പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക എൽപിജി സിലിണ്ടറിന് 29 രൂപ വർധന, മൂന്ന് മാസത്തിനിടെ രണ്ടാം തവണ
ഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതകത്തിന്റെ (എൽപിജി) വില വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് ഉയർത്തിയത്. ഇതോടെ ഡൽഹിയിൽ 14.2 കിലോ സിലിണ്ടറിന്റെ വില 942 രൂപയായി. നേരത്തെ ഇത് 913 രൂപയായിരുന്നു. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് എൽപിജി വില ഉയർത്തുന്നത്.
ഇതിന് മുമ്പ് മാർച്ച് 7-നാണ് ഗാർഹിക സിലിണ്ടറിന്റെ വില 60 രൂപ വർധിപ്പിച്ചത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അന്താരാഷ്ട്ര വിപണിയിൽ ഇന്ധനവില ഉയർന്നതുമാണ് പുതിയ വിലവർധനയ്ക്ക് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആഗോളതലത്തിൽ ഇന്ധനവിതരണ ശൃംഖലയിൽ നേരിടുന്ന സമ്മർദവും വില നിർണയത്തെ ബാധിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.

എണ്ണവിപണിയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ പൊതുമേഖല എണ്ണക്കമ്പനികൾക്ക് വലിയ സാമ്പത്തിക സമ്മർദമാണ് നേരിടേണ്ടി വരുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. നിലവിലെ കണക്കുകൾ പ്രകാരം ഓരോ ഗാർഹിക എൽപിജി സിലിണ്ടറും വിൽക്കുമ്പോൾ ഏകദേശം 703 രൂപയുടെ നഷ്ടമാണ് കമ്പനികൾക്ക് സംഭവിക്കുന്നത്. പുതിയ വിലവർധനയ്ക്ക് ശേഷവും ഈ നഷ്ടം പൂർണമായി നികത്തപ്പെട്ടിട്ടില്ലെന്നും അധികൃതർ പറയുന്നു.
അതേസമയം ആഗോള വിപണിയിലെ വിലവർധനയുടെ മുഴുവൻ ഭാരം ഉപഭോക്താക്കൾക്ക് മേൽ അടിച്ചേൽപ്പിക്കാതെ ഘട്ടംഘട്ടമായാണ് വില ക്രമീകരണം നടത്തുന്നതെന്നും കേന്ദ്രം വിശദീകരിച്ചു. അന്താരാഷ്ട്ര വിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നിരക്കുകളിൽ മാറ്റം വരുത്തുന്നതെന്നും അധികൃതർ അറിയിച്ചു.
ഗാർഹിക സിലിണ്ടറുകളിലെ നഷ്ടം ഇപ്പോഴും 700 രൂപയ്ക്ക് മുകളിലാണെന്നും അത് കുറയ്ക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ പറഞ്ഞു. വിപണിയിലെ പ്രതിസന്ധി മറികടക്കാനും വിതരണ ശൃംഖല സ്ഥിരതയോടെ നിലനിർത്താനും വിവിധ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അവർ വ്യക്തമാക്കി.
രാജ്യത്തെ എൽപിജി ലഭ്യത ഉറപ്പാക്കുന്നതിനായി ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിനും ഇറക്കുമതി കൂട്ടുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 54 ടി.എം.ടി എൽപിജി ലഭ്യമാക്കിയതായും മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നുണ്ടെങ്കിലും ക്രൂഡ് ഓയിൽ വിതരണത്തിൽ വലിയ തടസ്സങ്ങളില്ലെന്നും രാജ്യത്തെ റിഫൈനറികൾ സാധാരണ നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം എൽപിജിയുടെ മൊത്തം ആവശ്യകതയിൽ നേരിയ കുറവ് രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഉപഭോഗം കുറഞ്ഞതും ബുക്കിംഗ് കാലയളവിൽ വന്ന മാറ്റങ്ങളും ഇതിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. ഡെലിവറി വെരിഫിക്കേഷൻ സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്നും രാജ്യത്ത് ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
എൽപിജിക്ക് പുറമെ പെട്രോൾ ഡീസൽ വിലയും കുതിക്കുകയാണ്. മെയ് പകുതി മുതലയാണ് വില വർധനവ് നടപ്പാക്കി തുടങ്ങിയത്. പെട്രോളിനും ഡീസലിനും ചേർന്ന് ഏകദേശം 7.50 രൂപയുടെ വർധനയുണ്ടായിട്ടുണ്ട്. സിഎൻജി വിലയും കിലോഗ്രാമിന് ആറു രൂപയോളം ഉയർന്നു. എന്നിരുന്നാലും പെട്രോളിൽ ലിറ്ററിന് 11 രൂപയും ഡീസലിൽ 33.6 രൂപയും നഷ്ടം സഹിച്ചാണ് കമ്പനികൾ വിൽപ്പന നടത്തുന്നതെന്നാണ് സർക്കാർ പറയുന്നത്.












Click it and Unblock the Notifications