സുരേന്ദ്രനെ എവിടെയും പിന്തുണക്കില്ല; തിരുവനന്തപുരത്ത് പിന്തുണ മുകുന്ദന്, ശബരിമലയില്‍ ഇരട്ടത്താപ്പ്
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയം ഇളക്കി മറിച്ച കേരളത്തില്‍ ഇത്തവണ വലിയ പ്രതീക്ഷയാണ് ബിജെപി വെച്ചുപുലര്‍ത്തുന്നത്. സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് സമര്‍പ്പിച്ചു കഴിഞ്ഞു.
22 ന് സംസ്ഥാനത്തെത്തുന്ന പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ച നടത്തിയാകും അന്തിമ പട്ടിക തയ്യാറാക്കുക. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ പിപി മുകുന്ദന്‍ തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപിച്ച സാഹചര്യത്തില്‍ കുമ്മനത്തെ തന്നെ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. ശക്തമായി മത്സരം പ്രതീക്ഷിക്കുന്നു മണ്ഡലത്തില്‍ ശിവസേനയും മുകുന്ദന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
വിജയ സാധ്യത
പാര്‍ട്ടി വിജയ സാധ്യത വെച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരമെന്നിരിക്കെ പിപി മുകുന്ദന്‍റെ പ്രഖ്യാപനം ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഞെട്ടലുണ്ടാക്കുന്നുണ്ട്. ഇതിനിടെയാണ് അദ്ദേഹത്തെ പിന്തുണച്ചു കൊണ്ട് ശിവസേനയും രംഗത്ത് എത്തുന്നത്.
ബിജെപിയെ പിന്തുണക്കില്ല
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ഉള്‍പ്പടെ കേരളത്തിലെ ഒരു സീറ്റിലും ബിജെപിയെ പിന്തുണക്കില്ലെന്നും ശിവസേന വ്യക്തമാക്കുന്നു. ശബരിമല വിഷയത്തില്‍ ബിജെപി സ്വീകരിച്ചത് ഇരട്ടത്താപ്പായിരുന്നെന്നാണ് തൃശൂരില്‍ ചേര്‍ന്ന ശിവസേന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിലയിരുത്തുന്നത്.
തീരുമാനം
തിരുവനന്തപുരത്ത മത്സരിക്കാനുള്ള തീരുമാനത്തില്‍ പിപി മുകുന്ദന്‍ ഉറച്ചു നില്‍ക്കുയാണെങ്കില്‍ അദ്ദേഹത്തെ പിന്തുണക്കാന്‍ ശിവസേന തീരുമാനിച്ചു. ശബരിമല വിഷയത്തിൽ സിപിഎമ്മുമായി ചേര്‍ന്ന് കെ സുരേന്ദ്രൻ രാഷ്ട്രീയം കളിക്കുകയായിരുന്നു.
കെ സുരേന്ദ്രന് പിന്തുണയില്ല
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ എവിടെ മത്സരിച്ചാലും പിന്തുണ നല്‍കേണ്ടതില്ലെന്നും ശിവസേന തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ എന്‍ഡിഎയില്‍ ഉണ്ടായ വിള്ളലുകള്‍ കേരളത്തിലും ശിവസേനയുടെ തീരുമാനത്തിന് ഇടയാക്കിയിരിക്കാം എന്നാണ് വിലയിരുത്തല്‍.
വേദി പങ്കിട്ടത്
അതേസമയം തിരുവനന്തപുരത്ത് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന പിപി മുകന്ദന്‍ ഇന്ന് കുമ്മനം രാജശേഖരുനുമായി വേദി പങ്കിട്ടത് ശ്രദ്ധേയമായി. ബിജെപിയുടെ സന്നദ്ദ സംഘടനയായ സേവാഭാരതി കോഴിക്കോട് ചെറുവറ്റയില്‍ നടത്തിയ പരിപാടിയിലാണ് കുമ്മനത്തോടൊപ്പം പിപി മുകുന്ദന്‍ വേദി പങ്കിട്ടത്.
രാഷ്ട്രീയമില്ല
കുമ്മനം രാജശേഖരനായിരുന്നു ഉദ്ഘാടനകന്‍.ഉദ്ഘാടനത്തിനെത്തിയ കുമ്മനം രാജശേഖരനെ സ്വീകരിക്കാനും പി പി മുകുന്ദനുണ്ടായിരുന്നു. വേദി പങ്കിട്ട് കുമ്മനം രാജശേഖരന് കൈകൊടുത്ത് അഭിവാദ്യംചെയ്ത മുകുന്ദന്‍ പക്ഷെ പ്രസംഗത്തില്‍ രാഷ്ട്രീയമൊന്നും സൂചിപ്പിച്ചില്ല.
സേവാഭാരതിയുടെ പരിപാടിയില്‍
സംസ്ഥാന നേതൃത്ത്വത്തിന്‍റെ അവഗണനയില്‍ നീരസം പൂണ്ടാണ് പിപി മുകുന്ദന്‍ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങുന്നത്. ശിവസേനയുടെ പിന്തുണയുള്ള അദ്ദേഹത്തെ ബിജെപിയിലേയും ആര്‍എസ്എസിലേയും വലിയൊരു വിഭാഗവും അനുകൂലിക്കുന്നുണ്ട്. ഈ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടെയാണ് സേവാഭാരതിയുടെ പരിപാടിയില്‍ പങ്കെടുത്ത്.
ഒരു സീറ്റും നേടാന്‍ പോവുന്നില്ല
തിരുവനന്തപുരത്ത് മത്സരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച പിപി മുകുന്ദന്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശങ്ങളായിരുന്നു ഉന്നയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഒരു സീറ്റും നേടാന്‍ പോവുന്നില്ല. ശബരിമല വിഷയവും നാമജപത്തിലെ ജന പങ്കാളിത്തവും വോട്ടായി മാറില്ല.
തെറ്റ് തിരുത്താന്‍
ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ തെറ്റ് തിരുത്താനാണ് തന്‍റെ മത്സരം. ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം നിരന്തരം നടത്തിയ നിലപാട് മാറ്റങ്ങള്‍ പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പമുണ്ടാക്കി. എന്താണ് പാര്‍ട്ടി നിലപാടെന്ന് പ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്ത് ഉണ്ടായത്.
ശബരിമല
ശബരിമല പ്രശ്നം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. തിരുവനന്തപുരത്ത് മത്സരിക്കുന്നതിന്‍റെ പേരില്‍ തന്നെ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ. പാര്‍ട്ടിയില്‍ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ തരുമെന്ന് പലവട്ടം പറയുകയും പിന്നീട് വാക്കു മാറ്റുകയും ചെയ്തെന്ന് മുകുന്ദന്‍ ആരോപിക്കുന്നു.
പൂര്‍ണ്ണമായും പരാജയപ്പെട്ടു
സ്വീകരിച്ച നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നതിലും പാര്‍ട്ടിയെ കെട്ടുറപ്പോടെ നയിക്കുന്നതിലും ശ്രീധരന്‍ പിള്ള പൂര്‍ണ്ണമായും പരാജയപ്പെട്ടു. അതിനാല്‍ തന്നെ പാര്‍ട്ടിയില്‍ ഉടന്‍ പുനഃക്രമീകരണം ഉണ്ടാകണണം. ബിഡിജെഎസ് വന്നത് കൊണ്ട് ഈഴവ സമുദായം ബിജെപിക്ക് വോട്ട് ചെയ്യണമെന്നില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി.
ഒന്നും പറയാനില്ലെ
എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തിൽ പിപി മുകുന്ദൻ മത്സരിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ പി എസ് ശ്രീധരൻ പിള്ള തയ്യാറായില്ല. മുകുന്ദന്‍ മത്സരിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഇതെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടത്.