എല്‍പിജി വില ജൂലൈ മുതല്‍ കുറഞ്ഞേക്കും.. പെട്രോളിനും ഡീസിലും വില കുറയില്ല
അസംസ്‌കൃത എണ്ണയുടെ വിലയില്‍ വന്‍ ഇടിവുണ്ടായിട്ടും പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ഉടന്‍ തന്നെ ഇന്ധനത്തിന്റെ ചില്ലറ വില കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് വ്യവസായ വൃത്തങ്ങള്‍. എന്നാല്‍ ജൂലൈ മുതല്‍ പാചക വാതക വില കുറഞ്ഞേക്കും എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം എല്‍ പി ജി വിതരണങ്ങള്‍ പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് കേന്ദ്രം പുനഃസ്ഥാപിച്ചിരുന്നു.
മാത്രമല്ല എല്ലാ മേഖലാ നിയന്ത്രണങ്ങളും പിന്‍വലിക്കുകയും ചെയ്തു. രാജ്യത്തുടനീളമുള്ള വാണിജ്യ, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ഈ തീരുമാനം വലിയ ആശ്വാസം നല്‍കുന്നതാണ്. ഇറാന്‍-യുഎസ് സമാധാന കരാറിനെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലെ സ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. യുദ്ധത്തിന് മുമ്പ് കണ്ടതുപോലെ സാധാരണ നിലവാരത്തില്‍ എണ്ണ വിപണന കമ്പനികള്‍ എല്‍പിജി വിതരണം ചെയ്യും.

പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബള്‍ക്ക് എല്‍പിജി വിതരണ നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തിയിട്ടുണ്ട്. വാണിജ്യ, വ്യാവസായിക ഉപയോക്താക്കള്‍ക്ക് പ്രതിസന്ധിക്ക് മുമ്പുള്ള ഉപഭോഗ നിലവാരത്തിന്റെ 50% വരെ വിതരണം അനുവദിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇത് സഹായിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വിലയിലും ഇത് പ്രകടമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി കാരണം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് കേന്ദ്ര സര്‍ക്കാര്‍ കുത്തനെ വില കൂട്ടിയിരുന്നു. ഗാര്‍ഹിക സിലിണ്ടറിനും വില വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തില്‍ വില കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം എന്നാണ് വിവരം.
പുതുക്കിയ വില ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഇന്ധനവില കുറച്ചേക്കില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെയുണ്ടായ കനത്ത നഷ്ടം നികത്താനും സമാധാന കരാറിന്റെ നടത്തിപ്പ് നിരീക്ഷിക്കാനും കമ്പനികള്‍ ശ്രമിക്കുന്നതാണ് ഇതിന് കാരണം.
'എണ്ണ വിപണന കമ്പനികള്‍ ഉടന്‍ വില പരിഷ്‌കരിക്കാന്‍ സാധ്യതയില്ല. സമാധാന കരാര്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് അവര്‍ കാത്തിരുന്ന് കാണും. അവര്‍ക്കുണ്ടായ നഷ്ടം വളരെ വലുതായിരുന്നു. പ്രതിദിനം 1,000 കോടി രൂപയായിരുന്ന നഷ്ടം ഇപ്പോള്‍ 500-600 കോടി രൂപയായി കുറഞ്ഞു. നഷ്ടം വളരെ കൂടുതലായതിനാല്‍, അത് നികത്താന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് കുറച്ച് സമയം നല്‍കിയേക്കാം,' ഒരു വിശകലന വിദഗ്ധന്‍ പറഞ്ഞു.
പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ വില്‍പ്പനയില്‍ മെയ് മാസത്തില്‍ പ്രതിദിനം 1,000 കോടി രൂപ വരെ നഷ്ടം കമ്പനികള്‍ നേരിട്ടിരുന്നു. പിന്നീട് പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് ഏകദേശം 7.5 രൂപ വീതം സര്‍ക്കാര്‍ വര്‍ധിപ്പിച്ചതോടെ ഈ നഷ്ടം പ്രതിദിനം 500-600 കോടി രൂപയായി കുറഞ്ഞു. 2026 മാര്‍ച്ച്-മെയ് കാലയളവില്‍ പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയില്‍ ഉണ്ടായ ആകെ നഷ്ടം ഏകദേശം 1 ലക്ഷം കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ത്യന്‍ ക്രൂഡ് ബാസ്‌ക്കറ്റ് വില ബാരലിന് 90 ഡോളറില്‍ താഴെ തുടരുകയാണെങ്കില്‍, നിലവിലെ നഷ്ടത്തിന്റെ അളവില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ സാധ്യതയില്ലെന്ന് ക്രിസില്‍ ഇന്റലിജന്‍സിലെ സെഹുല്‍ ഭട്ട് പറഞ്ഞു. അതേസമയം, സമാധാന കരാര്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ ഊര്‍ജ്ജ വിപണിയിലെ ചാഞ്ചാട്ടം തുടരാന്‍ കാരണമായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.















Click it and Unblock the Notifications