യുപിയില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം 22 സീറ്റില്‍ മാത്രം, മഹാസഖ്യവുമായി രാഹുലിന്റെ ഒത്തുതീര്‍പ്പ്
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിഎസ്പിയുടെയും സമാജ് വാദിയുടെ പാര്‍ട്ടിയുടെയും ആശങ്കകള്‍ കോണ്‍ഗ്രസ് ഗൗരവത്തിലെടുക്കുന്നു. ത്രികോണ പോരാട്ടം നടക്കുമ്പോള്‍ ബിജെപിക്ക് മുന്‍തൂക്കം ലഭിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ വോട്ടുബാങ്ക് ഉള്ളത്. അതില്‍ ഒത്തുതീര്‍പ്പിന് തയ്യാറായിരിക്കുകയാണ് രാഹുല്‍ ഗാന്ധി. വിജയസാധ്യതയുള്ള സീറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.
മറ്റ് മണ്ഡലങ്ങളില്‍ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ലെങ്കിലും ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവില്ലെന്ന ഉറപ്പും രാഹുല്‍ നല്‍കുന്നുണ്ട്. പ്രാദേശിക നേതാക്കള്‍ക്ക് ഈ നിര്‍ദേശം രാഹുല്‍ നല്‍കിയിട്ടുണ്ട്. ബിഎസ്പിയുടെ വോട്ടുബാങ്ക് കോണ്‍ഗ്രസ് ശക്തമാകുന്നതോടെ പിളരുമെന്ന ആശങ്ക മായാവതി അഖിലേഷ് യാദവിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഹുല്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്.
യുപിയില്‍ വോട്ടുമറിയുന്നു
ഒന്നാം ഘട്ട വോട്ടെടുപ്പ് കഴിഞ്ഞതോടെ മഹാസഖ്യത്തിനുണ്ടായ ആശങ്കയാണ് വോട്ടു ഭിന്നിക്കുന്നുണ്ടോ എന്ന്. സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയുടെയും അതേ പ്രവര്‍ത്തന രീതിയില്‍ കോണ്‍ഗ്രസും രംഗത്തിറങ്ങുന്നതാണ് ഇവരെ ആശങ്കപ്പെടുത്തിയത്. കോണ്‍ഗ്രസുമായി ഒരു ഒത്തുതീര്‍പ്പ് ആവാമെന്നാണ് അഖിലേഷിന്റെ നിലപാട്. എന്നാല്‍ പരസ്യമായി എതിര്‍ത്തത് കൊണ്ട് സഖ്യമുണ്ടാകില്ല. പകരം ഒരു ധാരണയാണ് ഉണ്ടാവുക.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍
കോണ്‍ഗ്രസ് യുപിയിലെ 64 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള 16 സീറ്റുകളില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമല്ല. എന്നാല്‍ ഈ സീറ്റുകള്‍ കോണ്‍ഗ്രസ് വലിയ ബുദ്ധിപൂര്‍വമാണ് ഉപയോഗിക്കുന്നത്. ഇവിടെ പാര്‍ട്ടിക്ക് രണ്ടോ മൂന്നോ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ പതിനായിരം വോട്ടുകള്‍ കൂടുതല്‍ മറിച്ച് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിക്ക് നല്‍കാനാണ് തീരുമാനം.
രാഹുലിന്റെ ഇടപെടല്‍
മഹാസഖ്യം കോണ്‍ഗ്രസിനെയും തന്നെയും എന്തൊക്കെ പറഞ്ഞാലും കാര്യമാക്കേണ്ടെന്നാണ് രാഹുലിന്റെ നിര്‍ദേശം. 2009ല്‍ കോണ്‍ഗ്രസ് വിജയിച്ച 22 സീറ്റുകളില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. രാഹുലും അഖിലേഷുമായി ഒരു ചര്‍ച്ച നടന്നെന്നും അതില്‍ ഒരു രഹസ്യ സഖ്യം പ്രാദേശിക തലത്തില്‍ രൂപീകരിച്ചെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലാണ് ഈ സഖ്യം ഉണ്ടാക്കിയതെന്നാണ് സൂചന.
പ്രിയങ്കയുടെ മാറ്റം
കോണ്‍ഗ്രസിന് വിജയസാധ്യതയുള്ള സീറ്റുകളെല്ലാം പ്രിയങ്കയുടെ കീഴിലാണ്. അവരാണ് ഈ മണ്ഡലങ്ങള്‍ തിരഞ്ഞെടുത്തത്. മായാവതിയുമായി നല്ല ബന്ധം പ്രിയങ്കയ്ക്ക് ഇപ്പോഴും സാധിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം കോണ്‍ഗ്രസ് 26 സീറ്റില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികളെ സഹായിക്കുന്നുണ്ട.് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഒന്‍പത് സ്ഥാനാര്‍ത്ഥികളില്‍ അഞ്ച് പേര് എസ്പി ബിഎസ്പി സഖ്യത്തിന് നേരിട്ടല്ലാതെ ഗുണം ചെയ്യും. ഇവര്‍ ജാതി വോട്ടുകള്‍ മഹാസഖ്യത്തിലേക്ക് മാറ്റാന്‍ കെല്‍പ്പുള്ളവരാണ്.
ജയം ഏതൊക്കെ സീറ്റില്‍
പശ്ചിമ യുപിയില്‍ എട്ട് സീറ്റുകളാണ് ഉള്ളത്. ഇതില്‍ 7 സീറ്റുകള്‍ നേടുമെന്ന് രാഹുലിന് ഉറപ്പുണ്ട്. മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട് കോണ്‍ഗ്രസ്. അവധ് മേഖലയില്‍ 11 സീറ്റുണ്ട്. ഇതില്‍ ബിജെപിയില്‍ നിന്ന് വന്ന മുന്‍ എംപിമാര്‍ അടക്കമുള്ളവര്‍ ഇവിടെ എട്ട് സീറ്റ് വരെ കോണ്‍ഗ്രസിന് ലഭിച്ചേക്കും. പൂര്‍വാഞ്ചലില്‍ അഞ്ച് സീറ്റുണ്ട്. ഇതില്‍ മൂന്നെണ്ണം 2009ല്‍ കോണ്‍ഗ്രസ് നേടിയിരുന്നു. പശ്ചിമ യുപി, അവധ്, പൂര്‍വാഞ്ചല്‍ എന്നിവിടങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസ് ഭിന്നിക്കുന്നുണ്ട്. അവധില്‍ ചില മണ്ഡലങ്ങളില്‍ ദുര്‍ബലരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്.
സഹായം ഇങ്ങനെ
ഗാസിപൂര്‍ യാദവ വോട്ടുകള്‍ ശക്തമായ മണ്ഡലമാണ്. ഇവിടെ മുന്‍ അസംഗഡ് എംപിയായ രമാകാന്ത് യാദവിന് മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസില്‍ എത്തിയ നേതാവാണ് അദ്ദേഹം. എന്നാല്‍ അദ്ദേഹത്തോട് വേറെ മണ്ഡലത്തില്‍ മത്സരിക്കാനാണ് രാഹുല്‍ ആവശ്യപ്പെട്ടത്. രമാകാന്ത് മത്സരിച്ചാല്‍ ബഎസ്പി സ്ഥാനാര്‍ത്ഥി അഫസല്‍ അന്‍സാരിയുടെ വോട്ടുകള്‍ ഭിന്നിച്ച് പോകും. ഗാസിപൂരില്‍ രമാകാന്ത് മത്സരിച്ചാല്‍ കിഴക്കന്‍ യുപിയില്‍ മുസ്ലീങ്ങളുടെ എതിര്‍പ്പും കോണ്‍ഗ്രസിന് നേരിടേണ്ടി വരും. അജിത് കുശ്വാഹയാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇയാള്‍ മഹാസഖ്യത്തിന്റെ വിജയം ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്.
ഈ മണ്ഡലങ്ങള്‍
ജാന്‍സി, ചണ്ഡോലി, അംബേദ്കര്‍ നഗര്‍, സലീംപൂര്‍, ജോന്‍പൂര്‍, മഥുരി, എന്നിവിടങ്ങളിലും കോണ്‍ഗ്രസ് ദുര്‍ബലരെയാണ് നിര്‍ത്തിയത്. ആദ്യ ഘട്ട വോട്ടിംഗ് നടന്ന മണ്ഡലമായ മീറ്ററ്റില്‍ ഹരേന്ദ്ര അഗര്‍വാളിനെയാണ് കോണ്‍ഗ്രസ് നിര്‍ത്തിയത്. ഇത് മുന്നോക്ക വോട്ടുകള്‍ ഭിന്നിപ്പിക്കും. കൈരാനയില്‍ ഹരേന്ദര്‍ മാലിക്കിനെയും ഗൗതം ബുദ്ധ നഗറില്‍ അരവിന്ദ് സിംഗിനെയും നിര്‍ത്തിയതും ഇതേ ലക്ഷ്യത്തോടെയാണ്. എന്നാല്‍ ബിജെപിയുമായി പ്രധാന പോരാട്ടം വരുന്ന മണ്ഡലങ്ങളിലൊക്കെ ശക്തരായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് ഉള്ളത്.
നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തും.... ബിജെപി 100 ദിന കര്‍മ പരിപാടികള്‍ തുടങ്ങി