ഉമർ ഫയാസിനെ തട്ടിക്കൊണ്ടുപോയി വധിച്ചത് ഹിസ്ബുൾ മുജാഹിദ്ദീന്‍: മൂന്ന് പേരെ തിരിച്ചറിഞ്ഞു, അറസ്റ്റ്!!
ശ്രീനഗർ: ജമ്മു കശ്മീരിൽ ഇന്ത്യൻ സൈനികനെ വധിച്ച ഹിസ്ബുൾ ഭീകരരെ പോലീസ് തിരിച്ചറിഞ്ഞു. ജമ്മു കശ്മീരില്‍ പോലീസിൽ നിന്ന് മോഷ്ടിച്ച ഇൻസാസ് റൈഫിളുകൾ ഉപയോഗിച്ചായിരുന്നു 22 കാരനായ ഉമർ ഫയാസിനെ കൊലപ്പെടുത്തിയതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇഷ്ഫാഖ് താക്കൂർ, മുഹമ്മദ് അബ്ബാസ്, ഗയാസ് ഉൾ ഇസ്ലാം എന്നിവരാണ് ഉമർ ഫയാസിനെ തട്ടിക്കൊണ്ട് പോയി വധിച്ചതിന് പിന്നിലുള്ളത്.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിയും ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ജമ്മു കശ്മീരിലെ സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിനായി കൂടിക്കാഴ്ച നടത്തിയ വ്യാഴാഴ്ചയാണ് സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ ഉണ്ടായിട്ടുള്ളത്. പ്രാഥമിക അന്വേഷണത്തിലും സംഭവത്തിന് പിന്നിൽ സംഘടന ഹിസ്ബുൾ മുജാഹിദ്ദീനാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ബന്ധുവീട്ടിൽ നിന്ന് ഉമ്മർ ഫയാസിനെ തട്ടിക്കൊണ്ടുപോയ ശേഷം ഭീകരര്‍ വധിക്കുകയായിരുന്നു.
ബാങ്ക് മോഷണക്കേസില്‍ പ്രതികൾ
ഷോപ്പിയാനില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന ഹിസ്ബുൾ മുാഹീദ്ദീന്‍ ഭീകരരായ ഇഷ്ഫാഖ് താക്കൂർ, മുഹമ്മദ് അബ്ബാസ്, ഗയാസ് ഉൾ ഇസ്ലാം എന്നിവരാണ് ഉമർ ഫയാസിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തയതിന് പിന്നിലെന്നും അടുത്ത കാലത്ത് ദക്ഷിണ കശ്മീരിലുണ്ടായ ബാങ്ക് മോഷണക്കേസുകൾക്ക് പിന്നിലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതക കേസുകള്‍ ഉൾപ്പെടെ നിരവധി കേസുകളാണ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഹിസ്ബുൾ മുജാഹിദ്ദീന്‍ മൊഡ്യൂൾ
സൈനികന്‍റെ മരണത്തെ തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഷോപ്പിയാനിൽ സജീവമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീന്‍റെ മൊഡ്യൂളാണ് സംഭവത്തിന് പിന്നിലെന്ന് വിവരം ലഭിച്ചതായി കശ്മീര്‍ ഐജി എസ്ജെഎം ഗില്ലാനി പറഞ്ഞു.
മർദിച്ച് കൊലപ്പെടുത്തി
ബന്ധുവീട്ടിൽ നിന്ന് ഇന്ത്യൻ സൈനികൻ ഉമറിനെ പിടികൂടിയ ഭീകരർ കൊലപ്പെടുത്തുന്നതിന് മുമ്പായി തോക്ക് കൊണ്ടുള്ള മർദ്ദനത്തിന് ഇരയായെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. താടിയിലും വയറ്റിലും ഇത് സ്ഥിരീകരിക്കുന്ന തരത്തിൽ വെടിയേറ്റ പാടുകളുണ്ട്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ ഇത് സംബന്ധിച്ച സ്ഥിരീകരണം ലഭ്യമാവൂ.
തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
ബുധനാഴ്ച പുലര്‍ച്ചെയാണ് ഷോപ്പിയാനില്‍ നിന്ന് ശരീരമൊട്ടാകെ വെടിയേറ്റ നിലയില്‍ സൈനികന്റെ മൃതദേഹം കണ്ടെത്തിയത്. 22 വയസുകാരനായ ലഫ്. ഉമര്‍ ഫയാസിനെയാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. രജപുത്ര റൈഫിള്‍സിലെ ഉദ്യോഗസ്ഥനായിരുന്നു ഫയാസ്. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് ഫയാസ് സൈന്യത്തില്‍ ചേര്‍ന്നത്. ആദ്യ അവധിക്ക് ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എ ത്തിയപ്പോഴാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
ബന്ധുക്കള്‍ക്ക് വീഴ്ച പറ്റി, സൈന്യത്തിന്റെ താക്കീത്
സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയ വിവരമറിഞ്ഞ ബന്ധുക്കൾ ഭീകരർ മോചിപ്പിക്കുമെന്ന് കരുതി പോലീസിൽ അറിയിക്കാതിരുന്നതാണ് സ്ഥിതി സങ്കീര്‍ണ്ണമാക്കിയത്. സൈനികനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയത് ആരായാലും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് തന്നെയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിന് തിരിച്ചടി നല്‍കുമെന്ന് സൗത്ത് വെസ്റ്റേണ്‍ കമാന്‍ഡ് ലഫ്. ജനറല്‍ അഭയ് കൃഷ്ണ പറഞ്ഞു. സൈനികന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷം കുടുംബത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മരിച്ചിട്ടും അവർ വിട്ടില്ല
ഫയാസിനെ തട്ടിക്കൊണ്ട് പോയി ക്രൂര പീഡനത്തിന് വിധേയനാക്കി കൊലപ്പെടുത്തിയിട്ടും ഭീകരരുടെ പക തീരാത്ത ഭീകരർ മരണാനന്തര ചടങ്ങുകൾ തടസ്സപ്പെടുത്താനും വിഘടനവാദികൾ ശ്രമിച്ചിരുന്നു. ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തി പ്രതിഷേധിക്കുന്ന യുവാക്കളാണ് ഫയാസിന്റെ മരണാനന്തര ചടങ്ങ് അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണാനന്തര ചടങ്ങുകള്‍ക്കിടെ വിഘടനവാദികള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
പോലീസിന് താക്കീത്
ദക്ഷിണ കശ്മീരിലെ തറവാട് വീടുകള്‍ സന്ദര്‍ശിക്കരുതെന്ന് ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന മേഖലയാണ് ദക്ഷിണ കശ്മീർ. പുൽവാമ, ഷോപ്പിയാൻ, അനന്ത്നാഗ്, കുല്‍ഗാം തുടങ്ങിയ പ്രദേശങ്ങളും സമാന സ്വഭാവം പുലര്‍ത്തുന്നവയാണ്. അടുത്ത കാലത്തായി ഈ മേഖലയില്‍ ഭീകരവാദ പ്രവർത്തനങ്ങള്‍ കുത്തനെ ഉയർന്നിരുന്നു.