മഹാരാഷ്ട്ര സർക്കാരിൽ പൊട്ടിത്തെറി! ശിവസേനയുടെ ഏക മുസ്ലീം മന്ത്രി രാജി വെച്ചതായി റിപ്പോർട്ട്!
മുംബൈ: മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സര്‍ക്കാരില്‍ പൊട്ടിത്തെറി. മന്ത്രിസഭാ വികസനത്തെ തുടര്‍ന്ന് ഉടലെടുത്ത അസംതൃപ്തി ശിവസേന മന്ത്രിയുടെ രാജിയിലേക്ക് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.
ശിവസേനയുടെ ഏക മുസ്ലീം മന്ത്രിയായ അബ്ദുള്‍ സത്താര്‍ രാജി വെച്ചതായാണ് വിവരം. വകുപ്പ് വിഭജനത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണം എന്നാണ് സൂചന. സര്‍ക്കാര്‍ രൂപീകരിച്ച് ദിവസങ്ങള്‍ കഴിയുന്നതിനിടെയുളള മന്ത്രിയുടെ രാജി കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ്. അതേസമയം ശിവസേന നേതൃത്വം രാജിവാര്‍ത്ത നിഷേധിച്ചു.
സഹമന്ത്രി പദവി മാത്രം
ഉദ്ധവ് താക്കറെ സര്‍ക്കാരിലെ നാല് മുസ്ലീം മന്ത്രിമാരില്‍ ശിവസേനയില്‍ നിന്നും ഇടംപിടിച്ച നേതാവാണ് അബ്ദുള്‍ സത്താര്‍. ക്യാബിനറ്റ് റാങ്കില്ലാത്ത സഹമന്ത്രി പദവിയാണ് അബ്ദുള്‍ സത്താറിന് ലഭിച്ചത്. ഇതാണ് മന്ത്രിസ്ഥാനം രാജി വെയ്ക്കാനുളള തീരുമാനത്തിലേക്ക് അബ്ദുള്‍ സത്താറിനെ എത്തിച്ചത് എത്തിച്ചത്. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായാണ് അബ്ദുള്‍ സത്താര്‍ അടക്കമുളളവര്‍ മന്ത്രിമാരാക്കപ്പെട്ടത്.
ഒരാഴ്ച തികയും മുൻപ്
മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പോലും തികയുന്നതിന് മുന്‍പാണ് അബ്ദുള്‍ സത്താര്‍ രാജി പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് അശോക് ചൗഹാനും ശിവസേനയില്‍ നിന്ന് ആദിത്യ താക്കറെയും അടക്കം ക്യാബിനറ്റ് പദവിയുളള മന്ത്രിമാരായി അബ്ദുള്‍ സത്താറിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതാണ് സേന എംഎല്‍എയെ ചൊടിപ്പിച്ചതും.
രാജിക്കത്ത് കിട്ടിയിട്ടില്ല
അതേസമയം രാജിക്കത്ത് ഇതുവരെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഓഫീസില്‍ എത്തിയിട്ടില്ല എന്നാണ് സൂചന. പാര്‍ട്ടി സെക്രട്ടറി അനില്‍ ദേശായിക്ക് രാജിക്കത്തയച്ചു എന്നാണ് അബ്ദുള്‍ സത്താറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അബ്ദുള്‍ സത്താര്‍ രാജി വെച്ചിട്ടില്ലെന്നും തനിക്കോ പാര്‍ട്ടിയിലെ മറ്റാര്‍ക്കെങ്കിലുമോ രാജിക്കത്ത് നല്‍കിയിട്ടില്ല എന്നുമാണ് അനില്‍ ദേശായി വ്യക്തമാക്കുന്നത്.
വാര്‍ത്തകള്‍ സാങ്കല്പ്പികം
അബ്ദുള്‍ സത്താര്‍ രാജി വെച്ചു എന്നുളള വാര്‍ത്തകള്‍ സാങ്കല്പ്പികം മാത്രമാണെന്നും അനില്‍ ദേശായി പറയുന്നു. അബ്ദുള്‍ സത്താറിന്റെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന് ശിവസേന മുതിര്‍ന്ന നേതാവ് ഏക്നാഥ് ഷിന്‍ഡെയും പ്രതികരിച്ചു. അതേസമയം മന്ത്രിസഭയില്‍ പ്രധാനപ്പെട്ട പദവി ലഭിക്കാത്തതില്‍ അബ്ദുള്‍ സത്താര്‍ അതൃപ്തനാണ് എന്നത് ശിവസേന നേതാവ് സജ്ഞയ് റാവുത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്.
സര്‍ക്കാര്‍ ശിവസേനയുടേതല്ല
മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്നെ നേരിട്ട് അബ്ദുള്‍ സത്താറുമായി സംസാരിക്കുമെന്നും അതോടെ അദ്ദേഹത്തിന്റെ പരാതികള്‍ മാറുമെന്നും റാവുത്ത് പറഞ്ഞു. മന്ത്രിസഭാ വികസനമുണ്ടാകുമ്പോഴൊക്കെത്തന്നെ ആഗ്രഹിച്ച പദവി കിട്ടാത്തതിന്റെ പേരില്‍ പല നേതാക്കളും നിരാശരാകാറുണ്ട്. അവര്‍ മനസ്സിലാക്കേണ്ടത് സര്‍ക്കാര്‍ ശിവസേനയുടേതല്ല മഹാ വികാസ് അഖാഡിയുടേതാണ് എന്നാണ് എന്നും സജ്ഞയ് റാവുത്ത് പറഞ്ഞു.
പുറത്ത് നിന്നുളള ആൾ
പുറത്ത് നിന്ന് വന്നിട്ടുളള ആളായിരുന്നിട്ട് കൂടി അബ്ദുള്‍ സത്താറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും സജ്ഞയ് റാവുത്ത് പറഞ്ഞു. നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന അബ്ദുള്‍ സത്താര്‍ 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് രാജി വെച്ച് ശിവസേനയില്‍ ചേര്‍നന്നത്. സിലോഡ് നിയോജക മണ്ഡലത്തില്‍ നിന്ന് നാല് തവണ എംഎല്‍എയായി. 2014ലെ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.