ലോക്സഭാ എംപിമാരിൽ ക്രിമിനൽ കുറ്റം നേരിടുന്നവർ 44 ശതമാനം, ശതകോടീശ്വരന്മാർ 5 ശതമാനം; കണക്കുകൾ ഇങ്ങനെ
ന്യൂഡൽഹി: 514 ലോക്സഭാ എംപിമാരിൽ 225 ( 44 ശതമാനം) എംപിമാർക്കെതിരെ ക്രിമിനിൽ കേസുകൾ ഉണ്ടെന്ന് സത്യവാങ്മൂലം. തിരഞ്ഞെടുപ്പ് അവകാശ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആർ) ആണ് സത്യവാങ്മൂലം വിശകലനം ചെയ്തിരിക്കുന്നത്.
വിശകലനം ചെയ്തവരിൽ 5 ശതമാനവും ശതകോടീശ്വരന്മാരാണ്. ആസ്തി 100 കോടിയിൽ കൂടുതലാണ്. സിറ്റിംഗ് എം പിമാരുടെ സത്യവാങ്മൂലം പരിശോധിച്ച എ ഡി ആറിൻ്റെ റിപ്പോർട്ടിൽ ക്രിമിനൽ കുറ്റം ചുമത്തപ്പെട്ട സിറ്റിംഗ് എംപിമാരിൽ 29 ശതമാനം പേർ കൊലപാതക ആരോപണം, കൊലപാതകശ്രമം, സാമുദായിക സംഘർഷം പ്രോത്സാഹിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തുടങ്ങിയ ഗുരുതരമായ ക്രിമിനൽ കേസുകൾ നേരിടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നു.

ഗുരുതരമായ ക്രിമിനൽ കേസുകളുള്ള സിറ്റിംഗ് എം പിമാരിൽ ഒമ്പത് പേർ കൊലക്കേസുകളാണ് നേരിടുന്നത്. ഇതിൽ അഞ്ച് എം പിമാർ ബി ജെപി യിൽ പെട്ടവരാണെന്നാണ് വിശകലന റിപ്പോർട്ട് പറയുന്നത്. 28 എം പിമാർ വധശ്രമവുമായി ബന്ധപ്പെട്ട് കേസുകളിൽ പെട്ടിട്ടുണ്ട്. ഇതിൽ 21 എം പിമാർ ബി ജെ പിയിൽ നിന്നുള്ളവരാണ്. 16 സിറ്റിംഗ് എം പിമാർ സ്ത്രീകൾക്കെതിരെയുള്ള കുറ്റ കൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നേരിടുന്നു. ഇതിൽ മൂന്ന് ബലാത്സംഗ ആരോപണങ്ങൾ ഉൾപ്പെടുന്നു.
ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബീഹാർ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കിടയിലുള്ള ക്രിമിനൽ കേസുകൾ നോക്കുകയാണെങ്കിൽ, അവിടെയുള്ള എം പിമാരിൽ 50 ശതമാനത്തിലധികം ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നവരാണ്.
എം പിമാരുടെ സാമ്പത്തിക വശങ്ങളും റിപ്പോർട്ട് പരിശോധിക്കുന്നുണ്ട്. പ്രധാന പാർട്ടികളിൽ ഏറ്റവും കൂടുതൽ ശതകോടീശ്വരൻ എംപിമാരുള്ളത് ബി ജെ പിക്കും കോൺഗ്രസിനുമാണ്. അതേ സമയം, ചില എം പിമാർക്ക് നൂറുകണക്കിന് കോടികളുടെ ആസ്തിയുണ്ട്, വളരെ കുറഞ്ഞ ആസ്തിയുള്ളവരും ഉണ്ട്. നകുൽ നാഥ് (കോൺഗ്രസ്), ഡി കെ സുരേഷ് (കോൺഗ്രസ്), കനുമുരു രഘു രാമകൃഷ്ണ രാജു (സ്വതന്ത്രൻ) എന്നിവരാണ് ഏറ്റവും കൂടുതൽ ആസ്തിയുള്ള ആദ്യ മൂന്ന് എംപിമാർ.
സിറ്റിംഗ് എംപിമാരുടെ വിദ്യാഭ്യാസ പശ്ചാത്തലം, പ്രായം, ലിംഗവിഭജനം എന്നിവയും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. എം പിമാരിൽ 73 ശതമാനം പേരും ബിരുദമോ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയോ ഉള്ളവരാണ്, അതേസമയം സിറ്റിംഗ് എം പിമാരിൽ 15 ശതമാനം മാത്രമാണ് വനിതകൾ.












Click it and Unblock the Notifications