റായ്ഗഡ് ദുരന്തത്തില്‍ വിങ്ങിപ്പൊട്ടി സാവന്ത്.... രക്ഷപ്പെട്ട ഒരേയൊരാള്‍.... വിവരണങ്ങള്‍ ഞെട്ടിക്കും!
റായ്ഗഡ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 33 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രക്ഷപ്പെട്ടയാളുടെ വിവരണങ്ങള്‍ ഞെട്ടിക്കുന്നത്. സംഭവത്തിലെ ഏക ദൃക്‌സാക്ഷിയും പ്രകാശ് സാവന്ത് ദേശായി എന്നയാള്‍ തന്നെയാണ്. ദാപോളി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും വിനോദയാത്രയ്ക്കായി പോയിരുന്ന ബസാണ് റായ്ഗഹഡില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. അതേസമയം രക്ഷപ്പെട്ട സാവന്ത് തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവം എങ്ങനെ നടന്നു എന്ന അന്വേഷണത്തിലായിരുന്നു പോലീസ്.
സിനിമാ കഥയെ വെല്ലുന്ന തരത്തിലാണ് താന്‍ രക്ഷപ്പെട്ടതെന്ന് സാവന്ത് പറയുന്നു. നേരത്തെ അപകടം നടന്ന സ്ഥലത്ത് നിന്ന് ചിലരെ കാണാതായിരുന്നു. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലവും പോലീസ് ശക്തമാക്കിയിരുന്നു. കനത്ത മഴയും മോശം കാലാവസ്ഥയുമാണ് അപകടത്തിന് കാരണമെന്നായിരുന്നു പോലീസിന്റെ നിഗമനം.
സാവന്തിനെ രക്ഷിച്ചത് ഭാഗ്യം
ഭാഗ്യവും ധൈര്യവും ഒന്നിച്ച് ചേര്‍ന്നാണ് സാവന്ത് രക്ഷപ്പെട്ടത്. മഹാബലേശ്വറിലേക്ക് വിനോദയാത്രയ്ക്കായി പോയി സംഘത്തില്‍ വച്ച് തനിക്കുണ്ടായത് ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത അനുഭവമാണെന്ന് സാവന്ത് പറയുന്നു. ഡ്രൈവര്‍ക്ക് കണ്‍ട്രോള്‍ തെറ്റി ബസ് 500 അടി താഴ്ച്ചയിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്ന് സാവനന്ത് വ്യക്തമാക്കി.
പൊട്ടിപ്പൊളിഞ്ഞ റോഡ്
ചെളിയും കല്ലും നിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെയായിരുന്നു ഞങ്ങളുടെ ബസ് സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ ബസിന്റെ ടയര്‍ ചെളിയില്‍പ്പെട്ട് ഇടത്തോട്ട് തെന്നുകയും കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നും സാവന്ത് പറയുന്നു. മരണഭയത്താല്‍ ഞാന്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഭാഗ്യം കൊണ്ട് ഞാന്‍ മരത്തില്‍ കുരുങ്ങി. ബസ് കൊക്കയിലേക്കും മറിഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ മരിക്കുന്നത് തനിക്ക് നോക്കി നില്‍ക്കേണ്ടി വന്നുവെന്ന് സാവന്ത് വേദനയോടെ പറയുന്നു.
എണ്ണം കൂടുമായിരുന്നു
ഇപ്പോഴുള്ളതിനേക്കാള്‍ മരണസംഖ്യ കൂടേണ്ടതായിരുന്നുവെന്ന് സാവന്ത് പറഞ്ഞു. ശരിക്കും 40 പേരാണ് ബസില്‍ വരാനിരുന്നത്. എന്നാല്‍ അവസാന നിമിഷം ഇതില്‍ കുറച്ച് പേര്‍ പിന്‍മാറുകയായിരുന്നു. ബസ് ചെറുതായത് കൊണ്ടും ഇരിക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ടുമാണ് ഇവര്‍പിന്‍മാറിയത്. യഥാര്‍ത്ഥത്തില്‍ അവരെ രക്ഷിച്ചത് ഈ തീരുമാനമാണെന്നും സാവന്ത് പറഞ്ഞു. അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയും രംഗത്തെത്തിയിട്ടുണ്ട്.
എല്ലാം അദ്ഭുതം
ബസില്‍ നിന്ന് ചാടിയപ്പോഴും ഞാന്‍ രക്ഷപ്പെട്ടെന്ന് വിചാരിച്ചിട്ടില്ലായിരുന്നു. എങ്ങനെയോ മരത്തില്‍ നിന്ന് താഴെയിറങ്ങി റോഡിലെത്തിയപ്പോള്‍ അവിടെ വലിയൊരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. അതിലൊരാള്‍ എനിക്ക് മൊബൈല്‍ ഫോണ്‍ തന്നു. അതില്‍ നിന്നാണ് ഞാന്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചത്. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ദുരന്തത്തെ അപലപിച്ചു. അവര്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് ഫഡ്‌നാവിസ് അറിയിച്ചു.
തിരച്ചില്‍ ശക്തം
കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തുന്നതിനായി കനത്ത തിരച്ചില്‍ നടത്തുന്നുണ്ട്. ബസ്സിലുണ്ടായിരുന്ന 34 പേരില്‍ 33 ആളുകളും കൊല്ലപ്പെട്ടെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. 25 മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ പുറത്തെത്തിക്കാന്‍ വൈകുമെന്നുമാണ് റിപ്പോര്‍ട്ട്. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നുണ്ട്. ബസിനടിയില്‍ മൃതദേഹങ്ങളുണ്ടോ എന്നും രക്ഷാപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്.
നിശ്ശബ്ദമായി വാട്‌സാപ്പ് ഗ്രൂപ്പ്
തന്റെ സുഹൃത്തുക്കള്‍ മുഴുവന്‍ വിനോദ യാത്രയ്ക്കായി പോയതിന്റെ ദു:ഖത്തിലായിരുന്നു പ്രവീണ്‍ രണ്‍ദിവെ. ദാപോലി കാര്‍ഷിക സര്‍വകലാശാലയിലെ ജോലിക്കാരന്‍ തന്നെയായിരുന്നു പ്രവീണും. ഇവിടെയുള്ളവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ യാത്രയെ കുറിച്ച് ഇയാള്‍ നിരന്തരം ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ രാവിലെ 9.30 മണിയോടെ ഈ ഗ്രൂപ്പ് നിശ്ശബ്ദമാവുകയായിരുന്നു. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം തനിക്ക് പ്രിയപ്പെട്ടവരെല്ലാം മരിച്ചെന്ന വാര്‍ത്തയാണ് രണ്‍ദിവെ കേട്ടത്. എനിക്ക് സുഖമില്ലാത്തത് കൊണ്ടാണ് ഞാന്‍ പോവാതിരുന്നത്. പലതവണ എന്നെ അവര്‍ വിളിച്ചിരുന്നു. പ്രഭാത ഭക്ഷണത്തിനായി വാഹനം നിര്‍ത്തിയപ്പോഴും അവര്‍ മെസ്സേജ് അയച്ചിരുന്നു. എന്നാല്‍ പിന്നീട് അവരൊരിക്കലും സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നും രണ്‍ദിവെ പറഞ്ഞു.
നന്നായി ഷൂ തുടയ്ക്കുന്നയാളെ അവർ പ്രധാനമന്ത്രിയാക്കി; ഇമ്രാൻ ഖാനെ പരിഹസിച്ച് മുൻ ഭാര്യ
ഷുക്കൂര്‍ വധം; സിപിഎം നേതാക്കള്‍ക്കെതിരെ പിടിമുറുക്കി സിബിഐ; ക്രിമിനല്‍ ഗൂഡാലോചന അന്വേഷിക്കുന്നു