Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗ്യാസ് ക്ഷാമത്തെ തോല്‍പിക്കാന്‍ ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്‍പാദിപ്പിക്കും

ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഇന്ത്യയില്‍ പാചകവാതക വിതരണത്തില്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ ഹോട്ടലുകള്‍ എല്‍പിജി ക്ഷാമം കാരണം അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. വിറകടുപ്പും ഇന്‍ഡക്ഷന്‍ കുക്കറുമൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും അതൊന്നും ശാശ്വത പരിഹാരമല്ല. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, കൊച്ചി നഗരങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഹോട്ടലുകളെ എല്‍പിജി ക്ഷാമം ബാധിച്ചിരിക്കുന്നത്.

എന്നാല്‍ ഈ പ്രതിസന്ധിയെ അതീജീവിക്കാനുള്ള ശ്രമത്തിലാണ് ബെംഗളൂരുവിലെ അധികൃതര്‍. 3,000 ടണ്‍ ജൈവ മാലിന്യത്തില്‍ നിന്ന് ബയോ ഗ്യാസ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയാണ് (ജി.ബി.എ). പാചകവാതക വിതരണം സംബന്ധിച്ച ആശങ്കകള്‍ക്കിടയില്‍ നഗരത്തിലെ ജൈവ മാലിന്യത്തെ ഊര്‍ജ്ജമാക്കി മാറ്റാനുള്ള വന്‍ പദ്ധതിയാണ് അണിയറയില്‍ ഒരുങ്ങുന്നത്. മറ്റു നഗരങ്ങള്‍ക്കു കൂടി മാതൃകയാണ് ബെംഗളൂരുവിന്റെ ഈ പദ്ധതി.

LPG crisis

രാജ്യത്തിനാകെ മാതൃക

നഗരത്തില്‍ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന 3,000 ടണ്‍ ജൈവ മാലിന്യത്തെ ബയോ ഗ്യാസാക്കി മാറ്റി പാചകവാതകമായും വൈദ്യുതിയായും ഉപയോഗിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ ഹോട്ടലുകള്‍ക്ക് ആവശ്യമായ ഇന്ധനം നല്‍കുന്നതിനൊപ്പം ഇന്ധന വിലക്കയറ്റത്തെ ഒരു പരിധിവരെ പ്രതിരോധിക്കാനും സാധിക്കുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു.

ജിബിഎ ചീഫ് കമ്മീഷണര്‍ മഹേശ്വര്‍ റാവു കോറമംഗലയിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. നഗരസഭാ പരിധിക്കുള്ളില്‍ കൂടുതല്‍ ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായുള്ള പഠനം ഉടന്‍ പൂര്‍ത്തിയാക്കും. ഓരോ പ്ലാന്റിനും രണ്ടോ മൂന്നോ ഏക്കര്‍ ഭൂമി ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. നിലവിലുള്ള പ്ലാന്റുകള്‍ നവീകരിക്കുന്നതിലൂടെ ഉത്പാദിപ്പിക്കുന്ന ഗ്യാസ് തൊട്ടടുത്തുള്ള ഹോട്ടലുകള്‍ക്ക് വിതരണം ചെയ്യാനാണ് ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള തീരുമാനം. ഇതിന് പുറമെ, വീടുകളില്‍ തന്നെ സ്ഥാപിക്കാവുന്ന 20,000 രൂപ വില വരുന്ന ചെറിയ ബയോഗ്യാസ് യൂണിറ്റുകളെയും അതോറിറ്റി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇത് അടുക്കളയിലെ മാലിന്യത്തെ നേരിട്ട് ഇന്ധനമാക്കി മാറ്റാന്‍ വീട്ടമ്മമാരെ സഹായിക്കും.

മാലിന്യം ഉറവിടത്തില്‍ തന്നെ തരംതിരിക്കുക എന്നത് ഈ പദ്ധതിയുടെ വിജയത്തിന് അത്യന്താപേക്ഷിതമാണെന്ന് കമ്മീഷണര്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. നിലവില്‍ ബെംഗളൂരുവിലുള്ള 12 പ്ലാന്റുകളില്‍ ആറെണ്ണം പ്രവര്‍ത്തനക്ഷമമാണ്. ഓരോ പ്ലാന്റും പ്രതിദിനം അഞ്ച് ടണ്‍ മാലിന്യം സംസ്‌കരിച്ച് ഏകദേശം 200 കിലോ ഗ്യാസ് ഉത്പാദിപ്പിക്കുന്നുണ്ട്. കോറമംഗലയിലെ പ്ലാന്റില്‍ നിന്ന് ഇപ്പോള്‍ തന്നെ പ്രതിദിനം 120 കിലോ ഗ്യാസ് ഒരു ഹോട്ടലിന് നല്‍കുന്നുണ്ട്. കിലോയ്ക്ക് 70 രൂപ നിരക്കിലാണ് ഇത് വില്‍ക്കുന്നത്. ഗ്യാസ് എടുത്തതിനു ശേഷം ലഭിക്കുന്ന അവശിഷ്ടം കര്‍ഷകര്‍ക്ക് ദ്രവരൂപത്തിലുള്ള വളമായി ഉപയോഗിക്കാനും സാധിക്കും.

വരും മാസങ്ങളില്‍ ഗെയില്‍ ഇന്ത്യയുമായി സഹകരിച്ച് പ്രതിദിനം 300 ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള വലിയ പ്ലാന്റും കന്നഹള്ളിയില്‍ സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് 1,000 ടണ്‍ ശേഷിയുള്ള പ്ലാന്റും സ്ഥാപിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഹെരോഹള്ളിയിലെ പ്ലാന്റില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ബയോ-സിഎന്‍ജി വലിയ തോതില്‍ വിറ്റഴിക്കുന്നുണ്ട്. ഭാവിയില്‍ പൈപ്പ് ലൈന്‍ വഴി വീടുകളിലേക്ക് ബയോഗ്യാസ് നേരിട്ട് എത്തിക്കാനുള്ള സാധ്യതകളും അധികൃതര്‍ ഗൗരവമായി പരിശോധിച്ചു വരികയാണ്. പാചകവാതക വില വര്‍ധനയും വിതരണത്തിലെ അനിശ്ചിതത്വവും നേരിടുന്ന സാധാരണക്കാര്‍ക്ക് ബെംഗളൂരുവിന്റെ ഈ നീക്കം വലിയൊരു മാതൃകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+