യുപിയില്‍ ചീറ്റിപോയ പ്രിയങ്കയുടെ തന്ത്രങ്ങള്‍: മഹാസഖ്യത്തിന് മുന്നില്‍ പിടിച്ചു നിന്ന് ബിജെപി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായി കോണ്‍ഗ്രസ് നിയമിച്ചത്. പ്രിയങ്കഗാന്ധിയുടെ വരവ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അവേശം സൃഷ്ടിച്ചെങ്കിലും വോട്ടെടുപ്പില്‍ അതൊന്നും ഒരു തരിപോലും പ്രതിഫലിച്ചില്ലെന്നാണ് ഉത്തര്‍പ്രദേശിലെ വോട്ടെണ്ണല്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തെ 70 ലേറെ സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ റായ് ബറേലി, അമേത്തി, ധൗർ ഹരാ, കാൺപൂർ, ഉന്നക്കാവ്, ഫത്തേപ്പൂർ സ്ക്രീ എന്നിങ്ങനെ ചില സീറ്റുകളിൽ ഒഴിച്ചാൽ മറ്റൊരു മണ്ഡലത്തിലും കാര്യമായ ഒരു പ്രകടനം പോലും കാഴ്ച്ചവെക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റായ അമേഠിയില്‍ പോലും നിലവില്‍ കോണ്‍ഗ്രസ് പിന്നിലാണ്. രാഹുലിനായി പ്രിയങ്ക നേരിട്ട് പ്രചരണം നയിച്ച് മണ്ഡലം കൂടിയാണ് അമേഠി.
എസ്പി-ബിഎസ്പി-ആര്‍എല്‍ഡി മഹാസഖ്യം യുപിയില്‍ ഇത്തവണ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും 21 സീറ്റുകളില്‍ മാത്രമാണ് അവര്‍ ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം 56 സീറ്റുകളിലാണ് ഉത്തര്‍പ്രദേശില്‍ ബിജെപി ഇപ്പോള്‍ മുന്നിട്ടു നില്‍ക്കുന്നത്. പല സീറ്റുകളിലും മത്സരം ബിജെപിയും മഹാ ഗഡ്ബന്ധൻ സ്ഥാനാർത്ഥികളും തമ്മിലായിരുന്നു മത്സരം നടന്നത്. 78 സീറ്റുകളിലായിരുന്നു മഹാസഖ്യം മത്സരിച്ചത്.
മഹാസഖ്യത്തിന്റെ സ്ഥാനാർത്ഥികൾക്ക് കിട്ടിയേക്കുമായിരുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം കോണ്‍ഗ്രസ് എളുപ്പമാക്കി എന്ന ആരോപണം വരുംനാളുകളില്‍ പ്രിയങ്ക ഗാന്ധി നേരിടേണ്ടി വരും.