ബെംഗളൂര്‍ നിവാസികളെ പരിഭ്രാന്തിയിലാഴ്ത്തി ഉഗ്രശബ്ദവും പ്രകമ്പനവും; ഭൂകമ്പമെന്ന് അഭ്യൂഹം
ബെംഗളൂര്‍: ബെംഗളൂര്‍ നിവാസികളെ പരിഭ്രാന്തിയിലാക്കി ഉഗ്ര ശബ്ദം. ബുധനാവ്ച ഉച്ചയ്ക്ക് 1.30 ഓടെ വൈറ്റ്ഫീല്‍ഡ് മേഖലയിലാണ് ഉച്ചത്തിള്ള ശബ്ദം കേട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രദേശത്തെ നിരവധിയാളുകള്‍ ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. വലിയ ശബ്ദം കേട്ടെന്ന് ചിലര്‍ പറയുമ്പോള്‍ ഇടിമുഴക്കം പോലെ എന്തോ ഒന്നാണ് അനുഭവപ്പെട്ടതെന്നാണ് മറ്റ് ചിലര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഭൂചലനം അനുഭവപ്പെട്ടെന്നും വീടിന്‍റെ ജനലുകളും വാതിലുകളും അഞ്ച് നിമിഷത്തോളും പ്രകമ്പനത്തില്‍ ചലിച്ചുവെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്.
എന്നാല്‍ നഗരത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് ബെംഗളൂരു പോലീസ് കമ്മീഷണർ ഭാസ്‌കർ റാവു വ്യക്തമാക്കുന്നത്. പോലീസ് കണ്‍ട്രോള്‍ റൂമുകളിലേക്ക് ഇതുസംബന്ധിച്ച് ഇതുവരെ ഫോണ്‍കോളുകളൊന്നും വന്നിട്ടില്ല. വിമാനത്തിന്‍റെ ശബ്ദമാണോയെന്ന് പരിശോധിക്കാന്‍ വ്യോമസേന കണ്‍ട്രോള്‍ റൂമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യോമസേനയില്‍ നിന്നുള്ള സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായാണെന്നും അദ്ദേഹം പറഞ്ഞു.

കുക്ക് ടൗൺ, വിവേക് നഗർ, രാമമൂർത്തി നഗർ, ഹൊസൂർ റോഡ്, എച്ച്എഎൽ, ഓൾഡ് മദ്രാസ് റോഡ്, അൾസൂർ, കുന്ദനഹള്ളി, കമ്മനഹള്ളി, സി വി രാമൻ നഗർ, വൈറ്റ്ഫീൽഡ്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിലാണ് ശബ്ദം കേട്ടത്. അഞ്ച് മിനിറ്റോളം പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭിപ്രായപ്പെട്ടത്.
നഗരത്തിന് മുകളിലൂടെ പറന്ന വ്യോമസേനയുടെ ഏതെങ്കിലും ഫൈറ്റര്‍ ജെറ്റിന്‍റെ ശബ്ദമാവാം ഇതെന്ന അഭിപ്രായവും ഉണ്ട്. ശബ്ദത്തിന്റെ വേഗതയേക്കാൾ വേഗത്തിൽ ഫൈറ്റര്‍ ജറ്റുകള്‍ സഞ്ചരിക്കുമ്പോള്‍ ഇടിമുഴക്കം പോലുള്ള ശബ്ദം (സോണിക് ബൂം) അനുഭവപ്പെടാറുണ്ട്. ഒരു വസ്തു ശബ്ദത്തിന്റെ വേഗതയേക്കാൾ വേഗത്തിൽ നീങ്ങുമ്പോൾ അന്തരീക്ഷത്തിൽ ഷോക്ക് തരംഗങ്ങൾ സൃഷ്ടിക്കപ്പെടുന്ന ഒരു പ്രതിഭാസമാണ് സോണിക് ബൂം.
നഗരത്തില്‍ ഭൂകമ്പത്തിന്‍റെ സാധ്യതകള്‍ കർണാടക സംസ്ഥാന പ്രകൃതി ദുരന്തനിവാരണ കേന്ദ്രവും തള്ളിക്കളയുന്നുണ്ട്. ഭൂകമ്പം ഒരു ചെറിയ പ്രദേശത്ത് മാത്രമായി പരിമിതപ്പെടുത്തില്ല, അത് വ്യാപകമാകും. സെന്‍സറുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇന്ന് ഭൂകമ്പത്തിന്‍റെ ലക്ഷണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്ന് പ്രകൃതി ദുരന്തനിവാരണ കേന്ദ്രം ഡയറക്ടർ ശ്രീനിവാസ് റെഡ്ഡി പറഞ്ഞു.












Click it and Unblock the Notifications