പാസ്പോർട്ടിലെ താമര; സുരക്ഷയുടെ ഭാഗമെന്ന് വിദേശകാര്യ മന്ത്രാലയം, മറ്റ് ചിഹ്നങ്ങളും ഉപയോഗിക്കും
ദില്ലി: പുതിയ പാസ്പോർട്ടുകളിൽ താമര ചിഹ്നം ഉപയോഗിച്ചിരിക്കുന്നത് സുരക്ഷയുടെ ഭാഗമായിട്ടാണെന്നും വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. പാസ്പോർട്ടിൽ താമര ചിഹ്നം ഉപയോഗിച്ചതിനെതിരെ കോൺഗ്രസ് ലോക്സഭയിൽ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. താമര ദേശീയ ചിഹ്നമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
പോക്സോ കേസുകളുടെ വിചാരണ ആറ് മാസത്തില്‍ വേണം: ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് കേന്ദ്രം
പുതിയ പാസ്പോർട്ടുകളിൽ താമര ചിഹ്നം ഉപയോഗിച്ചത് സംബന്ധിച്ച് എംകെ രാഘവൻ എംപിയാണ് ശൂന്യവേളയിൽ ചോദ്യം ഉന്നയിച്ചത്. കോഴിക്കോട് പുതിയതായി വിതരണം ചെയ്ത പാസ്പോർട്ടിലാണ് താമര ചിഹ്നം പതിപ്പിച്ചിരുന്നത്. ഭരണഘടനാ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനുള്ള ബിജെപിയടെ നീക്കത്തിന്റെ ഭാഗമായാണ് പാസ്പോർട്ടുകളിലെ താമരചിഹ്നം എന്നായിരുന്നു എംകെ രാഘവൻ വിമർശനം ഉന്നയിച്ചത്.
താമര നമ്മുടെ ദേശീയ പുഷ്പം ആണെന്നും കൂടുതൽ വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാനുള്ള പുതിയ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് പാസ്പോർട്ടിൽ താമര ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഈ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താമരയ്ക്ക് പുറമെ മറ്റ് ദേശീയ ചിഹ്നങ്ങളും പാസ്പോർട്ടിൽ മാറി മാറി ഉപയോഗിക്കും. നിലവിൽ ഇത് താരയാണ് എന്നാൽ അടുത്ത മാസം മറ്റേതെങ്കിലും ദേശീയ ചിഹ്നമാകും ഉപയോഗിക്കുക. ദേശീയ പുഷ്പം, മൃഗം, വൃക്ഷം തുടങ്ങിയ ഇന്ത്യയുമായി ബന്ധമുള്ള ചിഹ്നങ്ങളാകും ഉപയോഗിക്കുകയെന്നും വിദേശ കാര്യ വക്താവ് വ്യക്തമാക്കി.