പഞ്ചാബ് കോണ്‍ഗ്രസ് തൂത്തുവാരും; മഹാരാഷ്ട്രയിലും മുന്നേറ്റം പ്രവചിച്ച് റിപ്പബ്ലിക്-സി വോട്ടർ സര്‍വ്വേ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ഏപ്രില്‍-മെയ് മാസങ്ങളില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. പതിവില്‍ നിന്ന് വ്യത്യസ്തമായ ഒരു സവിശേഷ സാഹചര്യത്തിലാണ് ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ഒരു വശത്ത് ബിജെപി ശക്തമായി നിലയുറപ്പിക്കുമ്പോള്‍ ആവനാഴിയിലെ അവസാന ആയുധവും സംഭരിച്ച് പ്രതിരോധിക്കാനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.
പ്രാദേശിക പാര്‍ട്ടികള്‍ കൂടുതല്‍ നിര്‍ണ്ണായകമവുന്നു എന്നതാണ് 2019 പൊതുതിരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. കൃത്യമായ കണക്ക്കൂട്ടലിലൂടെയാണ് മുന്നോട്ടു പോവുന്നതെങ്കിലും ഒരോ സംസ്ഥാനത്തും വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രീ പോള്‍ സര്‍വ്വേകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ നെഞ്ചിടിപ്പേറ്റുകയാണ്. മഹാരാഷ്ട്രയിലും പഞ്ചാബിലും കോണ്‍ഗ്രസ് സഖ്യം മികച്ച മുന്നേറ്റം കാഴ്ചവെക്കുമെന്ന റിപ്പബ്ലിക് ടിവി സി വോട്ടര്‍ സര്‍വ്വെ ബിജെപിയെ കൂടതുല്‍ ആശങ്കയിലാഴ്ത്തുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
പഞ്ചാബില്‍ കോണ്‍ഗ്രസ്
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി വിവിധ സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് ടിവി സി വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. സംസ്ഥാനത്ത് ബിജെപി തകര്‍ന്നടിയുമെന്ന സൂചനയാണ് സര്‍വ്വേ നല്‍കുന്നത്.
13 ല്‍ 12
13 ലോക്സഭാ സീറ്റുകളാണ് പഞ്ചാബിലുളളത്. നിലവില്‍ വോട്ടര്‍മാരുടെ മനഃസ്ഥിതി വെച്ച് ഇതില്‍ 12 സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് റിപ്പബ്ലിക് ടിവി- സിവോട്ടര്‍ സര്‍വ്വേ അവകാശപ്പെടുന്നത്. ബിജെപിയും ശിരോമണി അകാലിദളും ഉള്‍പ്പെടുന്ന എന്‍ഡിഎ ഒരു സീറ്റിലേക്ക് ഒതുങ്ങും.
ആംആദ്മി
സംസ്ഥാനത്ത് വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്ന ആംആദ്മി പാര്‍ട്ടിക്ക് ഒറ്റ സീറ്റും ലഭിച്ചേക്കില്ല. സ്വതന്ത്രര്‍ക്കും വിജയിക്കാന്‍ കഴിയില്ല. വോട്ട് ഷെയറിങ്ങിലും കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കും. 44ശതമാനം വോട്ടാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന് സര്‍വ്വേ പ്രവചിക്കുന്നത്.
വോട്ട് വിഹിതം
എന്‍ഡിഎ ഒരു സീറ്റിലേക്ക് ഒതുങ്ങുമെങ്കിലും 34.7ശതമാനം വോട്ട് എന്‍ഡിഎ നേടിയേക്കും. ആംആദ്മിക്ക് 16.9 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ സ്വതന്ത്രര്‍ 4.4 ശതമാനം വോട്ടുകള്‍ നേടും. സംസ്ഥാനത്ത് കോണ്‍ഗ്രസ്-ആംആദ്മി സഖ്യത്തിന് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും പിന്നീട് ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയായിരുന്നു.
2014 ല്‍ ബിജെപി
2014 ല്‍ കോണ്‍ഗ്രസ്-എഎപിയും ഔദ്യോഗിമായി സഖ്യരൂപികരണം നടത്തിയിരുന്നില്ലെങ്കിലും ധാരണകളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ശിരോമണി അകാലി ദളുമായി ചേര്‍ന്ന് മത്സരിച്ച് 6 സീറ്റില്‍ വിജയിച്ച ബിജെപിയായിരുന്നു 2014 ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത്.
കോണ്‍ഗ്രസിന് മൂന്ന് സീറ്റ്
ആദ്യമായി പൊതുതിരഞ്ഞെടുപ്പിനെ നേരിട്ട ആംആദ്മി ഏവരേയും ഞെട്ടിച്ചുകൊണ്ട് നാല് സീറ്റുകള്‍ കരസ്ഥമാക്കിയപ്പോള്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു വിജയിക്കാന്‍ കഴിഞ്ഞത്. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാനഭരണം പിടിച്ചതാണ് പഞ്ചാബിന്‍റെ രാഷ്ട്രീയ ചിത്രം മാറുന്നതില്‍ നിര്‍ണ്ണായകമാവുന്നത്.
മഹാരാഷ്ട്രയില്‍
പഞ്ചാബ് കോണ്‍ഗ്രസ് തൂത്തുവാരിയേക്കുമെന്ന് പ്രവചിക്കുന്ന സര്‍വെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസ് സഖ്യം മികച്ച വിജയം നേടുമെന്ന് അഭിപ്രായപ്പെടുന്നു. സംസ്ഥാനത്തെ എന്‍ഡിഎ പിളരുകയും ശിവസേന തനിച്ചു മത്സിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ്-എന്‍സിപി സഖ്യം
സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റില്‍ 28 ഉം കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നേടുമെന്നാണ് റിപബ്ലിക് ടിവി- സീ വോട്ടര്‍ സര്‍വെ അവകാശപ്പെടുന്നത്. ശിവസേനയില്ലാതെ മത്സരിക്കുന്ന എന്‍ഡിഎ 16 സീറ്റ് നേടും. തനിച്ച് മത്സരിക്കുന്ന ശിവസേന 4 സീറ്റുകളിലും വിജയിച്ചേക്കും.
വോട്ട് വിഹിതത്തിലും മുന്നേറും
വോട്ട് വിഹിതത്തിലും കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന്‍റെ മുന്നേറ്റം പ്രകടമായിരിക്കും. 42.4 ശതമാനം വോട്ട് കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കും. ശിവസേനയിതര എന്‍ഡിഎയ്ക്ക് 38.4 ശതമാനം വോട്ടും ശിവസേന തനിച്ച് 11.4 ശതമാനം വോട്ടും നേടും. 30 സീറ്റുകളില്‍ വരെ വിജയിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
കോണ്‍ഗ്രസ് നേടിയ വിജയം
നവംബറില്‍ നടത്തിയ സര്‍വെയില്‍ എന്‍ഡിഎ 23 സീറ്റും കോണ്‍ഗ്രസ് 14 സീറ്റും നേടുമെന്നായിരുന്നു പ്രവചിക്കപ്പെട്ടിരുന്നത്. എന്‍സിപിയും ശിവസേനയും യഥാക്രമം 6 മുതല്‍ 5 സീറ്റ് വരെ നേടുമെന്നും സര്‍വ്വെ പറഞ്ഞു. ഡിസംബറില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഹിന്ദി മേഖലയില്‍ കോണ്‍ഗ്രസ് നേടിയ വിജയം മഹാരാഷ്ട്രയിലെ വോട്ടര്‍മാരിലും പ്രതിഫലിച്ചുവെന്നാണ് സര്‍വ്വെ വ്യക്തമാക്കുന്നത്.
ബിജെപി 23
2014 ലെ തിരഞ്ഞെടുപ്പില്‍ 24 സീറ്റില്‍ മത്സരിച്ച ബീജെപി 23 സീറ്റായിരുന്നു മഹാരാഷ്ട്രയില്‍ നിന്ന് സ്വന്തമാക്കിയത്. 2009 ല്‍ പത്ത് സീറ്റ് മാത്രം ലഭിച്ചിടത്ത് നിന്നാണ് ബിജെപി 14 സീറ്റുകള്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. സഖ്യത്തിന്‍റെ ഭാഗമായി 20 സീറ്റില്‍ മത്സരിപ്പിച്ച ശിവസേന 18 സീറ്റിലും വിജയിച്ചു.
2014 ല്‍ തിരിച്ചടി
2014 ല്‍ കോണ്‍ഗ്രസിനും എന്‍സിപിക്കും വലിയ തിരിച്ചടിയായിരുന്നു സംസ്ഥാനത്ത് നേരിടേണ്ടി വന്നത്. 26 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 2 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. 2009 ല്‍ സംസ്ഥാനത്ത് 18 സീറ്റകളായിരുന്നു ലഭിച്ചത്. 21 സീറ്റില്‍ മത്സരിച്ച എന്‍സിപി കഴിഞ്ഞ തവണത്തേതില്‍ നിന്ന് 4 സീറ്റുകള്‍ നഷ്ടപ്പെടുത്തി അംഗബലം 4 നിര്‍ത്തി.