വാരണാസിയില്‍ പ്രിയങ്കാ പേടിയില്‍ ബിജെപി; മോദി സുരക്ഷിത മണ്ഡലം തേടി, രണ്ടിടത്ത് സാധ്യത
കൊല്‍ക്കത്ത/ഭോപ്പാല്‍: ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്നത്. എല്ലാ കാലത്തും ഒരേ പാര്‍ട്ടിയെ തിരഞ്ഞെടുത്ത പാരമ്പര്യമില്ലാത്ത മണ്ഡലമാണ് വാരണാസി. എന്നാല്‍ കഴിഞ്ഞ രണ്ടു തവണകളായി ബിജെപിയാണ് ജയിക്കുന്നത്. മോദി കഴിഞ്ഞ വര്‍ഷം ജയിച്ചതും വാരണാസിയില്‍ തന്നെ. മണ്ഡലത്തില്‍ ഇത്തവണ രാഷ്ട്രീയ ട്രെന്‍ഡ് മാറയിട്ടുണ്ട്. ഇതില്‍ ബിജെപിക്ക് ആശങ്കയുമുണ്ട്.
കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ മല്‍സരിപ്പിക്കാന്‍ ആലോചന തുടങ്ങുകയും ചെയ്തിട്ടുണ്ട്. പ്രിയങ്ക വരുന്നതോടെ കടുത്ത മല്‍സരമാകുമെന്നും ബിജെപി കരുതുന്നു. ഈ സാഹചര്യത്തില്‍ മോദി മറ്റൊരു സുരക്ഷിത മണ്ഡലത്തില്‍ കൂടി മല്‍സരിക്കാന്‍ ആലോചിക്കുന്നു. നേരത്തെ വാരണാസിയില്‍ മല്‍സരിച്ച വേളയില്‍ ഗുജറാത്തിലും മോദി മല്‍സരിച്ചിരുന്നു. ഇത്തവണ ബംഗാളിലോ മധ്യപ്രദേശിലോ മല്‍സരിക്കാനാണ് സാധ്യത. നേതാക്കള്‍ നല്‍കുന്ന വിവരങ്ങള്‍ ഇങ്ങനെ....
ബംഗാളിലേക്ക് ക്ഷണം
ബംഗാളിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവായ മുകുള്‍ റോയിയും സംഘവും മോദിയെ സന്ദര്‍ശിച്ചു. ബംഗാളില്‍ നിന്ന് ഏതെങ്കിലും സീറ്റില്‍ മോദി മല്‍സരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. വിഷയം മോദിയുടെ തീരുമാനത്തിന് വിട്ടിരിക്കുകയാണെന്ന് മുകുള്‍ റോയ് പറഞ്ഞു.
ബിജെപിക്ക് വന്‍ കുതിപ്പുണ്ടാകാന്‍
നരേന്ദ്ര മോദി ബംഗാളില്‍ നിന്ന് മല്‍സരിക്കണമെന്ന് തങ്ങളുടെ ആഗ്രഹമാണ്. സംസ്ഥാനത്ത് ബിജെപിക്ക് വന്‍ കുതിപ്പുണ്ടാകാന്‍ അതുകാരണമാകും. ഇക്കാര്യം പരിഗണിച്ചാണ് തങ്ങള്‍ ഇങ്ങനെ ഒരാവശ്യം മോദിയുടെ മുന്നില്‍ വച്ചിരിക്കുന്നതെന്ന് മുകുള്‍ റോയ് പറഞ്ഞു.
പ്രചാരണത്തിന് സൗകര്യം
ഏഴ് ഘട്ടങ്ങളലായിട്ടാണ് ബംഗാളില്‍ വോട്ടെടുപ്പ്. ഇതില്‍ മെയ് 12, 19 തിയ്യതികളില്‍ പോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ മോദി മല്‍സരിക്കണമെന്നാണ് ബിജെപി സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്. അവസാന ഘട്ടമായതിനാല്‍ മോദിക്ക് പ്രചാരണത്തിന് എത്താനും സൗകര്യമാകും. മോദി പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ തീരുമാനത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും മുകുള്‍ റോയ് പറഞ്ഞു.
ബംഗാളില്‍ ബിജെപിയുടെ ലക്ഷ്യം
ഇത്തവണ ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലാണ് പല മണ്ഡലങ്ങളിലും നേരിട്ടുള്ള പോരാട്ടം. മറ്റു പാര്‍ട്ടികളുടെ സ്വാധീനം കുറഞ്ഞതോടെ ബിജെപി പ്രധാന റോളിലേക്ക് വന്നിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് 23 സീറ്റുകള്‍ പിടിക്കുമെന്നാണ് അമിത് ഷായുടെ അവകാശവാദം.
ഇന്‍ഡോറില്‍ മല്‍സരിച്ചേക്കും
മധ്യപ്രദേശിലെ ഇന്‍ഡോര്‍ മണ്ഡലത്തില്‍ മോദി മല്‍സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ബിജെപിയുടെ സുരക്ഷിത മണ്ഡലമാണിത്. കഴിഞ്ഞ എട്ടുതവണയായി ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ പ്രതിനീധികരിക്കുന്ന മണ്ഡലമാണ് ഇന്‍ഡോര്‍.
സുമിത്ര ഒഴിഞ്ഞു
ഇന്‍ഡോറില്‍ ബിജെപി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സുമിത്രയെ മല്‍സരിപ്പിക്കില്ല എന്ന് തീരുമാനിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ മോദിക്ക് വേണ്ടി മണ്ഡലം ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് പ്രചാരണം.
തിങ്കളാഴ്ച അറിയാം
മധ്യപ്രദേശിലെ ബിജെപി നേതാക്കള്‍ പറയുന്നത് മോദി ഇന്‍ഡോറില്‍ മല്‍സരിക്കുമെന്നാണ്. ഇന്‍ഡോറില്‍ മെയ് 12നാണ് വോട്ടെടുപ്പ്. ഏപ്രില്‍ 22നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. മോദി ഇന്‍ഡോറില്‍ മല്‍സരിക്കുമോ എന്ന കാര്യം തിങ്കളാഴ്ച വ്യക്തമാകും.
സുമിത്ര മോദിയെ കാണുന്നു
ഇന്‍ഡോറിലെ ബിജെപി എംപി സുമിത്ര മഹാജന്‍ ഉടന്‍ നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ മോദി ഇന്‍ഡോറില്‍ മല്‍സരിക്കുമോ എന്നകാര്യത്തില്‍ അന്തിമ തീരുമാനമാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു. ഏപ്രില്‍ 22ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് സുമിത്ര മഹാജന്‍ പറഞ്ഞത്.
വാരണാസിയില്‍ പ്രതിസന്ധി
അതേസമയം, വാരണാസിയിലെ രാഷ്ട്രീയ സാഹചര്യം അത്ര സുഖകരമല്ല എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് മറ്റൊരു സുരക്ഷിത മണ്ഡലം ബിജെപി മോദിക്ക് വേണ്ടി തേടുന്നത്. ഇന്‍ഡോറില്‍ മല്‍സരിച്ചാല്‍ മോദി ജയിക്കുമെന്ന് ഉറപ്പാണ്.
പ്രിയങ്ക കളത്തിലിറങ്ങിയേക്കും
വാരണാസിയില്‍ കോണ്‍ഗ്രസ് പ്രിയങ്കയെ കളത്തിലിറക്കുമെന്നാണ് സൂചനകള്‍. രാഹുല്‍ ഗാന്ധി ചില സൂചന നല്‍കിയിരുന്നെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. പ്രിയങ്ക വന്നാല്‍ മറ്റുള്ള പാര്‍ട്ടികളെല്ലാം പിന്‍മാറുകയും പ്രിയങ്കയെ പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.
കോണ്‍ഗ്രസിന്റെ നോട്ടം
വാരണാസി മണ്ഡലത്തില്‍ യാദവര്‍, മുസ്ലിംകള്‍, ദളിതുകള്‍ എന്നിവരുടെ വോട്ടുകള്‍ അഞ്ചുലക്ഷത്തോളം വരും. ഉയര്‍ന്ന ജാതിക്കാരുടെ വോട്ടുകള്‍ ബിജെപിക്കാണ് ലഭിക്കാന്‍ സാധ്യത. എന്നാല്‍ പ്രിയങ്ക വരുന്നതോടെ ഈ വോട്ടുകളിലും ഭിന്നതയുണ്ടാകുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
കോണ്‍ഗ്രസ് പ്രഖ്യാപനം ഉടന്‍
വാരണാസി മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 2004ല്‍ കോണ്‍ഗ്രസ് ജയിച്ച മണ്ഡലമാണിത്. അതിന് മുമ്പ് സിപിഎം ഉള്‍പ്പെടെ മറ്റുപല പാര്‍ട്ടികളും ഇവിടെ നിന്ന് ജയിച്ചിട്ടുണ്ട്. 2009ല്‍ ബിജെപിയുടെ എംഎം ജോഷി 17000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
2014ല്‍ സംഭവിച്ചത്
2014ല്‍ മോദി വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മോദിക്കെതിരെ മല്‍സരിച്ച ആംആദ്മി അധ്യക്ഷന്‍ കെജ്രിവാളിനും കിട്ടി രണ്ടുലക്ഷത്തിലധികം വോട്ട്. മാത്രമല്ല, അന്ന് എസ്പി-ബിഎസ്പി സഖ്യമുണ്ടായിരുന്നില്ല. ഇത്തവണ പ്രിയങ്ക വന്നാല്‍ മറ്റു കക്ഷികള്‍ വഴിമാറി കൊടുത്തേക്കും.
ആസാദ് പറഞ്ഞത്
ഭീം സേന നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രിയങ്ക വന്നാല്‍ പിന്‍മാറുമെന്ന സൂചന നല്‍കികഴിഞ്ഞു. ഇദ്ദേഹം അടുത്തിടെ പ്രിയങ്കാ ഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രിയങ്ക രംഗത്തിറങ്ങിയാല്‍ മോദിയെ മണ്ഡലത്തില്‍ കെട്ടിയിടാനും ദേശീയ പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ തഴയാനും സാധിക്കുമെന്നു ചില കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
പഥകും വെല്ലുവിളി
സാഹചര്യങ്ങള്‍ ഇങ്ങനെ ആയിരിക്കെയാണ് മോദിക്കെതിരെ അദ്ദേഹത്തിന്റെ രൂപസാദൃശ്യത്തില്‍ ശ്രദ്ധേയനായ അഭിനന്ദന്‍ പഥക് മല്‍സരിക്കുന്നത്. പ്രിയങ്കാ ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയില്ലെങ്കില്‍ പഥക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മറ്റു സ്ഥാനാര്‍ഥികള്‍
സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ കേസ് നേരിടേണ്ടി വന്ന കല്‍ക്കത്ത ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി സിഎസ് കര്‍ണന്‍ മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിക്കുന്നതില്‍ പ്രധാനിയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള 111 കര്‍ഷകരുടെ സംഘം, സൈന്യത്തിന് മോശം ഭക്ഷണമാണ് ലഭിക്കുന്നതെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ബിഎഎസ്എഫ് കോണ്‍സ്റ്റബിള്‍ തേജ് ബഹാദൂര്‍ യാദവ് എന്നിവരും മോദിക്കെതിരെ മല്‍സരിക്കുന്നുണ്ട്.
മെയ് 19ന് വോട്ടെടുപ്പ്
തെലങ്കാനയിലെയും ആന്ധ്രയിലെയും ഫ്‌ളുറോസിസ് ഇരകള്‍ക്ക് വേണ്ടി ആക്ടിവിസ്റ്റുകളായ വദ്ദി ശ്രീനിവാസ്, ജലഗം സുധീര്‍ എന്നിവരും മോദിക്കെതിരെ മല്‍സരിക്കുന്നുണ്ട്. വൃത്തിയുള്ള ഗംഗ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്ന ബിഎച്ച്‌യു പ്രഫസര്‍ വിശ്വംഭര്‍നാഥ് മിശ്രയും മല്‍സരിക്കുമെന്നാണ് വിവരം. മെയ് 19നാണ് വാരണാസിയില്‍ വോട്ടെടുപ്പ്.
എഎപിയില്‍ കൂട്ടരാജി; നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേര്‍ന്നു, സഖ്യചര്‍ച്ച പൊളിഞ്ഞതോടെ...
കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ