മുസ്ലീം ആണോ ദളിതൻ ആണോ ജാട്ട് ആണോ? ഇതൊന്നുമല്ല ഹനുമാൻ കായിക താരമെന്ന് യോഗിയുടെ മന്ത്രി!
ജയ്പൂര്‍: പൊതുതെരഞ്ഞെടുപ്പുകളിലും ഉത്തരേന്ത്യയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബിജെപി എക്കാലവും പ്രചാരണ വിഷയമാക്കിയിട്ടുളളതാണ് രാമജന്മഭൂമി വിഷയം. ഇത്തവണ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാമക്ഷേത്രം നിര്‍മ്മിച്ചില്ല എന്ന കാരണത്താല്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും എതിരെ തിരിഞ്ഞിട്ടുണ്ട് ചില തീവ്ര ഹിന്ദു സംഘടനകള്‍.
ഇത്തവണ തെരഞ്ഞെടുപ്പിന് മുന്‍പ് രാമനില്‍ മാത്രമല്ല, ഹനുമാനിലും ഭാഗ്യം പരീക്ഷിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ബിജെപി. കര്‍ഷക പ്രശ്‌നങ്ങള്‍ അടക്കം നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഒരു നാട്ടില്‍ ഹനുമാന്റെ ജാതിയും മതവും ആണിപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം. ദളിതും ജാട്ടും മുസല്‍മാന്‍ വരെയുമാക്കപ്പെട്ട ഹനുമാന്‍ കായികതാരമായിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍.
ഹനുമാന്‍ ഒരു കായിക താരം
ഹനുമാന്റെ ജാതിയേത് മതമേത് എന്ന ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നതിനിടെയാണ് പുതിയ വാദവുമായി ഉത്തര്‍പ്രദേശിലെ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ രംഗത്ത് വന്നിരിക്കുന്നത്. ഹനുമാന്റെ ജാതി ആരും ചര്‍ച്ച ചെയ്യരുതെന്ന് ചൗഹാന്‍ ആവശ്യപ്പെടുന്നു. ഹനുമാന്‍ ഒരു കായിക താരമായിരുന്നു എന്നാണ് ബിജെപി മന്ത്രിയുടെ വിചിത്രമായ കണ്ടെത്തല്‍.
കായിക താരങ്ങൾ ആരാധിക്കണം
ഹനുമാനെ നിരവധി കായിക താരങ്ങള്‍ ആരാധിക്കുന്നുണ്ട്. ശത്രുക്കളുമായി മല്ലയുദ്ധം നടത്തിയിരുന്ന കായികതാരമായിരുന്നു ഹനുമാന്‍ എന്നാണ് താന്‍ കരുതുന്നതെന്നും എല്ലാ കായിക താരങ്ങളും ഹനുമാനെ ആരാധിക്കണമെന്നും മന്ത്രി പറഞ്ഞു. ഹനുമാന്റെ ജാതി ചര്‍ച്ചകള്‍ തുടങ്ങി വെച്ചത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആയിരുന്നു. ഹനുമാന്‍ ദളിതനാണ് എന്നായിരുന്നു ആദിത്യനാഥിന്റെ വാദം.
ഹനുമാൻ ദളിതൻ
രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ ദളിത് വോട്ട് ലക്ഷ്യം വെച്ച് കൊണ്ടായിരുന്നു യോഗിയുടെ പ്രസ്താവന. ഹനുമാന്റെ ദളിത് ഗോത്രത്തില്‍ ഉള്‍പ്പെട്ട ആളാണ് ബിജെപി സ്ഥാനാര്‍ത്ഥി എന്നും അതുകൊണ്ട് വോട്ട് ചെയ്യണം എന്നുമാണ് യോഗി വാദിച്ചത്. പിന്നാലെ ഹനുമാന്‍ മുസ്ലീം ആണെന്ന് യുപിയിലെ തന്നെ മറ്റൊരു ബിജെപി നേതാവായ ബുക്കല്‍ നവാബ് അവകാശപ്പെട്ടു.
ഹനുമാൻ മുസ്ലീം
ഹനുമാന്റെ പേര് മുസ്ലീം പേരുകളോട് സാമ്യമുളളതാണ് എന്നതായിരുന്നു ബുക്കല്‍ നവാബിന്റെ ന്യായം. റഹ്മാന്‍, കുര്‍ബാന്‍, ഫര്‍മാന്‍ തുടങ്ങിയ പേരുകളെല്ലാം ഹനുമാന്റെ പേരിനോട് സാമ്യമുളളവയാണെന്നും നേതാവ് പറഞ്ഞിരുന്നു. മറ്റൊരു ബിജെപി മന്ത്രിയായ ചൗധരി ലക്ഷ്മണ്‍ നാരായണിന്റെ കണ്ടെത്തല്‍ ഹനുമാന്‍ ജാട്ട് സമുദായക്കാരനാണ് എന്നാണ്.
ഹനുമാൻ ജാട്ട് സമുദായക്കാരൻ
പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ പരിഹരിക്കാന്‍ എടുത്ത് ചാടുന്ന ഹനുമാന്‍ ജാട്ട് സമുദായക്കാരനാകാനേ തരമുളളൂ എന്നായിരുന്നു മന്ത്രി പറഞ്ഞത്. ഹനുമാന്റെ ജാതിയും മതവും ഏതെന്ന് ഉത്തര്‍ പ്രദേശില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ് ഇപ്പോള്‍. രാമനെ പോലെ തന്നെ ഹനുമാനേയും വോട്ടിന് വേണ്ടി ബിജെപി ഉപയോഗിക്കുകയാണ് എന്നാണ് ആക്ഷേപം ഉയരുന്നത്.