‘മോദിയുടെ ഭക്തനാണ് ഭഗവാൻ ജഗന്നാഥൻ’; പ്രസ്താവന വിവാദത്തിൽ, വിശദീകരണവുമായി സംബിത് പത്ര
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭക്തനാണ് ഭഗവാൻ ജഗന്നാഥനെന്ന പ്രസ്താവനയിൽ വിശദീകരണവുമായി ബി ജെ പി നേതാവ് സംബിത് പത്ര. മോദി ജഗന്നാഥന്റെ ഭക്തനാണെന്നാണ് ഉദ്ദേശിച്ചതെന്നും തനിക്ക് സംഭവിച്ചത് നാക്ക് പിഴയാണെന്നും സാംബിത് പത്ര വിശദീകരിച്ചു. പുരി ലോക്സഭ മണ്ഡലത്തിൽ മോദി പങ്കെടുത്ത റോഡ് ഷോയ്ക്ക് ശേഷം പ്രാദേശിക ചാനലിന് നൽകിയ സംബിത് പത്രയുടെ വിശദീകരണമാണ് വിവാദമായത്.
'പ്രധാനമന്ത്രി മോദിയെ കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ജഗന്നാഥൻ മോദിയുടെ ഭക്തനാണ്, നമ്മളെല്ലാം പ്രധാനമന്ത്രി മോദിയുടെ കുടുംബമാണ്. എനിക്ക് എൻ്റെ വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയുന്നില്ല', എന്നായിരുന്നു സംബിത് പത്രയുടെ വാക്കുകൾ. ഇതിന് പിന്നാലെ ഒഡീഷ മുഖ്യമന്ത്രി നവീൻ പാട്നായിക് ഉൾപ്പെടെയുള്ളവർ രംഗത്തെത്തുകയായിരുന്നു. ലോകമെമ്പാടുമുള്ള ഭക്തരെയും ഒഡിഷക്കാരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സംബിത് പത്രയുടെ പരാമർശം എന്ന് നവീൻ പട്നായിക് എക്സിൽ കുറിച്ചു.

'മഹാപ്രഭു ശ്രീ ജഗന്നാഥ പ്രപഞ്ചനാഥനാണ്. മഹാപ്രഭുവിനെ മറ്റൊരു മനുഷ്യൻ്റെ ഭക്തൻ എന്ന് വിളിക്കുന്നത് ഭഗവാനോടുള്ള അവഹേളനമാണ്. ഇത് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജഗന്നാഥ ഭക്തരുടെയും ഒഡിയക്കാരുടേയും വികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തു. ഒഡിയയുടെ അസ്വസ്ഥത്തിന്റെ പ്രതീകമാണ് ജഗന്നാഥൻ. മഹാപ്രഭുവിനെ മറ്റൊരു മനുഷ്യൻ്റെ ഭക്തൻ എന്ന് വിളിക്കുന്നത് തികച്ചും അപലപനീയമാണ്. ബിജെപി പുരി ലോക്‌സഭാ സ്ഥാനാർത്ഥിയുടെ പ്രസ്താവനയെ ഞാൻ ശക്തമായി അപലപിക്കുന്നു. ഏത് രാഷ്ട്രീയ കാര്യത്തിനും മുകളിലാണ് ഭഗവാൻ എന്നാണ് ബിജെപിയോട് എനിക്ക് പറയാനുള്ളത്. പ്രസ്താവനയിലൂടെ നിങ്ങൾ ഒഡിയയുടെ അസ്ഥിത്വത്തെ ആഴത്തിൽ വേദനിപ്പിച്ചു, ഇത് ഇവിടു്തെ ജനങ്ങൾ മറക്കില്ല', അദ്ദേഹം എക്സിൽ കുറിച്ചു.
ഇതിന് മറുപടിയായിട്ടാണ് തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് സംബിത് പാത്ര വിശദീകരിച്ചത്. 'റാലിക്ക് ശേഷം നിരവധി ചാനലിന് ഞാൻ ബൈറ്റ് നൽകിയിരുന്നു. എല്ലായിടത്തും ഞാൻ പറഞ്ഞത് മോദി ജഗന്നാഥ പ്രഭുവിന്റെ ഭക്തനാണെന്നാണ്. തനിക്ക് സംഭവിച്ചത് നാക്ക് പിഴയാണ്. അത് അറിയാതെ സംഭവിച്ചതാണ്. അത് താങ്കൾക്കും അറിയാം. സാർ ഇല്ലാത്ത ഒരു പ്രശ്നം ഉണ്ടാക്കരുത്', സംബിത് പാത്ര കുറിച്ചു.
അതേസമയം സംബിത് പാത്രയുടെ പരാമർശത്തിനെതിരെ കോൺഗ്രസും രംഗത്തെത്തിയിരുന്നു. ജഗന്നാഥനോടുള്ള ഈ അപമാനം ഒഡീഷക്കാരും രാജ്യത്തെ രാജ്യത്തെ ജനങ്ങളും ഒരുകാലത്തും വെച്ച് പൊറുപ്പിക്കില്ലെന്നായിരുന്നു കോൺഗ്രസ് പറഞ്ഞു. രാഹുൽ ഗാന്ധിയും അരവിന്ദ് കെജ്രിവാളും സംബിത് പാത്രയുടെ പരാമർശത്തെ വിമർശിച്ചു. മോദി സ്വയം ചക്രവർത്തിയാവുകയാണെന്നും പ്രവർത്തകർ അദ്ദേഹത്തെ ദൈവമായി കാണുകയാണെന്നുമായിരുന്നു രാഹുലിന്റെ പരിഹാസം.ഭഗവാനെ മോദിയുടെ ഭക്തൻ എന്നുപറയുന്നത് ഭഗവാനെ അപമാനിക്കലാണെന്ന് കെജ്രിവാൾ പറഞ്ഞു.












Click it and Unblock the Notifications