. വിവാദങ്ങൾക്കൊപ്പമായിരുന്നു എന്നും ശശി തരൂറിന്റെ യാത്ര. ഐപിഎൽ ഇടപാട് മുതൽ സുനന്ദാ പുഷ്കറിന്റെ മരണം വരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്.
ജന്മം കൊണ്ട് മലയാളിയാണെങ്കിലും ശശി തരൂർ വളർന്നതും പഠിച്ചതുമെല്ലാം മറുനാട്ടിലാണ്. കൽക്കട്ടയിലും ബോംബെയിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറി. തുടർന്ന് 1978 മുതൽ 2007 വരെ ഐക്യരാഷ്ട്രസഭയിൽ അദ്ദേഹത്തിന് പ്രവർത്തിക്കാനായത് മലയാളികൾക്കും അഭിമാനമാണ്.
2009ലെ കന്നി അംഗത്തിൽ തന്നെ ലോക്സഭയിലെത്തിയ പ്രഗത്ഭനായ എംപിക്ക് പാർട്ടി കേന്ദ്ര വിദേശ കാര്യ സഹമന്ത്രിസ്ഥാനം നൽകി. എന്നാൽ ഐപിഎൽ വിവാദങ്ങളെ തുടർന്ന് 2010ൽ അദ്ദേഹത്തിന് സ്ഥാനമൊഴിയേണ്ടി വന്നു. തുടർന്ന് വന്ന മന്ത്രിസഭാ പുനസംഘടനയിൽ തരൂരിന് മന്ത്രി സ്ഥാനം തിരികെ ലഭിച്ചു. മാനവവിഭവശേഷി വകുപ്പ് മന്ത്രിയായി.
2014ൽ ശശി തരൂരിനെ തന്നെയാണ് കോൺഗ്രസ് തിരുവനന്തപുരം പിടിക്കാൻ ഇറക്കിയത്. രാജ്യം മുഴുവൻ അലയടിച്ച മോദി പ്രഭാവത്തിൽ വലിയ പ്രതീക്ഷകളോടെ ബിജെപി അക്കുറി ഒ രാജഗോപാലിനെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കി. സിപിഐ സ്ഥാനാര്‍ത്ഥി ബെന്നറ്റ് എബ്രഹാമും. ഒരു ഘട്ടത്തില്‍ രാജഗോപാല്‍ വിജയച്ചേക്കും എന്ന് പോലും പ്രതീക്ഷിക്കപ്പെട്ടു. പക്ഷേ, അന്തിമ ഫലം വന്നപ്പോള്‍ ശശി തരൂര്‍ 15,470 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. തുടർന്ന് രണ്ടാം വട്ടവും തിരുവനന്തപുരത്തിന്റെ എംപിയായി ശശിതരൂർ ലോക്സഭയിലെത്തി.
ഇംഗ്ലീഷ് ഭാഷയിലുള്ള ശശി തരൂരിന്റെ പ്രാവീണ്യം പ്രശസ്തമാണ്. കടിച്ചാൽപൊട്ടാത്ത ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് ആളുകളെ വട്ടം ചുറ്റിക്കാറുണ്ട് അദ്ദേഹം. വിവാദ പരാമർശങ്ങളും ദേശീയ രാഷ്ട്രീയത്തിലെ തന്റെ നിലപാടുകലെയും തരൂരിനെ എന്നും വാർത്തകളിൽ നിറയ്ക്കാറുണ്ട്. സജീവ രാഷ്ട്രീയ പ്രവർത്തനത്തിന് സോഷ്യൽ മീഡിയ എങ്ങനെ ഉപയോഗിക്കാമെന്ന് രാഷട്രീയ പാർട്ടികൾക്ക് കാണിച്ച് കൊടുത്ത നേതാവാണ് അദ്ദേഹം. സോഷ്യൽ മീഡിയയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ നരേന്ദ്ര മോദി എത്തുന്നതിന് മുമ്പ് ട്വിറ്ററിൽ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടർന്ന നേതാവാണ് ശശി തരൂർ.
എംപി എന്ന നിലയിൽ ഇക്കാലയളവിൽ ശശി തരൂരിന്റെ ജനപ്രീതി ഉയർന്നിട്ടേയുള്ളു. തിരുവനന്തപുരത്തിന്റെ വികസനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കാൻ അദ്ദേഹത്തിനായി. കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാലും തരൂരിന്റെ പ്രകടനം മികച്ചതാണ് എന്ന് പറയാതെ വയ്യ. 2014-18 കാലയളവിൽ ലോക്സഭയിൽ 80 ചർച്ചകളിൽ മാത്രമാണ് അദ്ദേഹം പങ്കെടുത്തത്. സംസ്ഥാന ശരാശി 135 ഉം ദേശീയ ശരാശരി 63.8 ഉം ആണെന്ന് ഓർക്കണം. 12 സ്വകാര്യ ബില്ലുകളാണ് അദ്ദേഹം അവതരിപ്പിച്ചത്. 446 ചോദ്യങ്ങളാണ് ഇക്കാലയളവില്‍ തരൂര്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. സംസ്ഥാന ശരാശരി ഇക്കാര്യത്തില്‍ 398 ഉം ദേശീയ ശരാശരി 273 ഉം ആണ്. 86 ശതമാനം ഹാജര്‍ നിലയും അദ്ദേഹത്തിനുണ്ട്. എംപി ഫണ്ട് വിനിയോഗത്തില്‍ തരൂര്‍ മുന്‍പന്തിയിലാണ്. അനുവദിച്ച എംപി ഫണ്ടായ 22.75 കോടിയില്‍ 16.33 കോടി രൂപയും വിവിധ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.
ഇത്തവണയും കോൺഗ്രസ് ശശി തരൂരിനെ തന്നെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാക്കിയേക്കുമെന്നാണ് സൂചന. ദേശീയ രാഷ്ട്രീയത്തിലും പാർലമെന്റിലും ഒരു പോലെ തിളങ്ങുന്ന തരൂരിന് മണ്ഡലത്തിൽ പ്രത്യേക പരിചയപ്പെടുത്തലുകളുടെ ആവശ്യം ഇല്ല. കഴിഞ്ഞ തവണ കൈവിട്ട് പോയ മണ്ഡലം എങ്ങനെയും തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. സുരേഷ് ഗോപി മുതൽ കെ സുരേന്ദ്രൻ വരെയുള്ളവരുടെ പേരുകളാണ് ഇവിടെ ഉയർന്ന് കേൾക്കുന്നത്.